തൃശൂർ: ജീവിത നിമിഷങ്ങൾ ഫ്രെയിമിലേക്ക് പകർത്തുന്ന ഫോട്ടോഗ്രഫി സ്റ്റുഡിയോകൾ പ്രതിസന്ധിയിൽ മിഴി അടച്ചിട്ട് മാസങ്ങൾ. കൊവിഡ് നിയന്ത്രണങ്ങളിൽ ജീവിത നിമിഷങ്ങളെല്ലാം വെറും ചടങ്ങുകൾ മാത്രമായതോടെയാണ് ഇവരുടെ ജീവിതം വഴിമുട്ടിയത്.
രണ്ടാം തരംഗത്തിന് ശേഷം ഇളവുകൾ വന്നതോടെ ടി.പി.ആർ കുറവുള്ള മേഖലകളിൽ ആഴ്ചയിൽ മൂന്ന് ദിവസം പ്രവർത്തനാനുമതി ലഭിച്ചെങ്കിലും ജീവിതം വഴിമുട്ടിയ അവസ്ഥയിലാണ് നടത്തിപ്പുകാർ. കൊവിഡ് മൂലം സ്റ്റുഡിയോകളിൽ ഫോട്ടോ എടുക്കാനെത്തുന്നവർ കുറഞ്ഞു. വിദ്യാലയങ്ങൾ തുറക്കാതായതോടെ അനുബന്ധമായി പ്രവർത്തിക്കുന്ന സ്റ്റുഡിയോകളും പ്രതിസന്ധിയിലായി.
വിവാഹങ്ങൾക്കും ഉത്സവങ്ങൾക്കുമെല്ലാം കൊവിഡിന്റെ ആരംഭം മുതൽ നിയന്ത്രണം വന്നതോടെയാണ് പ്രതിസന്ധിയായത്. രണ്ട് മാസത്തോളമായി മിക്കവരും വരുമാനമില്ലാതെ വീട്ടിലിരിപ്പാണ്. ഈ വർഷത്തെ വിവാഹ സീസണാണ് നഷ്ടമായത്.
ബാങ്കിൽ നിന്നും വായ്പയെടുത്ത് കുറഞ്ഞത് മൂന്ന് ലക്ഷം രൂപയെങ്കിലും മുടക്കിയാണ് മിക്കവരും ഡിജിറ്റൽ കാമറകൾ വാങ്ങിയത്. കാലാനുസൃതമായി ടെക്നോളജിയിൽ വ്യത്യാസം വരുമ്പോൾ അതിനനുസരിച്ച് ഉപകരണങ്ങളും മാറ്റി. കൊവിഡിൽ ഉപജീവനം നിലച്ചതോടെ വായ്പാ തിരിച്ചടവിന് വഴിയില്ലാതെയുമായി. സ്റ്റുഡിയോ വാടക, വൈദ്യുതി ബിൽ, ജീവനക്കാരുടെ ശമ്പളം തുടങ്ങിയവയ്ക്കും നിവൃത്തിയില്ല. ഫോട്ടോഗ്രഫി മേഖലയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന കളർ ലാബ് ജീവനക്കാർ, ആൽബം ഉണ്ടാക്കുന്നവർ, ഡിസൈനേഴ്‌സ്, അനുബന്ധ സാമഗ്രികളുടെ കച്ചവടക്കാർ തുടങ്ങിയവരെല്ലാം പ്രതിസന്ധിയിൽ നിന്ന് കരകയറാനാകാതെ വിഷമിക്കുകയാണ്.
നശിക്കുന്നത് ലക്ഷങ്ങളുടെ ഉപകരണം
സ്റ്റുഡിയോകൾ പൂട്ടിക്കിടക്കുന്നതിനാൽ കാമറ ഉൾപ്പെടെ ലക്ഷങ്ങൾ വിലയുള്ള പണിയായുധങ്ങളാണ് നശിക്കുന്നതെന്ന് മേഖലയിലുള്ളവർ ചൂണ്ടിക്കാട്ടുന്നു. കമ്പ്യൂട്ടറുകളടക്കം പ്രവർത്തിക്കാതായിട്ട് രണ്ട് മാസമായി. തണുപ്പുള്ള കാലാവസ്ഥ തുടങ്ങിയതോടെ കാമറ ലെൻസുകളിൽ ഫംഗസ് കയറുന്നു. പ്രിന്റർ , ഫോട്ടോ പ്രിന്റിംഗ് പേപ്പറുകൾ, വൈദ്യുതിയിൽ പ്രവർത്തിക്കുന്ന ഫളാഷ് ലൈറ്റുകൾ തുടങ്ങിയവയെല്ലാം പ്രവർത്തനരഹിതമായി.
സംസ്ഥാനത്ത് രണ്ട് ലക്ഷത്തോളം പേർ ഈ മേഖലയിൽ പ്രവർത്തിക്കുന്നുണ്ട്. ഭൂരിഭാഗം പേരും ബാങ്കുകളിൽ നിന്ന് വായ്പയെടുത്താണ് പ്രവർത്തിക്കുന്നത്. മൊറട്ടോറിയം ഒരു വർഷം അനുവദിക്കണമെന്നും ആ കാലയളവിലെ പലിശ ഒഴിവാക്കിത്തരണമെന്നും സർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. അടച്ചുകിടന്ന സമയങ്ങളിലെ വൈദ്യുതി ബിൽ ഒഴിവാക്കിത്തരണമെന്നും ആറ് മാസത്തേക്ക് 75 ശതമാനം തുക വാടകയിനത്തിൽ ഇളവ് നൽകണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.
വിജയൻ മാറച്ചേരി
സംസ്ഥാന പ്രസിഡന്റ്
ഓൾ കേരള ഫോട്ടോഗ്രാഫേഴ്‌സ് അസോ.
ജില്ലയിൽ
സ്റ്റുഡിയോകൾ 1000
ഫോട്ടോഗ്രാഫർമാർ 8000
അനുബന്ധ ജീവനക്കാർ 4000.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |