തൃശൂർ: റേഷൻ മുൻഗണനാ വിഭാഗത്തിൽ കയറിക്കൂടിയവർക്കെതിരെ നടപടി ശക്തമാക്കിയതോടെ സ്വയം മാറാൻ അപേക്ഷയുമായി ആയിരങ്ങൾ. അപേക്ഷ നൽകാതിരുന്ന് പിന്നീട് പരിശോധനയിലൂടെ കണ്ടെത്തിയാൽ ദേശീയ ഭക്ഷ്യഭദ്രതാ നിയമപ്രകാരം കർശന നടപടി സ്വീകരിക്കുമെന്ന മുന്നറിയിപ്പ് ലഭിച്ചതോടെയാണ് ആളുകൾ സറണ്ടറാകുന്നത്.
അനർഹമായി 2016 നവംബർ മുതൽ ഇതുവരെ കൈപ്പറ്റിയ റേഷൻ സാധനങ്ങളുടെ അധികവില പിഴയീടാക്കും. പിഴ അടയ്ക്കാത്ത പക്ഷം റവന്യൂ റിക്കവറി നടപടി സ്വീകരിക്കും. റേഷൻ കാർഡ് സ്ഥിരമായി റദ്ദ് ചെയ്യുകയും ചെയ്യും.
സർക്കാർ, അർദ്ധ സർക്കാർ, പൊതുമേഖലാ, ബാങ്കിംഗ് മേഖലയിൽ ജോലി ചെയ്യുന്നവർ, സർവീസ് പെൻഷൻ വാങ്ങുന്നവർ എന്നിവർ മുൻഗണനാ കാർഡുകൾ കൈവശം വച്ചിട്ടുണ്ടെങ്കിൽ അവർക്കെതിരെ വകുപ്പുതല നടപടികൾക്ക് ശുപാർശ ചെയ്യും.
അർഹരായ ആയിരക്കണക്കിന് പേർ മുൻഗണനാ പട്ടികയിൽപെടാതെ നിൽക്കുമ്പോൾ സർക്കാർ ജീവനക്കാർ മുതൽ ആദായ നികുതി അടയ്ക്കുന്നവർ വരെ മുൻഗണനാ പട്ടികയിൽ കയറിക്കൂടി ആനുകൂല്യം കൈപ്പറ്റുന്നുണ്ട്. തൃശൂർ, തലപ്പിള്ളി, ചാവക്കാട്, കുന്നംകുളം, ചാലക്കുടി, കൊടുങ്ങല്ലൂർ, മുകുന്ദപുരം താലൂക്കുകളിലായി കഴിഞ്ഞ ഒരു മാസത്തിലുള്ളിൽ മുൻഗണനാ വിഭാഗത്തിൽ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് അപേക്ഷ നൽകിയത് നാലായിരത്തോളം പേരാണ്.
തൃശൂർ താലൂക്കിലാണ് കൂടുതൽ അപേക്ഷ ലഭിച്ചത്. കഴിഞ്ഞ ഒരു മാസത്തിനുള്ളിൽ 1,199 പേരാണ് ഒഴിവാക്കൽ അപേക്ഷ നൽകിയത്. 312 അപേക്ഷകളുള്ള മുകുന്ദപുരം താലൂക്കാണ് കുറവ്.
താലൂക്ക് അടിസ്ഥാനത്തിൽ ജൂൺ വരെ ലഭിച്ച അപേക്ഷകൾ
തൃശൂർ 1199
തലപ്പിള്ളി 724
ചാവക്കാട് 531
മുകുന്ദപുരം 312
ചാലക്കുടി 714
കൊടുങ്ങല്ലൂർ 316
ആകെ അപേക്ഷകൾ 3766
കണ്ടുപിടിച്ചാൽ വൻപിഴ
അനർഹരായവർ അപേക്ഷ നൽകാതെ ആനുകൂല്യം കൈപ്പറ്റുന്നത് കണ്ടുപിടിച്ചാൽ വൻ പിഴയാണ് ഉണ്ടാവുക. എ.എ.വൈ കാർഡുടമയ്ക്ക് മാസം 30 കിലോ അരിയും അഞ്ച് കിലോ ഗോതമ്പും സൗജന്യമാണ്. അനർഹരാണെന്ന് കണ്ടുപിടിച്ചാൽ ഒരു കിലോ അരിക്ക് 64 രൂപ നിരക്കിലാണ് പിഴ. ഗോതമ്പിന് 20, പഞ്ചസാരയ്ക്ക് 25 രൂപയും ഈടാക്കും. അരിക്ക് 64 രൂപ കണക്കാക്കിയാൽ ഒരു വർഷത്തേക്ക് എകദേശം 23,000 രൂപ പിഴയടക്കേണ്ടി വരും.
പൊതു വിഭാഗത്തിലേക്ക് മാറേണ്ടവർ
സംസ്ഥാന - കേന്ദ്ര സർക്കാർ ജീവനക്കാർ, അദ്ധ്യാപകർ, പൊതുമേഖലാ സഹകരണ സ്ഥാപനങ്ങളിലെ സ്ഥിരം ജീവനക്കാർ, സർവീസ് പെൻഷൻകാർ, ആദായ നികുതി നൽകുന്നവർ എന്നിങ്ങനെ പ്രവാസികളടക്കം കാർഡിൽ ഉൾപ്പെട്ടിട്ടുള്ള എല്ലാ അംഗങ്ങൾക്കും കൂടി പ്രതിമാസം ഇരുപത്തയ്യായിരമോ അതിലധികമോ വരുമാനമുണ്ടെങ്കിൽ അല്ലെങ്കിൽ ഒരേക്കറിലധികം ഭൂമി കൈവശമുള്ളവർ, ആയിരം ചതുരശ്ര അടിക്ക് മുകളിലുള്ള വീടോ ഫ്‌ളാറ്റോ സ്വന്തമായി ഉള്ളവർ, ഏക ഉപജീവന മാർഗമായ ടാക്‌സി ഒഴികെ സ്വന്തമായി നാലുചക്രവാഹനമുള്ളവർ.
അപേക്ഷ സമർപ്പിക്കാനുള്ള സമയം കഴിഞ്ഞിട്ടും അനർഹർ ആനുകൂല്യം കൈപ്പറ്റിയാൽ ശക്തമായ നടപടി സ്വീകരിക്കും
അയ്യപ്പദാസ്
ജില്ലാ സപ്ലൈ ഓഫീസർ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |