തൃശൂർ: ഉറുവുംപാടത്തെ കാട്ടാന ആക്രമണത്തിന് തടയിടാൻ ഫെൻസിംഗ് സ്ഥാപിക്കുമെന്ന് മന്ത്രി കെ. രാജൻ. കർഷകരുടെ പ്രതിസന്ധികളും ബുദ്ധിമുട്ടുകളും പരിഹരിക്കാൻ നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. ഉറുവുംപാടത്ത് കാട്ടാന ആക്രമണം നടന്ന പ്രദേശം സന്ദർശിച്ചശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഉറവുംപാടത്ത് കാട്ടാനയിറങ്ങുന്ന ഭാഗത്ത് ഒന്നര കിലോമീറ്റർ ദൂരത്ത് ഫെൻസിംഗ് സ്ഥാപിക്കാനുള്ള ടെൻഡർ സ്വീകരിച്ചു. പ്രദേശത്തെ വൈദ്യുതി പ്രശ്‌നത്തിന് ഉടൻ പരിഹാരം കണ്ടെത്തും. മേഖലയിൽ സ്ട്രീറ്റ് ലൈറ്റുകൾ സ്ഥാപിക്കും. ഇതിനുള്ള എസ്റ്റിമേറ്റ് തയ്യാറാക്കി ഒരു മാസത്തിനുള്ളിൽ പോസ്റ്റ് ഇടാനുള്ള നടപടി സ്വീകരിക്കും. പഞ്ചായത്ത് ഫണ്ടിന് പുറമെ ബാക്കി തുക എം.എൽ.എ ഫണ്ടിൽ നിന്ന് നൽകുമെന്ന് മന്ത്രി കെ. രാജൻ ഉറപ്പ് നൽകി.
കൂടാതെ വാച്ചർമാരെ ഈ പ്രദേശത്ത് സജ്ജമാക്കുമെന്നും ഇവർക്കാവശ്യമായ സുരക്ഷാ സമഗ്രികൾ നൽകുമെന്നും മന്ത്രി പറഞ്ഞു. പാണഞ്ചേരി പഞ്ചായത്തിലെ കിഴക്കൻ മലയോര മേഖലയിൽ കാട്ടാന ഇറങ്ങുന്ന സാഹചര്യത്തിൽ ഫോറസ്റ്റിന്റെ പട്രോളിംഗ് ഈ പ്രദേശത്ത് പ്രത്യേകമായി കേന്ദ്രീകരിക്കാൻ വനം വകുപ്പ് ഉദ്യോഗസ്ഥർക്ക് മന്ത്രി നിർദ്ദേശം നൽകി.
ജില്ലാ പഞ്ചായത്ത് അംഗം കെ.വി. സജു, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.ആർ. രവി, പഞ്ചായത്ത് പ്രസിഡന്റ് പി.പി. രവീന്ദ്രൻ, പീച്ചി വൈൽഡ് ലൈഫ് വാർഡൻ എൻ. രാജേഷ്, അസിസ്റ്റന്റ് വൈൽഡ് ലൈഫ് വാർഡൻ എം.എ. അനീഷ്, തൃശൂർ ഡി.എഫ്.ഒ ജയശങ്കർ, പട്ടിക്കാട് റേഞ്ച് ഓഫീസർ പ്രസാദ്, പ്രദേശവാസികൾ തുടങ്ങിയവർ സന്നിഹിതരായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |