മാള: ചിക്കൻ വേണമെന്ന് പൊലീസിനോട് ആവശ്യപ്പെട്ട ആറാം ക്ലാസുകാരന്റെ തളർന്നു കിടക്കുന്ന അച്ഛന് കട്ടിലുമെത്തി. അഞ്ച് വർഷമായി തളർന്ന നിലയിലുള്ള മേക്കാട്ടിൽ മാധവൻ കട്ടിൽ ഇല്ലാത്തതിനാൽ നിലത്താണ് കിടന്നിരുന്നത്.
കൊവിഡ് ബാധിച്ച കുടുംബത്തെ സംബന്ധിച്ച കേരള കൗമുദി വാർത്ത കണ്ടാണ് ബി.ജെ.പി മാള പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് കെ.എസ് അനൂപ്, യുവമോർച്ച പഞ്ചായത്ത് ജനറൽ സെക്രട്ടറി രാഗിൻ എന്നിവർ ചേർന്ന് കട്ടിൽ എത്തിച്ചത്. കേരള കൗമുദിയിലൂടെയാണ് ഈ ദുരവസ്ഥയിൽ കഴിയുന്ന കുടുംബത്തിന്റെ വിവരം അറിഞ്ഞതെന്ന് ബി.ജെ.പി പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് കെ.എസ് അനൂപ് പറഞ്ഞു.
കഴിഞ്ഞ ദിവസം ഇവർ ഭക്ഷ്യക്കിറ്റും നൽകിയിരുന്നു. മാധവന്റെ ആറാം ക്‌ളാസുകാരൻ മകൻ പൊലീസിനോട് പറഞ്ഞാണ് കുടുംബത്തിന്റെ ദയനീയാവസ്ഥ പുറത്തറിഞ്ഞത്. കുടുംബത്തിലെ മൂന്ന് പേരും കൊവിഡ് ബാധിച്ച് വീട്ടിനുള്ളിൽ കഴിയുകയാണ്.
കൊവിഡ് ബാധിച്ച് വീട്ടിനുള്ളിൽ കഴിയുന്നവരുടെ ക്ഷേമവും ആവശ്യവും സംബന്ധിച്ച് മാള ജനമൈത്രി പൊലീസിലെ ബീറ്റ് ഓഫീസർമാരായ സജിത്തും മാർട്ടിനും അന്വേഷിച്ച് ഫോൺ വിളിച്ചപ്പോഴാണ് കുടുംബത്തിന്റെ അവസ്ഥയും ചിക്കൻ കഴിക്കാനുള്ള ഏറെനാളത്തെ ആഗ്രഹവും ആറാം ക്‌ളാസുകാരൻ വിശദീകരിച്ചത്. അമ്മ ഇടയ്ക്കിടെ വീട്ടുജോലിക്ക് പോയി ലഭിക്കുന്ന ചെറിയ വരുമാനം പോലും കൊവിഡ് തട്ടിയെടുത്തപ്പോൾ ആ ആറാം ക്‌ളാസുകാരന്റെ അവസ്ഥയും ദയനീയമായി. ആ ഇല്ലായ്മയും ആഗ്രഹങ്ങളും പൊലീസ് സഹായവുമെല്ലാം വാർത്തയായതോടെ ഇവരെ സഹായിക്കാൻ നിരവധി പേരെത്തി. ഇപ്പോൾ സുമനസുകൾ അത്യാവശ്യ സാധനങ്ങൾ എത്തിച്ചുനൽകുന്നു. കൊവിഡ് ഒഴിയുന്നതോടെ കൂടുതൽ സഹായമെത്തുമെന്നും വീടിന്റെ അറ്റകുറ്റപ്പണിക്ക് നാട് കൈകോർക്കുമെന്നാണ് കരുതുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |