ഇരിങ്ങാലക്കുട: നട്ടെല്ലിനേൽക്കുന്ന പരിക്കിനാൽ കിടപ്പുരോഗികളായി മാറുന്ന അവസ്ഥയ്ക്ക് പരിഹാരമായി നൂതന റീഹാബ് യൂണിറ്റ് സർക്കാർ മേഖലയിലും. ഇരിങ്ങാലക്കുടയിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഫിസിക്കൽ മെഡിസിൻ ആൻഡ് റിഹാബിലിറ്റേഷനിലാണ് (നിപ്മർ) സംസ്ഥാനത്ത് ആദ്യമായി പൊതുമേഖലയിൽ സ്‌പൈൻ ഇൻജ്വറി റീഹാബ് ഡെഡിക്കേറ്റഡ് യൂണിറ്റ് ആരംഭിച്ചത്.
നട്ടെല്ലിനുണ്ടാകുന്ന പരിക്കിനെ തുടർന്ന് ഭൂരിഭാഗം പേരും കിടപ്പുരോഗികളാകുന്ന സാഹചര്യമുണ്ട്. പരിക്കുകൾക്കായി ചികിത്സ പൂർത്തിയാക്കുമെങ്കിലും ശേഷമുള്ള റീഹാബിലിറ്റേഷൻ നടപടികൾ കാര്യക്ഷമായി നടക്കാറില്ല. വെല്ലൂർ, കോയമ്പത്തൂർ എന്നിവിടങ്ങളിലും സംസ്ഥാനത്തെ ചില വൻകിട സ്വകാര്യ മൾട്ടി സ്‌പെഷ്യാലിറ്റി ആശുപത്രികളിലും മാത്രമാണ് നിലവിൽ സ്‌പൈൻ ഇൻജ്വറി റീഹാബ് യൂണിറ്റുകളുള്ളത്. എന്നാൽ ഇത്തരം സ്ഥാപനങ്ങളിലൂടെ പൂർണ്ണമായ സുഖപ്പെടൽ സാദ്ധ്യമാകാറില്ല. മാത്രമല്ല സാധാരണക്കാർക്ക് ലഭ്യമാകാത്ത വിധം ചെലവേറിയതുമാണ്. ചികിത്സയ്ക്ക് ശേഷം ഫിസിയോതെറാപ്പി പൂർത്തിയാക്കുന്നുണ്ടെങ്കിലും ഇവരിൽ പലർക്കും പരാശ്രയമില്ലാതെ ദൈനം ദിന ജീവിതം സാദ്ധ്യമാകാറില്ല. ദീർഘ കാലം വേണ്ടിവരുന്ന ചികിത്സാച്ചെലവ് താങ്ങാൻ കഴിയാത്ത പാവപ്പെട്ട രോഗികൾക്ക് സംസ്ഥാന സാമൂഹിക സുരക്ഷാ മിഷന്റെ സഹായവും ലഭ്യമാക്കും. സംസ്ഥാന സാമൂഹിക നീതി വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന സ്വയംഭരണ സ്ഥാപനമാണ് നിപ്മർ.
എന്തിന് ?
വാഹനാപകടങ്ങളിലുൾപ്പെടെ നിരവധി യുവാക്കളാണ് നട്ടെല്ലു തകർന്ന് കിടപ്പു രോഗികളായി മാറുന്നത്. പലരും കുടുംബത്തിന്റെ തന്നെ അത്താണിയായവരാകും. ചികിത്സയ്ക്കു ശേഷം കിടപ്പു രോഗികളാകുന്നതോടെ കുടുംബത്തിന്റെ താളം പോലും തെറ്റും. ഇതിനൊരു പരിഹാരമാണ് സ്‌പൈൻ ഇൻജ്വറി റീഹാബ് യൂണിറ്റ്. ചികിത്സയ്ക്ക് ശേഷം ഫിസിയോതെറാപ്പി, ഒക്യൂപേഷനൽ തെറാപ്പി എന്നിവയിലൂടെ മറ്റുള്ളവരുടെ ആശ്രയമില്ലാതെ അനുയോജ്യമായ തൊഴിലിലേക്ക് ഇവരെ കൈപിടിച്ചുയർത്തുന്നതു വരെയുള്ള സേവനമാണ് ഈ യൂണിറ്റിലൂടെ നിപ്മർ ലക്ഷ്യമിടുന്നത്.
പരിക്കേറ്റ രോഗിയുടെ സ്വയംപര്യാപ്തതയ്ക്കായി ആദ്യ ആറു മാസത്തിനുള്ളിൽ തന്നെ ചികിത്സ തുടങ്ങുന്നതാണ് ഉചിതം
ഡോ. സിന്ധു വിജയകുമാർ
നിപ്മർ സ്‌പൈനൽ ഇൻജ്വറി യൂണിറ്റ് മേധാവി
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |