തൃശൂർ: കുതിരാൻ തുരങ്ക നിർമ്മാണ പുരോഗതി വിലയിരുത്തി കളക്ടർ എസ്. ഷാനവാസ്. നിർമ്മാണവുമായി ബന്ധപ്പെട്ട് ചുമതലയുള്ള ഉദ്യോഗസ്ഥരുമായി കളക്ടർ കൂടിക്കാഴ്ച നടത്തി. അടിയന്തരമായി ഒരു തുരങ്കം തുറന്നുനൽകുന്നതിനുള്ള നിർമ്മാണ പ്രവർത്തനം പൂർത്തിയായി വരുന്നതായി കളക്ടർ പറഞ്ഞു.
മുമ്പ് മണ്ണിടിച്ചിലുണ്ടായ പ്രദേശങ്ങളിൽ സിമന്റ് മിശ്രിതം ഉപയോഗിച്ച് ബലപ്പെടുത്തുന്ന പ്രവൃത്തികളാണ് നിലവിൽ നടക്കുന്നത്. ഉദ്യോഗസ്ഥരുമായി ചേർന്ന് കളക്ടർ ഇരുതുരങ്കങ്ങളും പരിശോധിച്ചു. നേരത്തെ പൊതുമരാമത്ത് മന്ത്രി പി.എ മുഹമ്മദ് റിയാസിന്റെ കുതിരാൻ സന്ദർശനത്തിന് ശേഷം അടിയന്തരമായി ഒരു തുരങ്കത്തിലൂടെയുള്ള ഗതാഗതം ആരംഭിക്കാൻ നടപടി സ്വീകരിക്കുമെന്ന് അറിയിച്ചിരുന്നു. ഇതിന്റെ കൂടി അടിസ്ഥാനത്തിലാണ് അതിവേഗത്തിൽ നിർമ്മാണം പുരോഗമിക്കുന്നത്. മണ്ണുത്തിയിൽ വെള്ളക്കെട്ടുണ്ടാകുന്ന പ്രദേശങ്ങളിലും കളക്ടർ സന്ദർശനം നടത്തി. പാതയോരങ്ങളിലെ കാനകളുടെ നിർമ്മാണം വേഗത്തിൽ പൂർത്തിയാക്കാൻ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി. എൻ.എച്ച് പ്രോജക്ട് ഡയറക്ടർ സഞ്ജയ് കുമാർ, വിവിധ ഉദ്യോഗസ്ഥർ, ജനപ്രതിനിധികൾ എന്നിവർ സന്നിഹിതരായി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |