ഗുരുവായൂർ: ക്ഷേത്രം കൂത്തമ്പലത്തിൽ പന്ത്രണ്ട് ദിവസം നീളുന്ന അംഗുലീയാങ്കം കൂത്തിന് ഇന്ന് തുടക്കമാകും. ശ്രീകോവിലിൽ നിന്ന് നൽകുന്ന അഗ്‌നി കൂത്തമ്പലത്തിലെ മണ്ഡപത്തിൽ ഒരുക്കുന്ന വിളക്കിലേക്ക് പകരുന്നതോടെയാണ് കൂത്ത് ആരംഭിക്കുക. രാവിലെ ഏഴിന് അവകാശിയായ കുട്ടഞ്ചേരി ചാക്യാരാണ് കൂത്ത് അവതരിപ്പിക്കുക. കലാമണ്ഡലം സംഗീത് ചാക്യാരാണ് ഹനുമാൻ വേഷത്തിൽ രാമായണകഥ ആംഗ്യഭാഷയിലൂടെ അവതരിപ്പിക്കുക. കൂത്ത് സമാപിക്കുന്നതിന് മുമ്പ് ഹനുമാൻ വേഷധാരിയായ ചാക്യാർ കുത്തുവിളക്കിന്റെ അകമ്പടിയിൽ ക്ഷേത്രം നാലമ്പലത്തിൽ പ്രവേശിച്ച് സോപാനപ്പടികൾ കയറി മണിയടിച്ച് ഗുരുവായൂരപ്പനെ വണങ്ങും. ശ്രീലകത്തു നിന്ന് മേൽശാന്തി നേരിട്ട് ഇദ്ദേഹത്തിന് പ്രസാദം നൽകും. കഴിഞ്ഞ വൃശ്ചികം മണ്ഡലകാലത്ത് നടക്കേണ്ട കൂത്ത് കൊവിഡിനെ തുടർന്ന് മാറ്റിയിരുന്നു. ചിങ്ങത്തിന് മുമ്പ് നടത്തിയില്ലെങ്കിൽ ഒരു വർഷത്തെ ആചാരം മുടങ്ങുമായിരുന്നു
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |