തൃശൂർ: കൊവിഡ് തരംഗങ്ങളും നിയന്ത്രണവും തീർത്ത വൻ സാമ്പത്തികപ്രതിസന്ധിയിൽ, ഭൂരിഭാഗം ബസുമടമകൾക്കും ബസുകൾ നിരത്തിൽ ഇറക്കാനായേക്കില്ല. സർവീസ് നടത്താതിരിക്കുമ്പോഴും നികുതി നൽകേണ്ടി വരുന്നതും ഇന്ധനവില വർദ്ധനയും പ്രതിസന്ധിക്ക് എണ്ണ പകരുകയാണ്.
ലോക്ക് ഡൗൺ തീർന്നാലും വലിയൊരു വിഭാഗം ജനങ്ങൾ ബസുകളിൽ യാത്ര ചെയ്യാൻ തയ്യാറായേക്കില്ല. കൊവിഡിന്റെ ഒന്നാം തരംഗം അവസാനിച്ചപ്പോൾ ബസ് സർവീസ് പഴയ നിലയിലേക്ക് വരാനുള്ള ശ്രമത്തിനിടെയായിരുന്നു രണ്ടാം തരംഗവും ലോക്ക് ഡൗണും. അതിനു മുൻപേ പ്രാദേശികമായി ലോക്ക് ഡൗൺ തുടങ്ങിയതോടെ പല സ്ഥലങ്ങളിലും സർവീസില്ലാതായി. ഇതോടെ, ബസുടമകളും തൊഴിലാളികളും അനുബന്ധ മേഖലയിലെ ജീവനക്കാരും കുടുംബങ്ങളും പട്ടിണിയിലായി. ചില ബസുടമകളും ജീവനക്കാരും മറ്റ് തൊഴിലുകളിലേക്ക് തിരിഞ്ഞു.
പ്രതിസന്ധിയുടെ 16 മാസം
2020 മാർച്ച് മുതൽ 16 മാസത്തിലധികമായി പൂർണ്ണമായി സർവീസ് നടക്കുന്നില്ല. സർക്കാരിന്റെ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ടും ഗതാഗത മേഖലയിലെ നിരവധി പ്രശ്‌നങ്ങൾ ചൂണ്ടിക്കാട്ടിയും സംസ്ഥാന വ്യാപകമായി സ്വകാര്യ ബസുടമകൾ കുടുംബസമേതം പ്രതിഷേധ നിൽപ്പ് സമരം നടത്തി. ബസുടമകൾ കുടുംബ സമേതം തങ്ങളുടെ ബസിന് മുമ്പിൽ പ്ലക്കാർഡ് പിടിച്ചായിരുന്നു സമരം. തൃശൂർ ജില്ലാ പ്രൈവറ്റ് ബസ് ഓപറേറ്റേഴ്‌സ് അസോസിയേഷന്റെ നേതൃത്വത്തിൽ സമരത്തിന്റെ ജില്ലാതല ഉദ്ഘാടനം ശക്തൻ ബസ് സ്റ്റാൻഡിൽ പി. ബാലചന്ദ്രൻ എം.എൽ.എ നിർവഹിച്ചു. ജില്ലാ പ്രസിഡന്റ് എം.എസ് പ്രേംകുമാർ അദ്ധ്യക്ഷനായി. ജനറൽ സെക്രട്ടറി കെ.കെ സേതുമാധവൻ, ട്രഷറർ ടി.കെ നിർമ്മലാനന്ദൻ, ജോയിന്റ് സെക്രട്ടറി സി.എ ജോയ്, സി.സി ആന്റോ എന്നിവർ പങ്കെടുത്തു.
ആവശ്യങ്ങൾ ഇവ
സ്വകാര്യബസുകൾ നിരത്തിലിറക്കാനുളള സാഹചര്യം ഒരുക്കുക
റോഡ് ടാക്‌സ് പൂർണമായും ഒഴിവാക്കി പൊതുഗതാഗതം സംരക്ഷിക്കുക
കേന്ദ്രസംസ്ഥാന സർക്കാരുകൾ നികുതി കുറച്ച് ഇന്ധനവിലയിലെ പകൽക്കൊള്ള അവസാനിപ്പിക്കുക
കെട്ടിക്കിടക്കുന്ന ക്ഷേമനിധി ഫണ്ടിൽ നിന്ന് പലിശരഹിത വായ്പ അനുവദിക്കുക
സ്വകാര്യ ബസ് മേഖലയെ രക്ഷിക്കാൻ പ്രത്യേക സാമ്പത്തിക പാക്കേജ്
സ്വയം തൊഴിൽ എന്ന നിലയിൽ സർവീസ് നടത്തുന്ന ബസുടമകളുടേയും തൊഴിലാളികളുടേയും സാമ്പത്തിക പ്രയാസങ്ങൾ നിയമസഭയിലും മുഖ്യമന്ത്രിയുടെ ശ്രദ്ധയിലുംപെടുത്തും.
പി. ബാലചന്ദ്രൻ എം.എൽ.എ
ഉദ്ഘാടനപ്രസംഗത്തിൽ പറഞ്ഞത്
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |