തൃശൂർ: ഇക്കഴിഞ്ഞ തൃശൂർ പൂര ദിവസം രാത്രി മഠത്തിൽ വരവ് പഞ്ചവാദ്യത്തിനിടെ ആലിൻ കൊമ്പ് വീണുണ്ടായ അപകടത്തിൽ നഷ്ടപ്പെട്ട കൊമ്പ് വാദ്യകലാകാരൻ തൃക്കൂർ സജിയുടെ സ്വർണ ലോക്കറ്റ് പൂരപ്രേമി സംഘം നിർമ്മിച്ചു നൽകി. കഴിഞ്ഞ മൂന്ന് പതിറ്റാണ്ടായി കൊമ്പ് വാദ്യ രംഗത്തെ സാന്നിദ്ധ്യമായ തൃക്കൂർ സജിക്ക് 2010ലാണ് ഊരകത്തമ്മ ത്തിരുവടി ക്ഷേത്രത്തിൽ നിന്നും 'വലയാധീശ്വരി സുവർണ മുദ്ര' ലഭിച്ചത്.
തനിക്ക് ലഭിച്ച അപൂർവം ഉപഹാരങ്ങളിൽ ഏറെ പ്രാധാന്യമുള്ളതായി സജി ഈ സുവർണ്ണ മുദ്ര കരുതിയിരുന്നു. പൂരപ്രേമി സംഘം ഊരകം ക്ഷേത്ര ഉപദേശക സമിതിയുടെ ഭാരവാഹിയായിരുന്ന കൊമ്പത്ത് അജിത്തിനെ ബന്ധപ്പെട്ട് വലയാധീശ്വരി പുരസ്‌കാരമായ സ്വർണ്ണ ലോക്കറ്റ് അതേ തൂക്കത്തിൽ തന്നെ പുതിയത് നിർമ്മിക്കുകയായിരുന്നു.
സജിയുടെ കാലിലെ തള്ളവിരൽ അപകടത്തിൽ മുറിച്ച് മാറ്റിയിരുന്നു. കരൾ മാറ്റ ശസ്ത്രക്രിയക്ക് ശേഷം വാദ്യ രംഗത്ത് സജീവമായി വരുന്നതിനിടെയായിരുന്നു സജിക്ക് അപകടം പറ്റിയതും കാലിലെ തള്ളവിരൽ മുറിച്ച് മാറ്റേണ്ടി വന്നതും.
സജിയുടെ അവിട്ടത്തൂരുള്ള വസതിയിൽ ഊരകത്തെ മേള പ്രമാണി ചെറുശ്ശേരി പണ്ടാരത്തിൽ കുട്ടൻ മാരാർ ലോക്കറ്റ് അണിയിച്ചു. പൂരപ്രേമിസംഘം പ്രസിഡന്റ് ബൈജു താഴേക്കാട്ട് അദ്ധ്യക്ഷനായി. സെക്രട്ടറി അനിൽകുമാർ മോച്ചാട്ടിൽ, കൺവീനർ വിനോദ് കണ്ടംകാവിൽ, ട്രഷറർ പി.വി. അരുൺ, മുരാരി ചാത്തക്കുടം, സെബി ചെമ്പനാടത്ത്, വിനോദ് എന്നിവർ സന്നിഹിതരായി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |