SignIn
Kerala Kaumudi Online
Tuesday, 16 April 2024 3.49 PM IST

വിട പറഞ്ഞത് കൈമുക്ക് മനയുടെ യശസുയർത്തിയ വൈദികൻ

raman

കൊടകര: വേദപണ്ഡിതരിൽ പ്രമുഖസ്ഥാനം വഹിക്കുന്നവരാണ് ഇരിങ്ങാലക്കുട ഗ്രാമത്തിലെ കൈമുക്ക് വൈദികർ. യജുർവേദ പാണ്ഡിത്യവും ജ്യോതിഷ പാരമ്പര്യവും സ്വന്തമാക്കിയവർ. ഓതിക്കൻ, വൈദികൻ, തന്ത്രി, സ്മാർത്തൻ എന്നീ നാലു സ്ഥാനങ്ങളും നേടിയ കേരളത്തിലെ എക വൈദിക കുടുംബം കൂടിയാണ് കൈമുക്ക് മന.

കൈമുക്ക് വൈദികൻ പരമേശ്വരൻ നമ്പൂതിരിയുടെ അനുഗൃഹീത ശിഷ്യനായിരുന്നു, അന്തരിച്ച കൈമുക്ക് വൈദികൻ രാമൻ അക്കിത്തിരിപ്പാട്.

പരശുരാമ ഋഷി നിർദ്ദിഷ്ടമായ വൈദിക പരമ്പരയാണ് കൈമുക്ക് മനയുടേതെന്നാണ് വിശ്വാസം. സംസ്‌കാരത്തിന് അടിത്തറ പാകിയ ഋഷി അഷ്ടവൈദ്യന്മാരെയും ആറ് വൈദികന്മാരെയും നാല് മാന്ത്രികന്മാരെയും 2 തന്ത്രി കുടുംബങ്ങളെയും സ്ഥാപിച്ചുവെന്നാണ് ഐതിഹ്യം. അതിൽ ഇന്നും ഭംഗം വരാതെ നിലനിൽക്കുന്ന ഏക വൈദിക പാരമ്പര്യമാണ് കൈമുക്ക്. ഗുരുവായൂർ ഏകാദശിക്ക് ദ്വാദശി പണം സ്വീകരിക്കാൻ നിയോഗമുള്ളവരിൽ അപൂർവം ഒരാളായിരുന്നു. കുട്ടിക്കാലം മുതൽക്കേ വേദവും സംസ്‌കൃതവും ജ്യോതിഷവും അഭ്യസിച്ചു. വൈദിക ക്രിയാഭാഗങ്ങളിലും വിജ്ഞാനം നേടി. എന്നാൽ ജ്യോതിഷ ശ്രേഷ്ഠനായിട്ടാണ് അറിയപ്പെട്ടത്.

പാണ്ഡിത്യവും കുലദൈവമായ വയലൂരപ്പന്റെ ഉപാസനാ സിദ്ധിയും ഇരിങ്ങാലക്കുട സംഗമേശ സ്വാമിയോടുള്ള നിതാന്ത ഭക്തി കൊണ്ടും ജ്യോതിശാസ്ത്രരംഗത്ത് പുകൾപെറ്റു. വലിപ്പ ചെറുപ്പമില്ലാതെ നാനാജാതി മതസ്ഥരായ എല്ലാവർക്കും അദ്ദേഹം പ്രാപ്യനായിരുന്നു. വിശേഷയുക്തി പ്രയോഗങ്ങളും പരിഹാര നിർദ്ദേശങ്ങളും കൊണ്ട് അദ്ഭുതം തീർത്ത ജ്യോതിഷിയായിരുന്നു അക്കിത്തിരിപ്പാട്.

ഗുരുവായൂർ ശ്രീകൃഷ്ണക്ഷേത്രം, ചോറ്റാനിക്കര ദേവീക്ഷേത്രം, ശബരിമല ശ്രീധർമ്മശാസ്താക്ഷേത്രം, ചെട്ടിക്കുളങ്ങര ഭഗവതിക്ഷേത്രം, വർക്കല ജനാർദ്ദന ക്ഷേത്രം, കണ്ണൂർ ചെറുകുന്ന് ക്ഷേത്രം, കൊട്ടാരക്കര ഗണപതി ക്ഷേത്രം തുടങ്ങി ക്ഷേത്രങ്ങളിൽ അഷ്ടമംഗല പ്രശ്‌നം വച്ച് നിർണായക തീരുമാനങ്ങൾക്ക് നേതൃത്വം നൽകി. കൊടകര മറ്റത്തൂർ കൈമുക്ക് മനയിൽ 1996 ൽ അഗ്‌നി ആധാനം, 2006 ൽ സോമയാഗവും 2012 ൽ അതിരാത്രവും നടത്തി വൈദികജ്ഞാനം പകർന്ന ജ്യോതിഷ പണ്ഡിതനാണ്. വൈദിക വിഷയങ്ങളിൽ സംശയം വരുന്നപക്ഷം അവസാന വാക്കായും നിലനിന്നുപോന്നു. സഹൃദയനായ കലാസ്വാദകനും കൂടിയായിരുന്നു.

കൈമുക്ക് മന ക്ഷേത്ര വിജ്ഞാന കോശത്തിൽ ഇങ്ങനെ

അടുക്കള ദോഷം വന്ന അന്തർജനങ്ങളെ വിചാരണയ്ക്ക് ശേഷം സത്യം ചെയ്യിപ്പിക്കുന്നത് തിളച്ച നെയ്യിൽ കൈ മുക്കിയായിരുന്നു. കഠിനവും, ദയാദാക്ഷിണ്യം ഇല്ലാത്തതുമായ ഈ പരീക്ഷയിൽ കൈപൊള്ളാത്തവരെ കുറ്റമുക്തരാക്കി. ശുചീന്ദ്രത്തെ പെരുമാൾ ക്ഷേത്രത്തിലായിരുന്നു ചടങ്ങ്. കൈമുക്ക് നേടിയ ബ്രാഹ്മണ ഗൃഹമായതിനാലാണ് കൈമുക്ക് മന എന്ന് പേരു വന്നത്. കൊല്ലവർഷം 1019 വരെ ഇത്തരം സത്യപരീക്ഷകൾ നടന്നിരുന്നു എന്നാണ് കേൾവി.ആയിരത്തിലധികം ഗ്രന്ഥങ്ങളുടെ സൃഷ്ടി നടത്തിയ നാരായണൻ നമ്പൂതിരിയാണ് കൈമുക്ക് മനയിലെ പ്രഥമ സ്മരണീയൻ.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, THRISSUR, KAIMUKKU
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.