മാള: വാർക്കപ്പണിക്കാരനാണ് എങ്കിലും എം.കെ. ശിവദാസിന്റെ ചിന്തയും മനസ്സും എഴുത്തിന്റെയും വായനയുടെയും ലോകത്താണ്. പാട്ടെഴുത്ത്, ഡോക്യുമെന്ററി, ഹ്രസ്വചിത്രങ്ങളുടെ കഥ, തിരക്കഥ, നാടകരചന, സംവിധാനം, 11 വായനശാലയിൽ അംഗത്വം ഇങ്ങനെയൊരു ലോകത്താണ് സാമ്പത്തികശാസ്ത്ര ബിരുദധാരിയായ 45കാരന്റെ ജീവിതം.
ദിവസവും നാല് മണിക്കൂറെങ്കിലും പുസ്തകം വായിക്കും. സുകുമാർ അഴീക്കോടിന്റെ പ്രഭാഷണങ്ങൾ, ആശാൻ കവിതകൾ. കൊളംബിയൻ സാഹിത്യകാരൻ ഗെബ്രിയേൽ മാർക്കേസിന്റെ കോളറകാലത്തെ പ്രണയം, ഏകാന്തതയുടെ നൂറ് വർഷങ്ങൾ അങ്ങനെ നീളുന്നു ഇഷ്ട പുസ്തകങ്ങൾ.ജോലിക്കായി എവിടെ ചെന്നാലും അവിടത്തെ വായനശാലയിൽ അംഗത്വം എടുക്കും.
പത്തനംതിട്ട മല്ലപ്പള്ളി മുറിഞ്ഞകല്ല് വീട്ടിൽ എം.കെ. ശിവദാസ് 17 വർഷമായി മാള അന്നമനടയിലാണ് താമസം.
1996ൽ കോട്ടയം പാമ്പാടി കുര്യാക്കോസ് ഗ്രിഗോറിയസ് കോളേജിലെ ഈ പഴയ ബിരുദ വിദ്യാർത്ഥി അന്നത്തെ കലാപ്രതിഭയാണ്. കവിതാരചന, മിമിക്രി, ക്ലേ മോഡലിംഗ്, പെൻസിൽ ഡ്രോയിംഗ് ഇനങ്ങളിലാണ് തിളങ്ങിയത്. പഠിക്കാൻ മറ്റുമാർഗങ്ങളില്ലാതെ വന്നപ്പോൾ കൂലിപ്പണിക്കിറങ്ങി. അഞ്ച് ഓഡിയോ സി.ഡികൾക്ക് പാട്ടെഴുതി. രണ്ട് ഡോക്യുമെന്ററികൾക്കും, നാല് ഹ്രസ്വ ചിത്രങ്ങൾക്കും, നിരവധി സ്‌കൂൾ നാടകങ്ങൾക്കും രചനയും സംവിധാനവും നിർവഹിച്ചിട്ടുണ്ട്. അനിൽ മാളയുടെ തത്സമയം മാധവൻ എന്ന ആശ കമ്മ്യൂണിക്കേഷന്റെ നാടകത്തിന് ക്ലൈമാക്‌സ് എഴുതിയത് ശിവദാസാണ്.
സുമൻ ഭാരതി എന്നാണ് തൂലികാ നാമം. അന്നമനട വിവേകോദയം വിദ്യാമന്ദിർ വിദ്യാലയത്തിലെ ലാസ്റ്റ് ഗ്രേഡ് ജീവനക്കാരി ഇന്ദിരയാണ് ഭാര്യ. മക്കളായ ഭാനുപ്രകാശും ശ്യാമപ്രസാദും പാലിശേരി എസ്.എൻ.ഡി.പി ഹയർ സെക്കൻഡറി സ്‌കൂളിലെ വിദ്യാർത്ഥികളാണ്.
എഴുത്തിലും വായനയിലും കിട്ടുന്ന സുഖം വേറൊന്നിനും ഇല്ല. ഈ സംതൃപ്തിയും കലാകാരനായി ജീവിക്കാനുള്ള ആഗ്രഹവും കാരണം സർക്കാർ ജോലിക്ക് ശ്രമിച്ചില്ല. പ്രളയത്തിൽ പുസ്തകങ്ങൾ വെള്ളം കയറി നശിച്ചതാണ് ഏറ്റവും വലിയ നഷ്ടം.
- എം.കെ ശിവദാസ്
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |