തൃശൂർ : 24 ആദിവാസി കോളനികളിൽ ഉൾപ്പെടെ 543 ഓളം പ്രദേശങ്ങളിൽ ഇന്റർനെറ്റ് ലഭ്യതക്കുറവ്. 60 പഞ്ചായത്തുകളിലെ ഈ പ്രദേശങ്ങളിൽ ദുർബലമായ ഇന്റർനെറ്റ് സേവനം മൂലം ഓൺലൈൻ പഠനം മുടങ്ങുന്ന സാഹചര്യത്തിൽ കഴിഞ്ഞ ദിവസം റവന്യൂ മന്ത്രിയും കളക്ടറും ടെലികോം കമ്പനി അധികൃതരുമായി ചർച്ച നടത്തി.
ചർച്ചയിൽ ടവറുകൾ, ബൂസ്റ്റർ ടവറുകൾ എന്നിവ സ്ഥാപിക്കാനും ഒപ്ടിക്കൽ ഫൈബർ ശൃംഖലയിലൂടെ വേഗമേറിയ ഇന്റർനെറ്റ് ലഭ്യമാക്കാനുമുള്ള ശ്രമം ഉടൻ ആരംഭിക്കാനും ധാരണയായി. വനമേഖലകളിൽ ഇന്റർനെറ്റ് ലഭിക്കാൻ സാദ്ധ്യത കുറവുള്ള പ്രദേശങ്ങളിൽ പബ്ലിക് യൂട്ടിലിറ്റി ബിൽഡിംഗുകളിൽ വൈഫൈ സ്‌പോട്ട് നൽകി പഠനം തടസ്സമില്ലാതെ മുന്നോട്ടു കൊണ്ടുപോകാനുള്ള നിർദ്ദേശങ്ങളും ടെലികോം അധികൃതർ മുന്നോട്ടുവെച്ചിരുന്നു. ഇത്തരം സാദ്ധ്യതകൾ നേരിട്ട് മനസിലാക്കാൻ വനമേഖലകളിൽ കളക്ടറുടെ സന്ദർശനം നടത്തി.
ചെമ്പങ്കണ്ടം, ഒളകര മേഖലകളിലെത്തിയ കളക്ടർ എസ്. ഷാനവാസ് നെറ്റ് വർക്ക് പ്രശ്‌നം ഉടൻ പരിഹരിക്കുമെന്ന് അറിയിച്ചു. റവന്യൂ മന്ത്രി കെ. രാജന്റെ നിർദ്ദേശപ്രകാരമാണ് ബന്ധപ്പെട്ട ഉദ്യോഗസ്ഥരുമായി കളക്ടർ നേരിട്ടെത്തി പ്രദേശവാസികളും പഞ്ചായത്ത് അധികൃതരുമായി ചർച്ച നടത്തിയത്. സമഗ്ര ശിക്ഷാ കേരള കോ ഓഡിനേറ്റർ ബിന്ദു പരമേശ്വരൻ, എ.ടി.സി ടെലികോം സർക്കിൾ ഡിപ്ലോയ്‌മെന്റ് ലീഡ് രാഹുൽ ദാസ്, പഞ്ചായത്ത്, ബി.എസ്.എൻ.എൽ, സ്വകാര്യ ടെലികോം, എസ്.ടി ഡെവലപ്‌മെന്റ്, വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥർ കളക്ടറെ അനുഗമിച്ചിരുന്നു.
ടവർ ഉൾപ്പെടെ നാല് തീരുമാനങ്ങൾ
ചെമ്പങ്കണ്ടത്ത് ഉടൻ പുതിയ ടവർ സ്ഥാപിക്കും
ഒളകരയിൽ സമീപ ടവറുകൾ ബൂസ്റ്റ് ചെയ്യും
അല്ലെങ്കിൽ പ്രാദേശിക കേബിൾ ഓപ്പറേറ്റർമാർ വഴിയോ നെറ്റ് വർക്ക് കണക്ടിവിറ്റി വഴിയോ ഇന്റർനെറ്റ്
തിങ്കളാഴ്ച ഇതുമായി ബന്ധപ്പെട്ട് കേബിൾ ടി.വി ഓപ്പറേറ്റർമാർ, ബി.എസ്.എൻ എൽ, കെ.എസ്.ഇ.ബി പ്രതിനിധികൾ, ഡി.എഫ്.ഒ എന്നിവരുമായി ചർച്ച
ഈ പ്രദേശങ്ങൾ സന്ദർശിച്ചതിൽ നിന്ന് പലയിടത്തും വിവിധ സർവീസ് ദാതാക്കൾ ഒരുമിച്ച് പ്രവർത്തിച്ചാൽ വിദ്യാർത്ഥികൾക്ക് ഓൺലൈൻ പഠനത്തിനാവശ്യമായ നെറ്റ് വർക്ക് കണക്ടിവിറ്റി ലഭ്യമാക്കാൻ കഴിയുമെന്ന് മനസിലാക്കാനായി.
എസ്. ഷാനവാസ്
കളക്ടർ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |