മാള: മലയാള ചലച്ചിത്ര ലോകത്ത് വിവിധ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ചാണ് ആന്റണി ഈസ്റ്റ്മാൻ അരങ്ങൊഴിയുന്നത്. 13 ചിത്രങ്ങൾക്ക് നിശ്ചല ഛായാഗ്രഹണം, ഒമ്പത് ചിത്രങ്ങൾക്ക് കഥാരചന, ഒരു ചിത്രത്തിന് തിരക്കഥ, ആറ് ചിത്രങ്ങളുടെ സംവിധാനം ഇവയാണ് അദ്ദേഹത്തിന്റെ ചലച്ചിത്ര സംഭാവനകൾ. 1985 ൽ പുറത്തിറങ്ങിയ അമ്പട ഞാനേ ആണ് അവസാന ചിത്രം. 1995 ൽ ഈസ്റ്റ്മാൻ നിർമിച്ച് പി.ജി വിശ്വംഭരൻ സംവിധാനം ചെയ്ത ചിത്രത്തിൽ അഭിനേതാവുമായി. ഈസ്റ്റ്മാന്റെ രചനയിൽ മോഹൻ സംവിധാനം ചെയ്ത രചനയിലെ അഭിനയത്തിന് ഭരത് ഗോപി ഏറ്റവും നല്ല നടനുള്ള സംസ്ഥാന പുരസ്‌കാരം നേടി. അവസാനം കഥയെഴുതിയത് 2013 ൽ ക്ലൈമാക്‌സ് എന്ന ചിത്രത്തിനായായിരുന്നു. സിൽക് സ്മിതയുടെ ജീവിതത്തെ അടിസ്ഥാനപ്പെടുത്തിയുള്ളതായിരുന്നു അത്. പ്രസ്തുത ചലച്ചിത്രം തമിഴിലും തെലുങ്കിലും റിലീസ് ചെയ്തു. മൃദുലയ്ക്ക് തിരക്കഥ എഴുതി. ക്രിസ്തുവിന്റെ അജ്ഞാതവാസക്കാലത്തെ അടിസ്ഥാനമാക്കി 'അവൻ എവിടെയായിരുന്നു' എന്ന നോവലും രണ്ടു വർഷം മുമ്പ് അദ്ദേഹം രചിച്ചു. ഫേസ്ബുക്കിൽ സജീവമായ ഈസ്റ്റ്മാൻ നിരവധി കഥകൾ അതിൽ കൂടെക്കൂടെ പോസ്റ്റ് ചെയ്യാറുണ്ട്. 1946ൽ കുന്നംകുളത്ത് ചൊവ്വന്നൂരിൽ ജനിച്ച അദ്ദേഹം അറുപതുകളുടെ മദ്ധ്യത്തോടെ ഫോട്ടോഗ്രാഫറായി എറണാകുളത്തെത്തി ഈസ്റ്റ്മാൻ സ്റ്റുഡിയോ ആരംഭിച്ചു. പത്രങ്ങൾക്കും വാരികകൾക്കും ഫോട്ടോകൾ എടുത്തു നൽകി. പിന്നീട് പരസ്യക്കമ്പനികൾക്കായി മോഡൽ ഫോട്ടോഗ്രാഫിയിലേർപ്പെട്ടു. തുടർന്നാണ് ചലച്ചിത്ര രംഗത്തേക്ക് പ്രവേശിക്കുന്നത്. ഒരു ദശാബ്ദക്കാലത്തോളം തുമ്പൂരിലുള്ള മകൻ ഗഞ്ചിയുടെ വസതിയിലാണ് താമസം. കുഴിക്കാട്ടുശ്ശേരി ഗ്രാമിക ഉൾപ്പെടെ വിവിധ സാംസ്‌കാരിക സംഘങ്ങളുടെ ഭാഗമായി ഊർജസ്വലമായി പ്രവർത്തിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ ഡേവിസ് ഉൾപ്പെടെ പ്രമുഖർ ആദരാഞ്ജലി അർപ്പിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |