ചാലക്കുടി: 'പഴങ്ങളിലെ രാജകുമാരി' എന്നറിയപ്പെടുന്ന റംബൂട്ടാന് ശനിദശ ഒഴിയുന്നില്ല. നിപ്പയും പ്രളയവും തീർത്ത പ്രതിസന്ധിക്ക് പിന്നാലെ ലോക് ഡൗണും കൊവിഡ് പ്രോട്ടോക്കോളുമെല്ലാം തീർത്ത പ്രതിസന്ധിയുടെ ചക്രവ്യൂഹത്തിൽ തിരിയുകയാണ് റംബൂട്ടാൻ കൃഷി. വിളവെടുപ്പിന്റെ വേളയാകുമ്പോൾ നിരാശ കർഷകരെയും അലട്ടുന്നു. കായകളെല്ലാം മൂത്തു തുടങ്ങി. മൂന്നാഴ്ച്ചയ്ക്കുള്ളിൽ വിളവെടുപ്പും തുടങ്ങാം. പക്ഷേ പിന്നീടെന്തു ചെയ്യും. കിലോയ്ക്ക് മൂന്നൂറും അതിൽ കൂടുതലും വില കിട്ടിയിരുന്നിടത്ത് ഇപ്പോൾ നൂറ് രൂപ പോലും കിട്ടുന്നില്ലെന്ന് പരിയാരത്തെ കർഷകർ പറയുന്നു.
ജില്ലയിൽ കൂടുതൽ റംബൂട്ടാൻ കൃഷി നടക്കുന്നത് പരിയാരത്താണ്. കോന്നിയും റാന്നിയും കഴിഞ്ഞാൽ സംസ്ഥാനത്ത് രണ്ടാം സ്ഥാനത്താണ് പരിയാരം ഉൾപ്പെടുന്ന ചാലക്കുടി മേഖല. ഇവിടെ പുഴത്തീരങ്ങളെ ആശ്രയിച്ച് അമ്പതോളം വലിയ തോട്ടങ്ങളുണ്ട്. വീടിന്റെ തൊടികളെ മോടി കൂട്ടുന്നതിന് നൂറുകണക്കിന് ആളുകൾ റംബൂട്ടാൻ മരം നട്ടുവളർത്തുന്നുമുണ്ട്.
കാലം തെറ്റിയ മഴയും മഞ്ഞു വീഴ്ചയും ഇക്കുറി റംബൂട്ടാൻ പൂക്കുന്നതിന് കാലതാമസം വരുത്തിയിരുന്നു. രണ്ടര മാസം മാത്രം നീണ്ടു നിൽക്കുന്ന റംബൂട്ടാൻ വിപണിയുടെ ഇത്തവണത്തെ ഗതി എന്താകുമെന്ന അങ്കലാപ്പിലാണ് മുഴുവൻ കർഷകരും. 20 മുതൽ 30 ടൺ വരെ റംബൂട്ടാനാണ് മേഖലയിൽ നിന്ന് കയറ്റിവിടുന്നതെന്ന് ഏറ്റവും വലിയ കർഷകരായ മൂത്തേടൻ കുടുംബത്തിലെ മിഥുൻ പറയുന്നു. ഇത് കൂടാതെ പുറത്ത് നിന്നെത്തുന്ന കച്ചവടക്കാർ 20 ടണ്ണെങ്കിലും റംബൂട്ടാൻ കയറ്റിക്കൊണ്ട് പോകുന്നുണ്ട്. കുറ്റിക്കാട്, വെറ്റിലപ്പാറ, പരിയാരം മേഖലകളിലാണ് കൂടുതൽ കൃഷിയുള്ളത്. പിതാവ് മെർലിൻ മൂന്നര പതിറ്റാണ്ട് മുമ്പ് തുടക്കമിട്ട മാങ്കോസ്റ്റിൻ, റംബൂട്ടാൻ കൃഷിയുടെ ഇപ്പോഴത്തെ മേൽനോട്ടം മിഥുനും സഹോദരൻ മനുവുമാണ്. ഇവർക്ക് മുപ്പതോളം തൊഴിലാളികളുണ്ട്. എന്നാൽ ഇപ്പോൾ പത്തു പേർക്ക് മാത്രമേ ജോലിയുള്ളൂ.
റംബൂട്ടാൻ
രോമനിബിഡം എന്നർത്ഥം വരുന്ന റംബൂട്ട് എന്ന മലായ് വാക്കിൽ നിന്നാണ് ഈ പേര് ലഭിച്ചത്. പുറന്തോടിൽ സമൃദ്ധമായ നാരുകൾ കാണപ്പെടുന്നതാണ് കാരണം. ഏഴുവർഷം പ്രായമായ മരങ്ങളാണ് കായ്ക്കുക. വിറ്റമിൻ സിയുടെ കലവറയാണ് ഈ പഴം. ഫലമെടുത്താൽ പരമാവധി മൂന്നോ നാലോ ദിവസമേ റംബൂട്ടാൻ കേടു കൂടാതെ ഇരിക്കൂ.
ഭാവിയിൽ കൂടുതൽ വരുമാനമുണ്ടാക്കാൻ ഉതകുന്ന റംബൂട്ടാൻ കൃഷിയെ സംരക്ഷിക്കാൻ സർക്കാർ ശ്രദ്ധ ചെലുത്തണം
മൂത്തേടൻ മിഥുൻ
കർഷകൻ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |