തൃശൂർ: റെഡ് അലർട്ട് മുന്നറിയിപ്പിന്റെ സാഹചര്യത്തിൽ അടിയന്തര സാഹചര്യത്തെ നേരിടാൻ വകുപ്പുകൾ തയ്യാറായിരിക്കണമെന്ന് കളക്ടർ കളക്ടർ എസ്. ഷാനവാസ് നിർദ്ദേശിച്ചു. വിവിധ മുന്നൊരുക്കങ്ങൾ സംബന്ധിച്ച് കളക്ടർ ഉദ്യോഗസ്ഥരുമായി ചർച്ച ചെയ്തു. രാത്രികാല യാത്ര ഒഴിവാക്കാനും ക്വാറികളുടെ പ്രവർത്തനം താത്കാലികമായി നിറുത്താനും നിർദ്ദേശിച്ചു. ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം രൂപപ്പെടുന്നതിനാൽ മഴയും കാറ്റും ശക്തമാകുന്ന സാഹചര്യത്തിൽ റെഡ് അലർട്ട് നീട്ടിയേക്കാം.
ഡാമുകൾ, ഷട്ടറുകൾ എന്നിവയുടെ സുരക്ഷ ഉറപ്പാക്കാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി. ഡാമുകളിലെ ജലനിരപ്പിൽ ആശങ്കപ്പെടേണ്ടതില്ലെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. പെരിങ്ങൽകുത്ത്, പീച്ചി, വാഴാനി, ചിമ്മിനി ഡാമുകളിലെ ജലനിരപ്പ് നിരീക്ഷിച്ചു വരുന്നുണ്ട്. മഴ കനക്കുന്ന സാഹചര്യം കണക്കിലെടുത്ത് ഇവിടങ്ങളിൽ ശനിയാഴ്ച മുതൽ സുരക്ഷ വർദ്ധിപ്പിച്ചു.
കടൽ മത്സ്യബന്ധന നിരോധനം
കടലിൽ മത്സ്യബന്ധന നിരോധനത്തിന്റെ ഭാഗമായി മത്സ്യത്തൊഴിലാളികളെ തിരിച്ചു വിളിച്ചുതുടങ്ങി. ഇതിനായി ജാഗ്രതാ സമിതി പ്രവർത്തനം ആരംഭിച്ചു. ഉയർന്ന തിരമാല ജാഗ്രതാ നിർദേശവും നൽകി. അടിയന്തര സാഹചര്യത്തിൽ ജനങ്ങളെ മാറ്റിപ്പാർപ്പിക്കാനും കളക്ടർ ഉത്തരവിട്ടു.
ഹൈറേഞ്ചുകളിൽ ഗതാഗത നിരോധനം
ഹൈറേഞ്ചുകളിൽ ശനിയാഴ്ച വൈകിട്ട് മുതൽ വാഹന ഗതാഗതം നിറുത്തി. അപകടകരമായ മരങ്ങൾ, ഇലക്ട്രിക് പോസ്റ്റുകൾ, ഹോർഡിംഗുകൾ എന്നിവ അടിയന്തരമായി നീക്കം ചെയ്യൽ ഞായറാഴ്ച മുതൽ ആരംഭിക്കും. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കും മുന്നറിയിപ്പ് നൽകി. പൊട്ടിക്കിടക്കുന്ന ഇലക്ട്രിക് പോസ്റ്റുകൾ, അറ്റകുറ്റപ്പണി നടത്തേണ്ട ട്രാൻസ്‌ഫോർമറുകളും ഉടൻ പരിശോധിക്കും. പാടശേഖരങ്ങളിലെ വൈദ്യുത ലൈനിലെ സുരക്ഷ ഉറപ്പാക്കണമെന്നും കർഷകരുമായി കെ.എസ്.ഇ.ബി അധികൃതർ ആശയ വിനിമയം നടത്തണമെന്നും നിർദ്ദേശമുണ്ട്.
മറ്റ് ജാഗ്രതാ നിർദ്ദേശങ്ങൾ ഇവ
വെള്ളം ഉയരാൻ സാദ്ധ്യതയുള്ള നഗര, ഗ്രാമ പ്രദേശങ്ങളിൽ കൂടുതൽ ശ്രദ്ധ
ഇത്തരത്തിലുള്ള തോട്, പുഴ, മറ്റ് ജലാശയങ്ങൾ എന്നിവിടങ്ങളിൽ കുളി, അലക്കൽ എന്നിവ നിരോധിച്ചു
കുട്ടികളെ ഇവിടങ്ങളിലേക്ക് വിടരുതെന്നും കന്നുകാലികളെ കഴുകാനോ മറ്റോ പോകരുതെന്നും നിർദ്ദേശം
പൊതു ഇടങ്ങളിലെ അപകടകരമായ മരങ്ങൾ എത്രയും പെട്ടെന്ന് മുറിക്കും
ജില്ലയിലെ ട്രൈബൽ മേഖലയിൽ കനത്ത ജാഗ്രതാ നിർദ്ദേശം
ഉരുൾപ്പൊട്ടൽ സാദ്ധ്യതാ പ്രദേശങ്ങൾ കണ്ടെത്തി പ്രദേശവാസികളുടെ സുരക്ഷ ഉറപ്പാക്കും
കുതിരാൻ തുരങ്കത്തിന് സമീപം ജാഗ്രത വർദ്ധിപ്പിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |