SignIn
Kerala Kaumudi Online
Tuesday, 23 April 2024 9.36 PM IST

കൊവിഡില്‍ ലോക്കായി പ്ലേ സ്‌കൂളുകൾ

pre

തൃശൂർ: കൊവിഡിൽ ലോക്കിലാണ് ഡേ കെയർ സെന്ററുകളും മോണ്ടിസോറി, പ്ലേ സ്‌കൂളുകളും. സ്‌കൂളുകൾക്ക് സർക്കാർ ഓൺലൈൻ പഠനം ഏർപ്പെടുത്തിയെങ്കിലും മോണ്ടിസോറി, പ്ലേ സ്‌കൂളുകളുടെ പ്രവർത്തനം സംബന്ധിച്ച് ഇനിയും രൂപമായിട്ടില്ല. സ്വകാര്യ മേഖലയിലാണ് ഭൂരിഭാഗം ഡേ കെയർ സെന്ററുകളും പ്ലേ സ്‌കൂളുകളും പ്രവർത്തിക്കുന്നത്.
സർക്കാർ തലത്തിൽ അംഗനവാടികളാണ് ഇത്തരത്തിൽ പ്രവർത്തിക്കുന്നത്.

ജില്ലാ തലത്തിലോ സംസ്ഥാന തലത്തിലോ ഇത്തരത്തിലുള്ള സ്ഥാപനങ്ങളുടെ എണ്ണത്തെക്കുറിച്ച് വിദ്യാഭ്യാസ വകുപ്പിന് വ്യക്തതയില്ല. ലൈസൻസില്ലാതെയും നിരവധി സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നു. കഴിഞ്ഞ സർക്കാരിന്റെ ഭരണകാലത്ത് ഇവയെ നിയന്ത്രിക്കുന്നതിന് പ്രത്യേക ചട്ടം രൂപപ്പെടുത്തിയിരുന്നു. ഇത്തരം സ്ഥാപനങ്ങൾക്ക് ബദലായി സർക്കാർ തലത്തിൽ സംവിധാനമേർപ്പെടുത്താൻ മന്ത്രി ഇ.പി ജയരാജനും ശ്രമിച്ചിരുന്നു.

പ്രീ സ്കൂളുകൾ പ്രതിസന്ധിയിൽ

പ്രീസ്കൂളുകളും ഡേ കെയറുകളും വാടക കെട്ടിടത്തിലാണ് പ്രവർത്തിക്കുന്നത്. രണ്ട് വർഷത്തോളമായി ഇവ അടഞ്ഞുകിടക്കുന്നതിനാൽ ആയിരക്കണക്കിന് രൂപയാണ് പ്രതിമാസം കെട്ടിട വാടകയിനത്തിൽ തന്നെ അവർക്ക് നഷ്ടമാവുന്നത്. കറന്റ് ബിൽ, ജീവനക്കാരുടെ ശമ്പളം എന്നീ ഇനത്തിലെ നഷ്ടം വേറെ. മിക്ക പ്ലേ സ്‌കൂളുകളിലും കുട്ടികളെ പരിപാലിക്കുന്നതിനായി രണ്ടിലേറെ ജീവനക്കാരുണ്ടായിരുന്നു. കുട്ടികളെ പഠിപ്പിക്കുന്നതിന് ഒരു അദ്ധ്യാപികയും അവരുടെ പ്രാഥമിക കാര്യങ്ങൾ ശ്രദ്ധിക്കുന്നതിന് ആയയും ഉണ്ടാകും. പ്ലേ സ്‌കൂളുകൾ അടച്ചതോടെ ഇവരുടെ വരുമാനവും മുടങ്ങി. സ്‌കൂൾ കുട്ടികൾക്ക് ഉല്ലസിക്കാനും കളിക്കാനും പഠിക്കാനുമായി തയ്യാറാക്കിയ സാമഗ്രികളെല്ലാം നാശത്തിന്റെ വക്കിലാണ്.

പ്രാഥമിക വിദ്യാഭ്യാസത്തിന് നാന്ദി

കുട്ടികളുടെ പ്രാഥമിക വിദ്യാഭ്യാസത്തിന് നാന്ദി കുറിക്കുന്നവയാണ് പ്ലേ സ്‌കൂളുകൾ. രണ്ട് വയസ് മുതൽ 4 വയസ് വരെയുള്ള കുട്ടികളാണ് പഠിതാക്കൾ. പകൽ സമയങ്ങളിൽ ജോലികൾക്കും മറ്റും പോകുന്ന രക്ഷിതാക്കൾക്ക് സൗകര്യപ്രദമായിരുന്നു ഇവയുടെ പ്രവർത്തനം. രാവിലെ 9 മുതൽ വൈകീട്ട് 5.30 വരെയാണ് ഇവ പ്രവർത്തിച്ചിരുന്നത്. മാറാനുള്ള വസ്ത്രം, ഭക്ഷണം, ബിസ്‌ക്കറ്റ്, പാൽ എന്നിവ സഹിതം രാവിലെ കുട്ടിയെ സ്‌കൂളിലെത്തിക്കുന്നതോടെ രക്ഷിതാക്കളുടെ ജോലി തീരും. കുട്ടിക്ക് യഥാസമയം ഭക്ഷണം, പ്രാഥമിക കൃത്യങ്ങൾ, ഉറക്കം, കളികൾ, പഠനം എന്നിവയെല്ലാം ചിട്ടപ്പെടുത്തുക പ്ലേ സ്‌കൂളുകാരാണ്. കഥകൾ പറയൽ, പാട്ട് പാടൽ, അക്ഷരവും ശബ്ദവും തിരിച്ചറിയൽ, സീക്വൻസിംഗ്, പുസ്തക നിർമ്മാണം, അടിസ്ഥാന ഗണിത പഠനം അങ്ങനെ പോകുന്നു പഠന രീതികൾ. സ്വതന്ത്രരാകാനും ജീവിതകാലം മുഴുവൻ നിലനിൽക്കുന്ന പഠനത്തോടുള്ള സ്‌നേഹം വളർത്തിയെടുക്കാനും കഴിയുന്ന സന്തോഷകരമായ അന്തരീക്ഷം കുട്ടികൾക്ക് നൽകുകയെന്നതാണ് പ്രീ സ്‌കൂളിന്റെ ലക്ഷ്യം.

പ്ലേ സ്‌കൂളുകളോ ഡേ കെയറുകളോ തുറക്കുന്നത് സംബന്ധിച്ച് ഇതുവരെ തീരുമാനമൊന്നും ആയിട്ടില്ല. സംസ്ഥാനതലത്തിൽ സർക്കാർ തീരുമാനം വരേണ്ടതുണ്ട്. സർക്കാർ മേഖലയിൽ ഇത്തരം സ്ഥാപനങ്ങൾ കുറവാണ്. കൂടുതലും സ്വകാര്യമേഖലയിലാണുള്ളത്.

എൻ. ഗീത
ഡി.ഡി.ഇ, തൃശൂർ

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, THRISSUR, PLAY SCHOOL
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.