തൃശൂർ : വാക്‌സിൻ ക്ഷാമം രൂക്ഷമാണെന്ന പരാതി നിലനിൽക്കുന്നതിനിടെ ആശ്വാസമായി, 48,000 ഡോസ് വാക്‌സിൻ ജില്ലയിലേക്കെത്തി. സംസ്ഥാനത്ത് കൊവിഡ് വ്യാപനമേറെയുള്ള തൃശൂരിൽ ആവശ്യമായ രീതിയിൽ വാക്‌സിനെത്തിക്കുന്നതിൽ ആരോഗ്യ വകുപ്പ് അനാസ്ഥയാണ് പുലർത്തുന്നതെന്ന ആരോപണമാണ് ഉയർന്നത്.
ആദ്യ ഡോസെടുത്ത ശേഷം രണ്ടാം ഡോസ് 84 ദിവസം കഴിഞ്ഞാൽ നൽകുമെന്നായിരുന്നു അറിയിപ്പ്. എന്നാൽ നൂറു ദിവസത്തിന് മുകളിലെത്തിയിട്ടും വാക്‌സിൻ ലഭിക്കാത്തവരേറെയാണ്. സ്‌പോട് രജിസ്‌ട്രേഷനായതോടെ അർഹരായവരെ തഴഞ്ഞ് വേണ്ടപ്പെട്ടവർക്ക് വാക്‌സിൻ നൽകുകയാണെന്ന ആരോപണവും ഉയർന്നിരുന്നു. എന്നാൽ തദ്ദേശ സ്ഥാപനങ്ങൾ നൽകുന്ന ലിസ്റ്റ് അനുസരിച്ച് കൊടുക്കുകയാണ് ചെയ്യുന്നതെന്ന് ആരോഗ്യ പ്രവർത്തകർ പറയുന്നു.
കഴിഞ്ഞ ദിവസം കോർപറേഷൻ കൗൺസിൽ യോഗത്തിൽ ഭരണ പ്രതിപക്ഷ വ്യത്യാസമില്ലാതെ വാക്‌സിൻ ലഭിക്കാത്തതിലുള്ള പ്രതിഷേധം ഉയർത്തിയിരുന്നു. ഇതിനെതിരെ കത്തയക്കുമെന്ന് മേയർ എം.കെ വർഗീസ് അറിയിച്ചു. അതേസമയം തിരഞ്ഞെടുപ്പ് ജോലിക്ക് നിയോഗിക്കപ്പെട്ടവർക്ക് ഇതുവരെയും രണ്ടാം ഡോസ് ലഭിച്ചിട്ടില്ല. മാർച്ച് അവസാനമാണ് തിരഞ്ഞെടുപ്പ് ഡ്യൂട്ടിയുടെ ഭാഗമായി ഇവർക്ക് ആദ്യ ഡോസ് നൽകിയത്.
ഇന്ന് കോൺഗ്രസിന്റെ നിൽപ്പ് സമരം
കൊവിഡ് വാക്‌സിനേഷൻ വിതരണത്തിലെ ക്രമക്കേട് പരിഹരിക്കണമെന്നാവശ്യപ്പെട്ട് ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇന്ന് രാവിലെ 11 ന് ബൂത്ത്തലത്തിൽ നിൽപ്പ് സമരം സംഘടിപ്പിക്കുമെന്ന് ഡി.സി.സി പ്രസിഡന്റ് എം.പി വിൻസെന്റ് അറിയിച്ചു. വാക്‌സിൻ വിതരണത്തിന് പൊതു മാനദണ്ഡം ഉണ്ടാക്കുക, ഇതുവരെ വാക്‌സിൻ വിതരണം ചെയ്ത രീതി അന്വേഷണ വിധേയമാക്കുക, വിതരണം നീതിയുക്തമായും ഭരണസ്വാധീന മാനദണ്ഡം നോക്കാതെയും നൽകുക എന്നിവയാവശ്യപ്പെട്ടാണ് സമരമെന്ന് ഡി.സി.സി പ്രസിഡന്റ് പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |