തൃശൂർ: കഴിഞ്ഞ രണ്ട് വർഷക്കാലം സാംസ്‌കാരിക തലസ്ഥാനത്തിന്റെ നിറസാന്നിദ്ധ്യമായി പ്രവർത്തിച്ച കളക്ടറായിരുന്നു എസ്. ഷാനവാസ്. മഹാത്മഗാന്ധി തൊഴിലുറപ്പ് മിഷൻ ഡയറക്ടറായി സ്ഥലം മാറി പോകുന്ന എസ്. ഷാനവാസ് ജനകീയ കളക്ടർമാരിൽ ഒരാളായിരുന്നു. പ്രളയക്കാലത്തും കൊവിഡ് മഹാമാരിക്കാലത്തും രാപകൽ വിത്യാസമില്ലാതെയുള്ള പ്രവർത്തനത്താൽ സംസ്ഥാന തലത്തിൽ തന്നെ അദ്ദേഹം ശ്രദ്ധേയനായി. സംഭവ സ്ഥലത്ത് നേരിട്ടെത്തി സ്ഥിതിഗതികൾ വിലയിരുത്തുകയും ആവശ്യമായ സഹായങ്ങളും ഇടപെടലുകളും നടത്തിയിരുന്നു.
കൊവിഡ് കാലത്ത് ദുരിതമനുഭവിക്കുന്നവർക്ക് സഹായം എത്തിക്കുന്നതിൽ എസ്. ഷാനവാസ് ശ്രദ്ധേയമായ പ്രവർത്തനമാണ് കാഴ്ച്ചവച്ചത്. രാജ്യത്ത് തന്നെ ആദ്യമായി കൊവിഡ് റിപ്പോർട്ട് ചെയ്യപ്പെട്ട ജില്ലയായ തൃശൂരിൽ അന്ന് മുതൽ പ്രതിരോധ പ്രവർത്തനത്തിന് ആവശ്യമായ എല്ലാ കാര്യങ്ങളും ജില്ലാഭരണകൂടത്തിന്റെ അധിപനെന്ന നിലയിൽ അദ്ദേഹം നടത്തി.
ആരോഗ്യ വകുപ്പ്, പൊലീസ്, റവന്യു മറ്റ് വകുപ്പുകളെ ഏകോപിപ്പിച്ച് കൊവിഡ് പ്രവർത്തനം നടത്താൻ മുന്നിൽ നിന്ന് പ്രവർത്തിച്ചു. നിരവധി തവണ രാത്രിക്കാലങ്ങളിൽ പോലും ശക്തൻ മാർക്കറ്റ് ഉൾപ്പടെയുള്ള സ്ഥലങ്ങളിൽ മിന്നൽ പരിശോധനകളും മറ്റും നടത്തി. ജില്ലയുടെ ചരിത്രത്തിൽ ഇതുവരെ പ്രവർത്തിച്ച ജില്ലാ കളക്ടർമാരിൽ ഏറ്റവും കൂടുതൽ പട്ടയം നൽകിയത് ഈ കാലയളവിൽ ആണ്.
തൃശൂരിനെ അറിയുന്ന ഹരിത.വി.കുമാർ
തൃശൂർ: ഹരിത.വി.കുമാറിനെ ജില്ലാ കളക്ടറാക്കിയതോടെ തൃശൂരിന്റെ ഭരണതലപ്പത്ത് വീണ്ടും വനിതാ സാന്നിദ്ധ്യം. രണ്ട് വർഷം മുമ്പ് ജില്ലാ കളക്ടറായിരുന്ന ടി.വി. അനുപമയ്ക്ക് ശേഷമാണ് ഒരു വനിത ജില്ലാ കളക്ടറാകുന്നത്. എസ്. ഷാനവാസിന്റെ ഒഴിവിലേക്കാണ് അവർ എത്തുന്നത്.
നേരത്തെ തൃശൂരിൽ 2015- 2016 സബ്കളക്ടറായി പ്രവർത്തിച്ചിട്ടുള്ള ഹരിത ജനറൽ അഡ്മിനിസ്‌ട്രേഷനിൽ ജോയിന്റ് സെക്രട്ടറി സ്ഥാനത്ത് നിന്നാണ് തൃശൂർ ജില്ലാ കളക്ടറുടെ പദവിയിലേക്ക് എത്തുന്നത്. ഒരു വർഷക്കാലം തൃശൂരിന്റെ സബ് കളക്ടറെന്ന നിലയിൽ പ്രവർത്തിച്ചതിന്റെ അനുഭവ സമ്പത്ത് തുടർന്നുള്ള പ്രവർത്തനത്തിന് മുതൽ കൂട്ടാകും. പത്താം ക്ലാസിൽ ഏഴാം റാങ്കും സിവിൽ സർവീസ് പരീക്ഷയിൽ ഒന്നാം റാങ്കും നേടിയിട്ടുള്ള ഹരിത.വി.കുമാർ കർണാടക സംഗീതവും ഭരതനാട്യവും മോഹിനിയാട്ടവും അഭ്യസിച്ചിട്ടുണ്ട്. എൻട്രൻസ് എഴുതി തിരുവനന്തപുരം ബാർട്ടൻഹിൽ ഗവ. എൻജിനിയറിംഗ് കോളേജിൽ ഇലക്ട്രോണിക് ബി.ടെക് കോഴ്‌സിന് ചേർന്നു. മികച്ച മാർക്കോടെ കോഴ്‌സ് പൂർത്തിയാക്കുന്നതിനു മുൻപു തന്നെ എച്ച്.സി.എല്ലിൽ സോഫ്റ്റ് വെയർ എൻജിനിയർ ജോലി ലഭിച്ചു. പിന്നീട് സിവിൽ സർവീസിനായി ഹരിത ആ ജോലി വേണ്ടെന്നു വച്ചു.
2009 ലാണ് ഹരിത ആദ്യത്തെ ശ്രമം നടത്തുന്നത്. പ്രിലിമിനറി വിജയിച്ചെങ്കിലും മെയിൻ പരീക്ഷ കൈവിട്ടു. നിരാശയാകാതെ ശ്രമം തുടർന്നു. ഒടുവിൽ ഒന്നാം റാങ്കോടെ കേരളത്തിന്റെ അഭിമാനമായി മാറുകയായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |