വടക്കാഞ്ചേരി: പാലക്കാട് നിന്നും തൃശൂർ സാംസ്കാരിക നഗരിയിലേക്ക് പ്രവേശിക്കുന്ന കൊച്ചിൻ പാലത്തിന് സമീപം പ്രവേശന കവാടം ഒരുങ്ങുന്നു. സംസ്ഥാന പാതയിൽ റോഡിന്റെ ഇരുവശങ്ങളിലുമായി പ്രത്യേക രീതിയിലുള്ള ഷട്ടറുകളിലായാണ് കവാടം ഒരുക്കുന്നത്. കഥകളിയുടെ നാടായ വള്ളത്തോൾ നഗറിലേക്ക് പ്രവേശിക്കുന്ന കവാടത്തിൽ കഥകളിയും, കൂത്തമ്പലവുമാണ് പ്രധാനമായും ഇടം പിടിച്ചിട്ടുള്ളത് ജില്ല പഞ്ചായത്തും, വള്ളത്തോൾ നഗർ പഞ്ചായത്തും ചേർന്ന് 21 ലക്ഷം രൂപ ചെലവിട്ടാണ് കവാടം നിർമ്മിക്കുന്നത്.
മതസൗഹാർദ്ദത്തിന്റെ വിളംബരമായി പ്രവേശന കവാടത്തിൽ തൃശൂർ പൂരവും പുത്തൻപള്ളിയും, കൊടുങ്ങല്ലൂർ ചേരമാൻ പെരുമാൾ പള്ളിയുമൊക്കെ ഉൾക്കൊള്ളിച്ചിട്ടുണ്ട്. മുള്ളൂർക്കര വാഴക്കോട് കേരള ഗ്രാമവികസന സാനിറ്റേഷൻ സൊസൈറ്റിയുടെ കീഴിലുള്ള ചേരാസ് ഇന്ത്യ എന്ന സ്ഥാപനമാണ് കവാടം നിർമ്മിക്കുന്നത് . ശില്പി രവി ചേരാസിന്റെ കീഴിലുള്ള കലാകാരന്മാരാണ് കവാടം ഒരുക്കുന്നത്. കവാടത്തിന് പിറകിലായി കേരള ചരിത്രവും രേഖപ്പെടുത്തും. പൂക്കളോട് കൂടിയ പൂന്തോട്ടവും കവാടത്തിനോട് ചേർന്ന് നിർമ്മിക്കുന്നുണ്ട്. ഒരു മാസം കൊണ്ട് നിർമ്മാണം പൂർത്തീകരിക്കുന്ന കവാടം വർണ്ണശബളമായ ചടങ്ങോടെ നാടിന് സമർപ്പിക്കുമെന്ന് വള്ളത്തോൾ നഗർ പഞ്ചായത്ത് പ്രസിഡന്റ് ഷെയ്ക്ക് അബ്ദുൾ ഖാദർ അറിയിച്ചു.
ദേശീയപാത : നഷ്ടപരിഹാര തുകയ്ക്ക്
രേഖകള് ഹാജരാക്കണമെന്ന് കളക്ടർ
തൃശൂർ : ദേശീയ പാത വികസനവുമായി ബന്ധപ്പെട്ട് സ്ഥലമേറ്റെടുത്ത കൊടുങ്ങല്ലൂർ, ചാവക്കാട് താലൂക്കിലെ വില്ലേജുകളിലുള്ളവർ നഷ്ടപരിഹാര തുക ലഭിക്കുന്നതിന് നിയമാനുസൃത രേഖകൾ നൽകണമെന്ന് കളക്ടർ എസ്. ഷാനവാസ് അറിയിച്ചു. ദേശീയപാത അതോറിറ്റി പ്രതിനിധികൾ, കൊടുങ്ങല്ലൂർ താലൂക്ക് സ്പെഷൽ തഹസിൽദാർ, മറ്റ് ഉദ്യോഗസ്ഥർ എന്നിവരുമായി നടത്തിയ അവലോകന യോഗത്തിലാണ് കളക്ടറുടെ നിർദേശം. ദേശീയപാത വികസനത്തിനുള്ള തുക സർക്കാരിൽ നിന്ന് ലഭിച്ച സാഹചര്യത്തിൽ നഷ്ടപരിഹാര തുക എത്രയും പെട്ടെന്ന് ലഭ്യമാക്കും. ഇതിന് കാലതാമസം ഉണ്ടാകില്ല. ചാവക്കാട് താലൂക്കിലെ കടിക്കാട്, കടപ്പുറം, പുന്നയൂർ, ഒരുമനയൂർ, ഏങ്ങണ്ടിയൂർ, വാടാനപ്പിള്ളി, എടക്കഴിയൂർ, തളിക്കുളം, നാട്ടിക വില്ലേജുകളിലെയും കൊടുങ്ങല്ലൂർ താലൂക്കിലെ പെരിഞ്ഞനം, പനങ്ങാട്, പാപ്പിനിവട്ടം വില്ലേജുകളിലെയുമാണ് സ്ഥലമേറ്റെടുക്കൽ നടക്കുന്നത്. നഷ്ടപരിഹാര തുക ലഭിക്കുന്നതിന് നിയമാനുസൃത രേഖകളുമായി കൊടുങ്ങല്ലൂർ സ്പെഷൽ ഡെപ്യൂട്ടി കളക്ടർ (എൽ.എ) ഓഫീസിൽ ഹാജരാകണമെന്ന് സ്പെഷൽ ഡെപ്യൂട്ടി കളക്ടർ (എൽ.എ) ഐ. പാർവതീ ദേവി അറിയിച്ചു. ദേശീയ പാത വികസന പ്രൊജക്ട് ഡയറക്ടർ ജെ. ബാലചന്ദർ, ആർ.ഡി.ഒ പ്രൊജക്ട് മാനേജർ ബിപിൻ മധു, തഹസിൽദാർമാർ തുടങ്ങിയവർ പങ്കെടുത്തു.
ലോക്ഡൗൺ സൗഹചര്യത്തിൽ പ്രദേശത്തെ ജനങ്ങൾക്ക് ബന്ധപ്പെട്ട രേഖകൾ ലഭ്യമാക്കാൻ സൗകര്യം ഒരുക്കും. ഇതിനായി പ്രദേശത്തെ വില്ലേജ് ഓഫീസ്, സബ് രജിസ്റ്റർ ഓഫീസ് എന്നിവ തുറന്നു പ്രവർത്തിക്കാൻ പ്രത്യേക അനുമതി നൽകും.
എസ്. ഷാനവാസ്
കളക്ടർ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |