തൃശൂർ: വ്യവസായ സ്ഥാപനങ്ങൾക്ക് 50 ശതമാനം ജീവനക്കാരുമായി എല്ലാ ദിവസവും രാവിലെ എട്ട് മുതൽ വൈകിട്ട് 5 വരെ പ്രവർത്തിക്കാൻ അനുമതി. നഗരത്തിലെ മാർക്കറ്റുകൾ തുറക്കുന്നതുമായി ബന്ധപ്പെട്ട് ചേർന്ന മന്ത്രിമാരുടെയും ഉദ്യോഗസ്ഥരുടെയും വിവിധ വ്യാപാരി സംഘടന നേതാക്കളുടെയും ഓൺലൈൻ യോഗത്തിലാണ് തീരുമാനം.
എന്നാൽ അസംസ്‌കൃത വസ്തുകൾ വിൽക്കുന്ന സ്ഥാപനങ്ങൾക്ക് ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളിൽ മാത്രമേ രാവിലെ 8 മുതൽ വൈകിട്ട് അഞ്ച് വരെ പ്രവർത്തിക്കാനാകൂ. ബാങ്കുകളുടെ പ്രവർത്തന സമയം തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിൽ വൈകിട്ട് അഞ്ച് വരെയാക്കി. ജില്ലയിലെ കുറി കമ്പനികൾക്കും ഇതേ ദിവസങ്ങളിൽ ഉച്ചയ്ക്ക് ഒരുമണി വരെ പ്രവർത്തിക്കാം. പഠനസാമഗ്രികൾ വിൽക്കുന്ന കടകൾക്ക് തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിൽ രാവിലെ 9 മുതൽ വൈകിട്ട് 5 വരെ പ്രവർത്തിക്കാം. തുണിക്കടകൾ, സ്വർണ്ണക്കട, ചെരുപ്പ് കട എന്നിവയ്ക്ക് തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിൽ രാവിലെ 9 മുതൽ വൈകിട്ട് 5 വരെയും പ്രവർത്തിക്കാം. പക്ഷേ കണ്ടെയ്ൻമെന്റ് സോണുകളിൽ ജില്ലാ ഭരണകൂടം ഏർപ്പെടുത്തിയ നിയന്ത്രണം തുടരും.
മന്ത്രിമാരായ കെ. രാജൻ, കെ. രാധാകൃഷ്ണൻ, ആർ. ബിന്ദു, എം.എൽ.എ പി. ബാലചന്ദ്രൻ, മേയർ എം.കെ വർഗീസ്, ഡെപ്യൂട്ടി മേയർ രാജശ്രീ ഗോപൻ, കളക്ടർ എസ്. ഷാനവാസ്, ജില്ലാ പൊലീസ് മേധാവി (സിറ്റി) ആർ. ആദിത്യ, ഡി.എം.ഒ ഡോ. കെ.ജെ റീന, വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ പ്രസിഡന്റ് കെ.വി. അബ്ദുൾ ഹമീദ്, ജനറൽ സെക്രട്ടറി എൻ.ആർ. വിനോദ്കുമാർ, ട്രഷറർ ജോർജ് കുറ്റിച്ചാക്കു, ഡോ. എം. ജയപ്രകാശ്, കെ.ജെ. പോൾ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.
കൊവിഡ് നിയന്ത്രണം കൃത്യമായി പാലിച്ച് മാർക്കറ്റിലെ വ്യാപാര സ്ഥാപനങ്ങൾ പ്രവർത്തിക്കും. മാർക്കറ്റിന്റെ പ്രവർത്തനങ്ങൾക്ക് മാർഗനിർദേശം നൽകുന്നതിന് വ്യാപാരി പ്രതിനിധികളെ ഉൾപ്പെടുത്തി കമ്മിറ്റി രൂപീകരിക്കാനും ആശയക്കുഴപ്പം പരിഹരിക്കാൻ വ്യാപാരി പ്രതിനിധികളെ ഉൾപ്പെടുത്തി ഗ്രീവൻസ് കമ്മിറ്റി രൂപീകരിക്കാനുമുള്ള തീരുമാനം സ്വാഗതാർഹമാണ്. പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിന് മുൻകൈയെടുത്ത മന്ത്രിമാരായ കെ. രാജൻ, കെ. രാധാകൃഷ്ണൻ, പ്രൊഫ.ആർ. ബിന്ദു, കളക്ടർ, എം.എൽ.എമാർ എന്നിവർക്ക് നന്ദി.
വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ കമ്മിറ്റി
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |