മാള: പ്രതീക്ഷകളെ തകർത്ത് പ്രളയമായെത്തി ലൈജുവിന്റെ എല്ലാം കൊണ്ടുപോയിട്ടുണ്ട് വെള്ളം. പക്ഷേ തിരയടങ്ങാത്ത പ്രതീക്ഷകളുമായി വീണ്ടും ജലത്തെ തന്നെ വിശ്വസിച്ചു. ഇപ്പോൾ മത്സ്യസമൃദ്ധിയാൽ ലൈജുവിന്റെ മനസും വലയും നിയുകയാണ്. പ്രളയം തകർത്തിടത്ത് നിന്ന് വീണ്ടെടുപ്പിന്റെ നേർക്കാഴ്ചയാണ് മാള പള്ളിപ്പുറത്ത് ചക്കാലയ്ക്കൽ ലൈജുവിന്റെ ജീവിതം.
പാരമ്പര്യമായി ലഭിച്ച എട്ട് ഏക്കറിൽ 23 വർഷമായി മത്സ്യക്കൃഷി ചെയ്യുകയാണ്. ഈ ലോക് ഡൗൺ കാലഘട്ടത്തിൽ മാർച്ച് മാസം മുതൽ ഇതുവരെ 24 ലക്ഷത്തോളം രൂപ മത്സ്യവിൽപ്പനയിലൂടെ ഉണ്ടായി. സംസ്ഥാനത്തെ മികച്ച ഓരുജല മത്സ്യക്കർഷകനുള്ള അവാർഡ് ലഭിച്ചിട്ടുള്ള ഇദ്ദേഹം ആഗസ്റ്റ് വരെ 30 ലക്ഷത്തിലധികം രൂപയുടെ വിൽപ്പന പ്രതീക്ഷിക്കുന്നു. പൂമീൻ, കരിമീൻ, കണമ്പ്, കാളാഞ്ചി, ചെമ്പല്ലി, തിരുത, ഞണ്ട് എന്നിവയാണ് കൃഷി ചെയ്തത്. സംസ്ഥാന ഫിഷറീസ് വകുപ്പിന്റെ കീഴിൽ നൂതന മത്സ്യക്കൃഷി പ്രദർശന ഇടമാണ് പള്ളിപ്പുറത്തെ കൃഷിയിടം.
കരിമീൻ കുഞ്ഞുങ്ങളുടെ ഹാച്ചറിയുമുണ്ട്. 11,000 പൂമീൻ കുഞ്ഞുങ്ങളെ രാമേശ്വരത്ത് കർഷകരിൽ നിന്നാണ് വാങ്ങുന്നത്. കണമ്പ് 8,000 കുഞ്ഞുങ്ങളെയും കാളാഞ്ചി ആയിരം കുഞ്ഞുങ്ങളെയും ഇറക്കി. പച്ചഞണ്ട് 600 എണ്ണമാണ് ഉണ്ടായിരുന്നത്. ഞണ്ട് 750 മുതൽ മൂന്ന് കിലോഗ്രാം വരെയുള്ളത് ലഭിച്ചിട്ടുണ്ട്. കയറ്റുമതി ലക്ഷ്യമാക്കിയാണ് ഞണ്ട് കൃഷി. മത്സ്യത്തിന് മൂന്ന് നേരം തീറ്റ നൽകും. പച്ച ഞണ്ടിന് 1,300 രൂപയാണ് കിലോഗ്രാമിനുള്ളത്. ആവശ്യക്കാർക്ക് തത്സമയം മത്സ്യം പിടിച്ചുകൊടുക്കും. നീർനായ അടക്കമുള്ളവയെ നേരിടാൻ കൃഷിയിടത്തിന് ചുറ്റും സോളാർ ഉപയോഗിച്ച് പ്രവർത്തിക്കുന്ന വൈദ്യുതവേലി തീർത്തിട്ടുണ്ട്.
പ്രളയത്തിൽ നിന്നുള്ള വീണ്ടെടുപ്പ്
2018 പ്രളയം : ബണ്ട് അടക്കം തകർന്ന് മീൻ കുഞ്ഞുങ്ങൾ ഒലിച്ചുപോയി - നഷ്ടം 20 ലക്ഷം
2019 വെള്ളപ്പൊക്കം : മത്സ്യം നഷ്ടപ്പെട്ടെങ്കിലും വിളവെടുത്തപ്പോൾ ലാഭവും നഷ്ടവും ഇല്ല
2020 അഞ്ച് ലക്ഷം ലാഭം
2020 ൽ ബണ്ട് നിർമ്മാണത്തിന് അഞ്ച് ലക്ഷം ചെലവഴിച്ചു
മത്സ്യം വിൽക്കുന്നത് കിലോയ്ക്ക്
പൂമീൻ 340
കരിമീൻ 550
കണമ്പ് 500
കാളാഞ്ചി 550
ഞണ്ട് 500 മുതൽ 1300 വരെ
വരവും ചെലവും
പ്രതീക്ഷിക്കുന്ന വരവ് 30 ലക്ഷം
തീറ്റ 7.44 ലക്ഷം രൂപ
കുഞ്ഞുങ്ങൾക്ക് 60,000
കൂലിയും അറ്റകുറ്റപ്പണിക്കും മറ്റും 2 ലക്ഷം
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |