തൃശൂർ : പോസിറ്റിവിറ്റി നിരക്ക് കുറഞ്ഞതോടെ നൽകിയ ഇളവുകൾ മൂന്നാം തരംഗത്തിലേക്ക് വേഗമെത്തിക്കുമെന്ന ആശങ്കയിൽ ആരോഗ്യവിദഗ്ദ്ധർ. രോഗികളുടെ എണ്ണം വർദ്ധിച്ചാൽ അടുത്ത ആഴ്ചയോടെ വീണ്ടും കർശന നിയന്ത്രണം വേണ്ടി വന്നേക്കുമെന്നും വിദഗ്ദ്ധർ ആശങ്കപ്പെടുന്നു.
ഒമ്പത് ദിവസത്തിനുള്ളിൽ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 11,925 ആണ്. ടെസ്റ്റ് പോസിറ്റിവിറ്റി കുറഞ്ഞതിനെ തുടർന്ന് ജൂൺ അവസാന വാരം കൂടുതൽ ഇളവുകൾ നൽകിയിരുന്നു.
നാലു കാറ്റഗറിയായി തിരിച്ചാണ് ഇളവ് നൽകിയത്. എന്നാൽ വീണ്ടും വ്യാപന സാദ്ധ്യതയാണ് മുന്നിൽക്കാണുന്നത്. തുടർച്ചയായ ദിവസങ്ങളിൽ ടി.പി.ആർ നിരക്ക് പത്തിൽ താഴെയെത്തിക്കാൻ സാധിച്ചിട്ടില്ല. ജൂലായ് മാസത്തിൽ ഒരു ദിവസം മാത്രമാണ് പ്രതിദിന രോഗികളുടെ എണ്ണം ആയിരത്തിൽ താഴെയെത്തിയത്. അതേസമയം പോസിറ്റിവിറ്റി നിരക്ക് 15 ശതമാനത്തിൽ കൂടുതലുള്ള സ്ഥലങ്ങളിൽ ട്രിപ്പിൾ ലോക്ഡൗൺ വേണമെന്ന നിർദ്ദേശം വന്നതോടെ ഇന്നലെ മുതൽ 11 തദ്ദേശ സ്ഥാപനങ്ങളിൽ കടുത്ത നിയന്ത്രണം ഏർപ്പെടുത്തി.
മരണം 1500 കടന്നു
സർക്കാർ കൊവിഡ് വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ച കണക്ക് പ്രകാരം മരണ സംഖ്യ 1500 കടന്നു. എന്നാൽ ജില്ലയിൽ നിന്ന് റിപ്പോർട്ട് ചെയ്യപ്പെട്ട ആയിരത്തോളം മരണങ്ങൾ ഇതുവരെ കൊവിഡ് കണക്കിൽ ഉൾപ്പെടുത്തിയിട്ടില്ല. കഴിഞ്ഞ ഒമ്പത് ദിവസത്തിനുള്ളിൽ ജില്ലയിൽ കൊവിഡ് ബാധിച്ച് മരിച്ചത് 114 പേരാണ്. ജൂലായ് ഒന്നു മുതൽ ഒമ്പത് വരെയുള്ള ഔദ്യോഗിക കണക്ക് പ്രകാരം ഇന്നലെ വരെ 114 പേർക്കാണ് കൊവിഡിനെ തുടർന്ന് ജീവൻ നഷ്ടപ്പെട്ടത്. കൂടുതൽ രോഗികളും മുളങ്കുന്നത്ത്കാവ് മെഡിക്കൽ കോളേജിലാണ് മരണമടഞ്ഞത്. എന്നാൽ കഴിഞ്ഞ ഒരാഴ്ചയായി മരണ നിരക്ക് കുറവാണെന്നും നേരത്തെ റിപ്പോർട്ട് ചെയ്യപ്പെട്ട കൊവിഡ് മരണം ഉൾപ്പെടുത്തുന്നതാണ് കണക്ക് വർദ്ധിക്കാൻ കാരണമെന്നുമാണ് ജില്ലാ മെഡിക്കൽ ഓഫീസ് അധികൃതർ പറയുന്നത്.
ജനങ്ങൾ സ്വയം നിയന്ത്രണം പാലിച്ചാലേ ഇനി രോഗ വ്യാപനം നിയന്ത്രിക്കാനാകൂ. പ്രതിരോധത്തെ കുറിച്ച് എല്ലാവരും ബോധവാന്മാരാണ്. പുറത്തേക്ക് ഇറങ്ങുമ്പോൾ പാലിക്കേണ്ട നിബന്ധനകൾ സ്വയം പാലിക്കണം.
ഡോ. കെ.ജെ. റീന
ഡി.എം.ഒ
ഈ മാസത്തെ പ്രതിദിന രോഗികൾ, മരണം
(തീയതി, രോഗികളുടെ എണ്ണം, മരണം )
ജൂലായ് ഒന്ന് 1304 16
രണ്ട് 1154 25
മൂന്ന് 1175 9
നാല് 1240 3
അഞ്ച് 922 8
ആറ് 1363 18
ഏഴ് 1724 8
എട്ട് 1403 15
ഒമ്പത് 1344 12
ആകെ രോഗികൾ 11, 925
ആകെ മരണം 114.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |