തൃശൂർ: കൊവിഡ് നിയന്ത്രണങ്ങളോടെ തൃശൂർ നഗരത്തിലെ മാർക്കറ്റുകൾ നാളെ മുതൽ തുറക്കും. ശക്തൻ, ജയ് ഹിന്ദ്, അരിയങ്ങാടി, നായരങ്ങാടി തുടങ്ങിയ നഗരപരിധിയിലെ മാർക്കറ്റുകൾ തുറക്കാനാണ് ധാരണ. വ്യാപാരി വ്യവസായി പ്രതിനിധികൾ, വിവിധ സംഘടനാ പ്രതിനിധികൾ എന്നിവരുമായി മന്ത്രിമാർ, ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ എന്നിവർ നടത്തിയ ഓൺലൈൻ ചർച്ചയിലാണ് തീരുമാനം.
സമയ ക്രമീകരണവും ജില്ലാ ഭരണകൂടത്തിന്റെ മറ്റ് നിർദ്ദേശങ്ങളും പാലിക്കുമെന്ന് വ്യാപാരി വ്യവസായി പ്രതിനിധികൾ ഉറപ്പു നൽകി. കണ്ടെയ്ൻമെന്റ് സോണുകളിൽ ഏർപ്പെടുത്തിയിട്ടുള്ള നിയന്ത്രണം കർശനമായി പാലിക്കണമെന്ന് യോഗത്തിൽ റവന്യൂമന്ത്രി അഡ്വ. കെ. രാജൻ പറഞ്ഞു. കൃത്യമായ ഇടവേളകളിൽ കൊവിഡ് പരിശോധന നടത്താനുള്ള ക്രമീകരണം ഏർപ്പെടുത്തുമെന്നും സ്ഥാപന ഉടമകൾ ഇക്കാര്യം ഉറപ്പാക്കണമെന്നും ദീർഘ നാളത്തേയ്ക്ക് മാർക്കറ്റുകൾ തുറക്കാനുള്ള സാഹചര്യമാണ് ഒരുക്കേണ്ടതെന്നും മന്ത്രി കെ. രാധാകൃഷ്ണൻ പറഞ്ഞു. മാർക്കറ്റിന്റെ പ്രവർത്തനവുമായി ബന്ധപ്പെട്ട് വളരെ ജാഗ്രതയോടെ മുന്നോട്ട് പോകണമെന്ന് മന്ത്രി ആർ. ബിന്ദു അഭിപ്രായപ്പെട്ടു.
500 പേർക്ക് കൊവിഡ് പരിശോധന
മാർക്കറ്റുകൾ തുറക്കുന്നതിന് മുന്നോടിയായി തിങ്കളാഴ്ച 500 പേർക്ക് കൊവിഡ് ആന്റിജൻ ടെസ്റ്റ് നടത്തും. ശക്തൻ മാർക്കറ്റിൽ രാവിലെ 8.30 മുതൽ ഉച്ചയ്ക്ക് 12 വരെയാണ് ടെസ്റ്റ്.
മാർക്കറ്റുകളുടെ പ്രവർത്തന സമയക്രമം
മൊത്ത വിൽപ്പന സ്ഥാപനങ്ങൾക്ക് രാത്രി ഒരു മണി മുതൽ രാവിലെ എട്ട് മണിവരെയും ചില്ലറ വ്യാപാര സ്ഥാപനങ്ങൾക്ക് രാവിലെ 8.30 മുതൽ ഉച്ചയ്ക്ക് 12 മണിവരെയുമാണ് പ്രവർത്തനാനുമതി. മത്സ്യ, മാംസ മാർക്കറ്റുകൾക്ക് തിങ്കൾ, ബുധൻ, ശനി ദിവസങ്ങളിൽ രാവിലെ ഏഴ് മുതൽ വൈകിട്ട് അഞ്ച് വരെ പ്രവർത്തിക്കാം. കണ്ടെയ്ൻമെന്റ് സോണുകളിൽ ബുധൻ, ശനി ദിവസങ്ങളിൽ തുറന്നിരുന്ന മത്സ്യ, മാംസ വ്യാപാര സ്ഥാനങ്ങൾക്ക് തിങ്കളാഴ്ച കൂടി ഇതേ സമയക്രമത്തിൽ തുറന്ന് പ്രവർത്തിക്കാം. വഴിയോര കച്ചവടം അനുവദിക്കില്ല.
കൊവിഡ് പ്രോട്ടോകോൾ ഉറപ്പാക്കണം
അന്യസംസ്ഥാനങ്ങളിൽ നിന്ന് മാർക്കറ്റുകളിലെത്തുന്ന വാഹനങ്ങൾ, ഡ്രൈവർമാർ, ചുമടെടുക്കാൻ എത്തുന്ന തൊഴിലാളികൾ എന്നിവർ സാനിറ്റൈസ് ചെയ്യുകയും വാഹനങ്ങൾ അണുവിമുക്തമാക്കുകയും വേണം.
തിരക്ക് നിയന്ത്രിക്കാൻ സംവിധാനം
പുറമേ നിന്ന് സാധനങ്ങൾ വാങ്ങാനെത്തുന്നവരുടെ തിരക്ക് നിയന്ത്രിക്കാൻ പൊലീസ് പ്രത്യേക സംവിധാനം ഒരുക്കും. ചെറിയ കടകളിൽ രണ്ടുപേരും വലിയ സ്ഥാപനങ്ങളിൽ ഉടമസ്ഥനടക്കം മൂന്ന് പേരുമേ വിൽപ്പന നടത്താവൂ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |