തൃശൂർ: ലോക്ക് ഡൗൺ ഇളവുകൾ വന്ന് പൊതുഗതാഗതം പുന:സ്ഥാപിക്കപ്പെട്ടതോടെ പൊതു ഇടങ്ങളിൽ പ്രോട്ടോകോൾ ലംഘനമേറി. മതിയായ കാരണമില്ലാതെ പുറത്തിറങ്ങരുതെന്നും പുറത്തിറങ്ങുന്നവർ സത്യവാങ്മൂലം കൈയിൽ കരുതണമെന്നുള്ള നിബന്ധകളെല്ലാം നിലനിൽക്കുമ്പോഴാണ് പൊതു ഇടങ്ങളിൽ തിരക്കേറുന്നത്. ശനി, ഞായർ ദിവസങ്ങളൊഴിച്ചാൽ മറ്റ് ദിവസങ്ങളിൽ പൊതു ഇടങ്ങളിൽ വൻ തിരക്കാണ്.
മാസ്‌കിടുന്നതൊഴിച്ചാൽ മറ്റ് കൊവിഡ് പ്രോട്ടോകോളൊന്നും പാലിക്കാതെയാണ് ആളുകൾ പുറത്തിറങ്ങുന്നത്. ഡബിൾ മാസ്‌ക്ക് നിർബന്ധമാക്കിയിട്ടും ഭൂരിഭാഗം സാധാരണ മാസ്‌ക് ധരിച്ചാണ് പുറത്തിറങ്ങുന്നത്. എല്ലാ ദിവസവും പ്രവർത്തനാനുമതിയുള്ള പലചരക്ക്, പച്ചക്കറി, ബേക്കറി കടകളിൽ യാതൊരു സാമൂഹിക അകലവും പാലിക്കുന്നില്ല. വ്യാപാര സ്ഥാപനങ്ങളിൽ പേരു വിവരങ്ങൾ രേഖപ്പെടുത്തുന്നില്ല. സാനിറ്റൈസറുമില്ല. വാക്‌സിൻ കേന്ദ്രങ്ങൾക്ക് മുമ്പിലുണ്ടാകുന്ന ജനക്കൂട്ടം തന്നെ കൊവിഡിന്റെ മൂന്നാംതരംഗ സാദ്ധ്യത വിദൂരമല്ലെന്ന സന്ദേശമാണ് നൽകുന്നത്. മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടോയെന്ന് പരിശോധിക്കാൻ ആരോഗ്യ വകുപ്പോ പൊലീസോ മുൻകൈയെടുക്കാത്ത സ്ഥിതിയുമുണ്ട്. സ്വകാര്യ വാഹനങ്ങളിലും സാമൂഹിക അകലം പാലിക്കുന്നില്ല. ഓട്ടോകളിൽ യാത്രക്കാരനേയും ഡ്രൈവറേയും വേർതിരിക്കുന്ന പ്ലാസ്റ്റിക്ക് കവറിംഗ് പല ഓട്ടോകൾക്കുമില്ല.
സാമൂഹിക അകലമില്ലാതെ ബസുകൾ
സാനിറ്റൈസർ പോലുമില്ലാതെയാണ് മിക്ക ബസുകളും സർവീസ് നടത്തുന്നത്. ചില ബസുകളിൽ സാനിറ്റൈസറിന്റെ കുപ്പി കാണുമെങ്കിലും സാനിറ്റൈസർ ഉണ്ടാകാറില്ല. സാമൂഹിക അകലം പാലിക്കാതെയാണ് പലതിന്റെയും സർവീസ്. ആളുകളെ നിറുത്തി യാത്ര ചെയ്യിക്കാൻ പാടില്ലെന്ന നിബന്ധന നിലനിൽക്കുമ്പോൾ കെ.എസ്.ആർ.ടി.സിയിലടക്കം ആളുകളെ കുത്തിനിറച്ചുള്ള യാത്ര യഥേഷ്ടമാണ്.
പൊലീസും ആരോഗ്യ വകുപ്പധികൃതരും നിർബന്ധപൂർവം അടിച്ചേൽപ്പിക്കുന്നതിനേക്കാളേറെ കൊവിഡ് പ്രോട്ടോകോൾ പാലിക്കേണ്ടത് അനിവാര്യമാണെന്ന സാമൂഹിക ബോധം ഓരോരുത്തർക്കും ഉണ്ടാകേണ്ടതാണ്. പ്രോട്ടോകോളുകൾ കൃത്യമായി പാലിച്ചാലേ കൊവിഡിന്റെ മൂന്നാം തരംഗ സാദ്ധ്യതയിൽ നിന്നും രക്ഷപ്പെടാനാകൂ.
ഡോ. കെ.ജെ. റീന
ഡി.എം.ഒ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |