തൃശൂർ: നഗര കുടുംബാരോഗ്യ കേന്ദ്രങ്ങൾക്കെല്ലാം കേന്ദ്ര സർക്കാരിന്റെ നാഷണൽ ക്വാളിറ്റി അഷ്വറൻസ് സ്റ്റാൻഡേർഡ്‌സ് സർട്ടിഫിക്കേഷൻ സ്വന്തമാക്കി ദേശീയ തലത്തിൽ നേട്ടം കൈവരിച്ച് ജില്ല. രാജ്യത്ത് ഈ നേട്ടം കൈവരിക്കുന്ന ഏക ജില്ലയാണ് തൃശൂർ. ആശുപത്രികളുടെ ഗുണനിലവാരം അളക്കാനുള്ള ദേശീയ മാനദണ്ഡം കൈവരിച്ച് പോർക്കളെങ്ങാട്, ഗോസായിക്കുന്ന് എന്നീ കുടുംബാരോഗ്യ കേന്ദ്രങ്ങളാണ് ഈ പട്ടികയിൽ പുതുതായി കയറിയത്. ഇതോടെ ഏഴ് നഗര കുടുംബാരോഗ്യ കേന്ദ്രങ്ങളും ദേശീയ ഗുണനിലവാര പരിശോധനയിൽ ഏറെ മുന്നിലെത്തി. മുഴുവൻ നഗര കുടുംബാരോഗ്യ കേന്ദ്രങ്ങളെയും മികവിന്റെ കേന്ദ്രമാക്കി മാറ്റി പൊതുജനാരോഗ്യ സംവിധാനത്തിൽ തിളക്കമാർന്ന നേട്ടമാണ് ജില്ല കൈവരിച്ചത്.
ഏഴ് നഗര കുടുംബാരോഗ്യ കേന്ദ്രങ്ങൾ
ആനാപ്പുഴ, കാച്ചേരി, വി.ആർ പുരം, പറവട്ടാനി, ഗുരുവായൂർ എന്നീ കേന്ദ്രങ്ങൾക്ക് നേരത്തെ എൻ.ക്യു.എ.എസ് അക്രഡിറ്റേഷൻ ലഭിച്ചിരുന്നു. ആശുപത്രിയുടെ ഗുണനിലവാരം, രോഗി സൗഹൃദ അന്തരീക്ഷം, പ്രകൃതി അനുകൂല പദ്ധതികൾ, മാലിന്യ നിർമാർജനം, അണുബാധ നിയന്ത്രണം തുടങ്ങിയ സൂചികകളുടെ അടിസ്ഥാനത്തിൽ ചെക്ക്‌ലിസ്റ്റ് സംവിധാനം ഏർപ്പെടുത്തി ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവർത്തനം വിലയിരുത്തും. ജില്ലാ തലത്തിലും സംസ്ഥാന തലത്തിലും അവലോകനം നടത്തി ദേശീയ തല പഠനത്തിനും യോഗങ്ങൾക്കും ശേഷമാണ് ആശുപത്രികൾക്ക് ഈ അംഗീകാരം നൽകുക.
രണ്ടു ലക്ഷം വീതം
ആശുപത്രിയുടെ പുരോഗമന പ്രവർത്തനങ്ങൾക്കായി രണ്ട് ലക്ഷം രൂപ വീതം തുടർന്നുവരുന്ന മൂന്ന് വർഷം എൻ.ക്യു.എ.എസ് അംഗീകാരം നേടിയ നഗര കുടുബരോഗ്യ കേന്ദ്രങ്ങൾക്ക് ലഭിക്കും.
അപൂർവ നേട്ടമാണ് എൻ.ക്യു.എ.എസ് അംഗീകാരത്തിലൂടെ ജില്ല കൈവരിച്ചത്. രാജ്യത്ത് ഇത്തരമൊരു നേട്ടം കൈവരിക്കാൻ ഒരു ജില്ലയ്ക്കും സാധിച്ചിട്ടില്ല. ഇതിന് പിന്നിൽ പ്രവർത്തിച്ച എല്ലാ ആരോഗ്യ പ്രവർത്തകരെയും അഭിനന്ദിക്കുന്നു.
ഡോ. കെ. ജെ. റീന
ഡി. എം. ഒ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |