കൊടുങ്ങല്ലൂർ: വാഹനാപകടത്തിൽ പരിക്കേറ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ച യുവാവിന്റെ പക്കൽ നിന്ന് 1.79 ലക്ഷത്തിന്റെ കള്ളനോട്ട് കണ്ടെത്തി. മേത്തല വടശേരി കോളനിയിൽ കോന്നാടത്ത് ജിത്തുവിന്റെ (കുഞ്ഞൻ 33) കൈയിൽ നിന്നാണ് കള്ളനോട്ട് കണ്ടെടുത്തത്. ചൊവ്വാഴ്ച രാത്രിയിൽ ജിത്തു സഞ്ചരിച്ചിരുന്ന ബൈക്ക് കരൂപ്പടന്നയിൽ അപകടത്തിൽപെട്ടിരുന്നു. പരിക്കേറ്റ ജിത്തുവിനെ അതുവഴിയെത്തിയ യാത്രക്കാർ ചേർന്ന് മോഡേൺ ആശുപത്രിയിലെത്തിച്ചു.
മരുന്നുകൾക്കും ടെസ്റ്റുകൾക്കും ചെലവായ ബിൽ അടയ്ക്കാൻ ആവശ്യപ്പെട്ടപ്പോൾ ഒരു കെട്ട് 500 ന്റെ നോട്ടാണ് നൽകിയത്. ടെല്ലിംഗ് മെഷീനിൽ എണ്ണിയപ്പോൾ ഇവ കള്ളനോട്ടാണെന്ന് തെളിഞ്ഞു. ആശുപത്രി അധികൃതർ കൊടുങ്ങല്ലൂർ പൊലീസിൽ വിവരമറിയിച്ചതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് 500ന്റെ കള്ളനോട്ട് പോക്കറ്റിൽ നിന്ന് കണ്ടെടുത്തത്. ജിത്തുവിന്റെ വീട്ടിൽ പൊലീസ് റെയ്ഡ് നടത്തി. പരിക്ക് ഭേദമായാൽ കസ്റ്റഡിയിലെടുക്കുമെന്ന് പൊലീസ് പറഞ്ഞു. ഏതാനും മാസം മുമ്പ് മേത്തല ശ്രീനാരായണ സമാജം ബിൽഡിംഗിൽ ഫാൻസി സ്റ്റോഴ്‌സ് നടത്തിയിരുന്ന സ്ത്രീയെ ആക്രമിച്ച് പരിക്കേൽപ്പിച്ച സംഭവത്തിലെ പ്രതിയാണ് ജിത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |