മാള: മുടി നീട്ടി വളർത്തിയപ്പോൾ വീട്ടുകാരും നാട്ടുകാരും വരെ ചീത്തവിളിയായിരുന്നു. പക്ഷേ മുടി വെട്ടി വീട്ടിലെത്തിയ അന്ന് അനന്തുവിനെ അവരെല്ലാം അഭിനന്ദനങ്ങൾ കൊണ്ട് മൂടി. പൂപ്പത്തി ചുണ്ടങ്ങാപ്പറമ്പിൽ ഗിരീശനും ഭാര്യ ഷീബയ്ക്കും മകനിൽ അഭിമാനമുണ്ടായി.
അർബുദ രോഗികൾക്ക് മുറിച്ചു നൽകാനാണ് മുടി വളർത്തുന്നതെന്ന് മകൻ പറഞ്ഞെങ്കിലും ആദ്യം അതൊരു തന്ത്രമായാണ് അവർ കരുതിയത്. മുടി നീട്ടി വളർത്താനുള്ള സൂത്രമല്ലെന്ന് തിരിച്ചറിഞ്ഞപ്പോൾ മുടിയിൽ എണ്ണ തേച്ചു കൊടുക്കാനും അമ്മ ഷീബ തയ്യാറായി. പ്ലസ്ടു മുതലുള്ള ആഗ്രഹമായിരുന്നെങ്കിലും രക്ഷിതാക്കളെ ഭയന്ന് ബിരുദ പഠനകാലം വരെ കാത്തിരുന്നു, ആഗ്രഹം പ്രകടിപ്പിക്കാൻ.
ഇപ്പോൾ 31 സെന്റീമീറ്റർ നീളത്തിലുള്ള മുടി മുറിച്ചു നൽകിയപ്പോൾ ഉണ്ടായത് തലയിൽ നിന്ന് വലിയ ഭാരം ഇറക്കിവച്ച സന്തോഷവും അതിനേക്കാളേറെ അഭിമാനവുമാണെന്ന് അനന്തു പറയുന്നു. സഹോദരി അക്ഷരയുടെ ശുപാർശയുമായെത്തിയപ്പോഴാണ് അച്ഛനും അമ്മയും അനന്തുവിന്റെ ആഗ്രഹത്തിന് സമ്മതം മൂളിയത്. കോളേജ് അദ്ധ്യാപികയായ അമ്മ ഷീബയാണ് മകന്റെ ആഗ്രഹം അറിഞ്ഞ് മുടി വളർത്താൻ സഹായിച്ചത്. തൃശൂർ കേന്ദ്രമായി പ്രവർത്തിക്കുന്ന മിറാക്കിൾ ചാരിറ്റബിൾ അസോസിയേഷന് മുടി കൈമാറുന്നതിന് പൊതുപ്രവർത്തകനായ ഷാന്റി ജോസഫിന് കൈമാറി. മാളയിലെത്തിയാണ് മുടി മുറിച്ചത്. 2018 ലെ പ്രളയത്തിൽ പാഠപുസ്തകങ്ങൾ നഷ്ടപ്പെട്ട സഹപാഠികൾക്ക് സർവ്വകലാശാല പരീക്ഷ എഴുതാനുള്ള സാഹചര്യം ഇല്ലാതെ വന്നപ്പോൾ അനന്തു ഹൈക്കോടതിയെ സമീപിച്ച് അത്തരം വിദ്യാർത്ഥികൾക്ക് പ്രത്യേക പരീക്ഷ വേണമെന്ന ഉത്തരവ് സമ്പാദിച്ചത് അക്കാലത്ത് കേരള കൗമുദി റിപ്പോർട്ട് നൽകിയിരുന്നു. ഇപ്പോൾ എം.ബി.എ ഒന്നാം വർഷ വിദ്യാർത്ഥിയാണ് അനന്തു.
മാദ്ധ്യമ വാർത്തകളിലൂടെയാണ് അർബുദ രോഗികൾക്ക് വിഗ് നിർമ്മിച്ച് നൽകുന്ന പ്രവർത്തനത്തെ കുറിച്ച് പ്ലസ്ടു പഠന കാലത്ത് അറിയുന്നത്. അന്നുമുതൽ പെൺകുട്ടികളാണ് ഇത്തരത്തിൽ നൽകുന്നതെന്ന് കേട്ടിരുന്നു. എന്നാൽ എനിക്കും എന്തുകൊണ്ട് മുടി വളർത്തി കൊടുത്തുകൂടായെന്ന ചിന്തയിലാണ് ഒന്നര വർഷം മുൻപ് വളർത്തിത്തുടങ്ങിയത്.
സി.ജി അനന്തു
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |