തൃശുർ: കൊവിഡ് പ്രോട്ടോകൾ പ്രകാരം സംസ്കരിച്ച 2,500 ലേറെ പേരിൽ 1,649 പേരുടെ മരണം ഒരു കണക്കിലും ഉൾപ്പെടുത്താതെ ആരോഗ്യ വകുപ്പ്.
മേയ് 26 വരെയുള്ള കണക്ക് പ്രകാരം 2,561 മരണമാണ് കൊവിഡ് ചികിത്സയിലിരിക്കെ ഉണ്ടായത്. എന്നാൽ കണക്കിൽ 912 പേരുടെ മാത്രമാണ് രേഖപ്പെടുത്തിയത്. ബാക്കിയുള്ളവരുടെ മരണം ഒരു കണക്കിലും ഉൾപ്പെടുത്തിയിട്ടില്ല. അഞ്ച് മാസത്തിനിടെ, കൊവിഡിന് പുറമെ പകർച്ചവ്യാധി ഗണത്തിൽ മരിച്ചത് മൂന്ന് പേരാണ്. കൊവിഡ് പെരുമാറ്റച്ചട്ടം പാലിച്ചാണ് എല്ലാവരുടെയും സംസ്‌കാരം നടന്നത്. അതുകൊണ്ട് ഇൻഷ്വൻസ് അടക്കം തടയപ്പെടും. സന്നദ്ധ സംഘടനകൾ ഇത്തരക്കാരുടെ വീടുകൾക്ക് നൽകുന്ന സഹായങ്ങളും ലഭിക്കാതെ പോകും. ഔദ്യോഗിക കണക്കിൽ പുറത്തായതിനാൽ സർക്കാർ ആനുകൂല്യങ്ങൾക്കും ഇവർ പുറത്താകും.
രണ്ടാം തരംഗത്തിൽ ജില്ലയിൽ പ്രതിദിനം ശരാശരി 40 പേരെങ്കിലും മരിക്കുന്നുണ്ട്. ഈ മാസം ഇതുവരെ ആയിരത്തോളം പേർ മരിച്ചു. കൊവിഡ് സംബന്ധിച്ച സർക്കാർ കണക്കിൽ ഏറ്റവും ഉയർന്ന നിരക്ക് രേഖപ്പെടുത്തിയത് 24 നാണ്. അന്ന് 62 പേർ മരിച്ചു. സ്വകാര്യ - സർക്കാർ ആശുപത്രികളിലും വീടുകളിലുമായി നടന്ന കൊവിഡിനെ തുടർന്നുള്ള മരണങ്ങളാണ് 1600ലേറെ എന്ന അനൗദ്യോഗിക കണക്കിൽ ഉൾപ്പെടുത്തുന്നത്. ഇവ ഡെത്ത് ഓഡിറ്റ് കമ്മിറ്റി അംഗീകരിച്ചാൽ മാത്രമേ ഔദ്യോഗിക കണക്കിൽ ഉൾപ്പെടൂ. കൊവിഡ് രണ്ടാം തരംഗത്തിലാണ് മരണം ഏറെയെങ്കിലും ഒന്നാം തരംഗത്തെ അപേക്ഷിച്ച് മരണനിരക്കിൽ സർക്കാർ കണക്കിൽ വലിയ വർദ്ധനവില്ല. 0.5 ശതമാനത്തിന് താഴെയാണ് ജില്ലയിലെ മരണനിരക്ക്. രോഗികൾ കൂടുന്നതിനാലാണ് മരണവും കൂടുന്നത്.
കണക്കുകൾ ഇങ്ങനെ
ഇതുവരെ ഉള്ള മരണം 2561
സർക്കാർ പുറത്ത് വിട്ടത് 912
മേയ് മാസം 24 വരെ മരിച്ചത് 901
സർക്കാർ പുറത്തു വിട്ടത് 327.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |