തൃശൂർ: കൊവിഡ് ചികിത്സാ കേന്ദ്രമായ സി.എഫ്.എൽ.ടി.സികളിൽ പുറത്ത് നിന്ന് കൊണ്ടു വരുന്ന ഭക്ഷണങ്ങൾക്കും മറ്റ് സാധനങ്ങൾക്കും കർശന നിയന്ത്രണം. ഭക്ഷണം കൊടുക്കാനെത്തുന്ന ചില വിരുതൻമാർ മദ്യം ഉൾപ്പടെ കൈമാറുന്നത് ശ്രദ്ധയിൽ പെട്ടതിനെ തുടർന്നാണിത്.
ജില്ലയിലെ പല കേന്ദ്രങ്ങളിലും പഴവർഗങ്ങൾ ഉൾപ്പെടെ നൽകാൻ ചെറിയ ഇളവുകളുണ്ടായിരുന്നു. ഇതിന്റെ മറവിലാണ് മദ്യം ഉൾപ്പെടെ നൽകുന്നത്. കഴിഞ്ഞ ദിവസം ജില്ലയിലെ വടക്കൻ മേഖലയിലുള്ള ഒരു സി.എഫ്.എൽ.ടി.സിയിൽ സാനിറ്റൈസർ എന്ന് പറഞ്ഞ് നൽകിയ കുപ്പിയിൽ കണ്ടെത്തിയത് വാറ്റ് ചാരായമായിരുന്നു.
സെക്യുരിറ്റി ജീവനക്കാർക്ക് സംശയം തോന്നിയപ്പോൾ നടത്തിയ പരിശോധനയിലാണ് ഇത് കണ്ടെത്തിയത്. മധുര നാരങ്ങയ്ക്ക് ഉള്ളിലേക്ക് സിറിഞ്ച് ഉപയോഗിച്ച് മദ്യം നിറച്ച് കൈമാറാനുള്ള ശ്രമവും ഉണ്ടായത്രെ. ചിലരുടെ പ്രവൃത്തി മൂലം രോഗികളെല്ലാവരും ദുരിതത്തിലാകുന്ന സ്ഥിതിയാണിപ്പോൾ.
സി.എഫ്.എൽ.ടി.സികളിൽ നിയന്ത്രിതമായ രീതിയിൽ മാത്രമാണ് ഭക്ഷണ വിതരണം, അതും കൃത്യസമയത്ത് മാത്രം. അതിനാൽ ചികിത്സയിൽ കഴിയുന്നവർക്ക് വീടുകളിൽ നിന്ന് പഴ വർഗങ്ങളും മറ്റും എത്തിച്ച് നൽകുന്നത് ആശ്വാസമായിരുന്നു.
എതാനും ആഴ്ചകൾക്ക് മുമ്പ് മുളങ്കുന്നത്ത്കാവ് മെഡിക്കൽ കോളേജിൽ ഭക്ഷണപ്പൊതികൾക്കുള്ളിൽ കഞ്ചാവ് കടത്തിയ സംഭവം ഉണ്ടായിരുന്നു. ഇതേത്തുടർന്ന് അവിടെയും കർശന നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. പല സി.എഫ്.എൽ.ടി.സികളിലും മോശം ഭക്ഷണമാണ് രോഗികൾക്ക് നൽകുന്നതെന്ന ആക്ഷേപവും ഉയരുന്നുണ്ട്.
വിരുതൻമാരുടെ പ്രവൃത്തി
സാനിറ്റൈസറിന്റെ രൂപത്തിൽ വാറ്റുചാരായം എത്തിക്കൽ
മധുരനാരങ്ങയിൽ മദ്യം സിറിഞ്ച് ചെയ്ത് കടത്തൽ
ഭക്ഷണപ്പൊതിക്കുള്ളിൽ കഞ്ചാവ് വച്ച് വിതരണം
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |