കൊടുങ്ങല്ലൂർ: ആദ്യമായി കാലുകൊണ്ട് ചിത്രം വരയ്ക്കണം, അത് തന്റെ ഇഷ്ട താരമായ ഇളയ ദളപതി വിജയ്‌യുടെ തന്നെയാകണം. എന്നിട്ടത് സോഷ്യൽ മീഡിയയിലൂടെ താര രാജാവിന്റെ പിറന്നാൾ ദിനത്തിൽ ആശംസകൾ അറിയിച്ച് പോസ്റ്റ് ചെയ്യണം. പ്ലസ് വൺ വിദ്യാർത്ഥി ഇന്ദ്രജിത്തിന്റെ വളരെ നാളത്തെ ആഗ്രഹമാണിത്. തന്റെ ആശംസ വിജയ് കാണുമെന്ന പ്രതീക്ഷയും ഈ കൊച്ചുമിടുക്കൻ കൈവിടുന്നില്ല.
ശിൽപ്പി ഡാവിഞ്ചി സുരേഷിന്റെ മകനായയ ഇന്ദ്രജിത്തിന് നടൻ വിജയ്നോട് അടങ്ങാത്ത ആരാധനയാണ്. ഇന്ദ്രജിത്തിന് അഞ്ചു വയസുള്ളപ്പോഴാണ് വിജയ്നെ നേരിട്ട് കാണുന്നത്. മകന്റെ നിർബന്ധപ്രകാരം സുരേഷ് റബ്ബറിൽ ഒരുക്കിയ ഡാൻസ് ചെയ്യുന്ന വിജയ് ശിൽപ്പം ഉദ്ഘാടനം ചെയ്തതും വിജയ് തന്നെ.
കാവലൻ എന്ന സിനിമയുടെ ഷൂട്ടിംഗിനായി വിജയ് വരിക്കാശ്ശേരി മനയിൽ എത്തിയപ്പോഴാണ് സുരേഷും കുടുംബവും ശിൽപ്പവുമായി അവിടെയെത്തുന്നത്. അന്ന് അഞ്ച് വയസ് മാത്രം പ്രായമുള്ള ഇന്ദ്രജിത്തിനെ വാരിപ്പുണരാനും വിജയ് മറന്നില്ല.
നാലടി വലിപ്പത്തിൽ അക്രിലിക് പെയിന്റിംഗിലാണ് കിടപ്പ് മുറിയിലെ ചുമരിൽ ഇന്ദ്രജിത്ത് ചിത്രം തീർത്തത്. കട്ടിലിൽ മലർന്നു കിടന്ന് രണ്ട് ദിവസമെടുത്താണ് വരച്ചത്. ആദ്യം മുതൽ അവസാനം വരെയുള്ള ടൈംലാപ്‌സ് വീഡിയോയും മൊബൈലിൽ പകർത്തിയിട്ടുണ്ട്. പേപ്പറിൽ കളർ പെൻസിലിൽ ചെറിയ ചിത്രങ്ങൾ മാത്രം വരച്ചിരുന്ന ഇന്ദ്രജിത്ത് ഈയിടെ കൈ വിരലുകൾ ഉപയോഗിച്ച് ടൊവിനോ തോമസിന്റെ ചിത്രം വരച്ചത് സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. കൊടുങ്ങല്ലൂർ അമൃത വിദ്യാലയത്തിലെ പ്ലസ് വൺ വിദ്യാർത്ഥിയാണ് ഇന്ദ്രജിത്ത്. വ്യത്യസ്ത മീഡിയങ്ങളിൽ നിരവധി ചിത്രങ്ങൾ തീർത്തിട്ടുള്ള അച്ഛന്റെ പാത പിന്തുടരുകയാണ് മകനും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |