തൃശൂർ : രോഗികളുടെ എണ്ണം കുറച്ചു കൊണ്ടുവരുന്നതിനിടയിൽ നിയന്ത്രണങ്ങളിലുണ്ടായ ഇളവുകളുടെ മറവിൽ വീണ്ടും ജനം കൂടുതൽ പുറത്തിറങ്ങുന്നത് രോഗ വ്യാപനത്തിന് ഇടയാക്കുമെന്ന് ആരോഗ്യ വകുപ്പും ജില്ലാ ഭരണകൂടവും മുന്നറിയിപ്പ് നൽകി. വ്യാപാര സ്ഥാപനങ്ങൾക്ക് നിയന്ത്രണങ്ങളോടെയാണ് തുറക്കാൻ അനുമതി നൽകിയത്.
എന്നാൽ തുറക്കുന്ന ദിവസം കൂട്ടത്തോടെ ആളുകളെത്തുന്നത് രോഗ വ്യാപനം വീണ്ടും വർദ്ധിക്കാൻ ഇടയാക്കിയേക്കും. പലചരക്ക്, പച്ചക്കറി കടകളിലാണ് തിരക്ക് കൂടുതൽ അനുഭവപ്പെടുന്നത്. ഇവിടങ്ങളിൽ ആർ. ആർ. ടിമാരുടെ സേവനം ലഭ്യമാക്കണമെന്ന് നിർദ്ദേശമുണ്ടെങ്കിലും ട്രിപ്പിൾ ലോക് ഡൗൺ പിൻവലിച്ചതോടെ ഭൂരിഭാഗം പേരും നേരിട്ട് സാധനം വാങ്ങാനെത്തുകയാണ്.
റേഷൻ കടകളിൽ തിരക്ക്
റേഷൻ കടകളിലാണ് കൂടുതൽ തിരക്ക്. ഒരേ സമയം അഞ്ചു പേരിൽ കൂടുതൽ പാടില്ലെന്ന നിർദ്ദേശം പാലിക്കുന്നില്ല. കിറ്റുകളുടെ വിതരണം കൂടിയായതോടെ തിരക്ക് കൂടി വരികയാണ്.
വ്യാപാരികൾ പ്രക്ഷോഭത്തിലേക്ക്
ഒരു മാസമായി അടഞ്ഞു കിടക്കുന്ന ശക്തൻ മാർക്കറ്റ് തുറന്നു പ്രവർത്തിപ്പിക്കാൻ നടപടി സ്വീകരിക്കണമെന്നാവശ്യപെട്ട് വ്യാപാരി വ്യവസായി ഏകോപന സമിതി പ്രക്ഷോഭത്തിലേക്ക്. ഇന്ന് ശക്തൻ പ്രതിമയ്ക്ക് മുന്നിൽ ജില്ലാ പ്രസിഡന്റ് കെ. വി. അബ്ദുൾ ഹമീദ്, ജനറൽ സെക്രട്ടറി വിനോദ് കുമാർ എന്നിവർ രാവിലെ മുതൽ ഉപവാസം നടത്തും. നഗരത്തിലെ മാർക്കറ്റുകളിൽ കൊവിഡ് വ്യാപനമേറിയതോടെയാണ് അടച്ചിടാൻ തീരുമാനിച്ചത്. 30,000 ഓളം പേരാണ് മാർക്കറ്റുകളിൽ വിവിധ മേഖലകളിലായി പണിയെടുക്കുന്നത്. ശക്തൻ മാർക്കറ്റിൽ നിന്ന് പച്ചക്കറി വാങ്ങിയിരുന്ന ചെറുകിട കച്ചവടക്കാർ മറ്റിടങ്ങളിൽ പോയി പച്ചക്കറി വാങ്ങുകയാണ്. കഴിഞ്ഞ ഏതാനും ദിവസമായി സവാള ഉൾപ്പെടെയുള്ള പച്ചക്കറികൾക്ക് വില വർദ്ധിച്ചു തുടങ്ങിയിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |