തൃശൂർ: 2011ൽ യു.ഡി.എഫ് സർക്കാരിന്റെ കാലത്ത് പ്രഖ്യാപിച്ച തൃശൂർ- കുറ്റിപ്പുറം നാലുവരിപ്പാതയിൽ മഴുവഞ്ചേരി ചൂണ്ടൽ പാത ഇപ്പോഴും രണ്ടുവരി തന്നെ. പുതിയ ഉത്തരവ് പ്രകാരം നിലവിലെ വീതിയിൽ മാത്രം ബി.എം ആൻഡ് ബി.സി നിലവാരത്തിലുള്ള ടാറിടൽ നടത്താനൊരുങ്ങുമ്പോൾ റോഡ് വികസനം പെരുവഴിയിലാകുകയാണ്.
വടക്കൻ ജില്ലകളിലേക്കും അയൽ സംസ്ഥാനങ്ങളിലേക്കുമുളള ചരക്കുവാഹനങ്ങളും ദീർഘദൂര ബസുകളും കടന്നുപോകുന്ന സംസ്ഥാനപാതയാണിത്. പ്രവൃത്തി ദിവസങ്ങളിൽ ഈ പാതയിൽ വൻ ഗതാഗതക്കുരുക്കുമുണ്ട്. പൂങ്കുന്നം മുതൽ കൈപ്പറമ്പ് വരെയുള്ള റോഡ് വികസനം നടന്നെങ്കിലും മഴുവഞ്ചേരി ചൂണ്ടൽ പാതയിൽ സ്ഥലമേറ്റെടുപ്പിലെ തർക്കങ്ങൾ പ്രതിസന്ധിയാവുകയായിരുന്നു. പി.ഡബ്ല്യു.ഡി ഉദ്യോഗസ്ഥർ പലപ്പോഴായി നാലുവരിപ്പാതയുടെ വീതി അളന്ന് കല്ലിട്ട് തിരിച്ചിരുന്നെങ്കിലും കഴിഞ്ഞ ആറ് വർഷത്തോളമായി ഒന്നും നടന്നില്ല.
കിഫ്ബിയിൽ ഉൾപ്പെടുത്തി റോഡ് വികസനം സാദ്ധ്യമാക്കുമെന്നായിരുന്നു കഴിഞ്ഞ സർക്കാർ അവകാശപ്പെട്ടത്. എന്നാൽ കിഫ്ബി മാർഗ നിർദേശങ്ങൾ അനുസരിച്ചല്ല പദ്ധതി റിപ്പോർട്ട് സമർപ്പിച്ചതെന്ന കാരണത്താൽ ഫയൽ സ്വീകരിച്ചില്ല. റോഡിന് വീതി 22 മീറ്റർ വേണമെന്നിരിക്കേ പദ്ധതിയിൽ 21 മീറ്റർ മാത്രമാണെന്ന് ചൂണ്ടിക്കാട്ടിയാണിത്. രണ്ടുവരിപ്പാതയിൽ തന്നെ റോഡരികിൽ വാതക പൈപ്പ് ലൈൻ സ്ഥാപിക്കുന്ന ജോലികൾ നടന്നിരുന്നു. ഈ വീതിയിൽ വാതക പൈപ്പ് ലൈൻ അടക്കമുള്ള ഒന്നും പാടില്ലെന്ന കിഫ്ബിയുടെ മാനദണ്ഡങ്ങൾ ഇനി പാലിക്കാനും കഴിയില്ല. രണ്ടുവരിയിലും നാലുവരിയിലുമുളള റോഡുകൾ രാത്രികാലങ്ങളിൽ അപകടങ്ങൾക്ക് ഇടയാക്കുന്നുമുണ്ട്.
വെറുതേ ഒരു ബസ് സ്റ്റാൻഡ്
കേച്ചേരിയിലെ കുപ്പിക്കഴുത്തുപോലെയുളള ജംഗ്ഷനുകളും കണ്ണുതട്ടാതിരിക്കാനെന്ന പോലെ, ആറുവർഷം മുൻപ് പണിത് ഒരു ബസ് പോലും കയറാത്ത കേച്ചേരി ബസ് സ്റ്റാൻഡും ദുരിതക്കാഴ്ചയായി ശേഷിക്കുകയാണിവിടെ. മഴയിൽ താഴുന്ന റോഡുകൾ, വിള്ളലുകൾ, കുഴികൾ, ഇരുട്ടിൽ കാണാനാകാത്ത മീഡിയനുകൾ... അങ്ങനെ അനാസ്ഥകളേറെ. 50 ലക്ഷം രൂപ ചെലവിട്ട് ടെർമിനലും എ.എൽ.എ ഫണ്ടിൽ നിന്ന് 25 ലക്ഷം രൂപ ചെലവിൽ അനുബന്ധ റോഡുകളും നിർമ്മിച്ചാണ് രാജീവ് ഗാന്ധി ബസ് സ്റ്റാൻഡ് പൂർത്തിയാക്കിയത്. 2015 മാർച്ച് 21ന് അന്നത്തെ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയാണ് ഉദ്ഘാടനം ചെയ്തത്. സ്വകാര്യവ്യക്തി സൗജന്യമായി നൽകിയ 60 സെന്റ് സ്ഥലത്താണ് കെട്ടിടം. ബസുകൾ കയറ്റാത്തത് റോഡ് വികസനം പൂർത്തിയാക്കാത്തതുകൊണ്ടാണെന്നാണ് പറയുന്നത്.
റീബിൽഡ് കേരള പദ്ധതി പ്രകാരം റോഡ് നവീകരണ പദ്ധതിയ്ക്ക് ചെലവ്: 218 കോടി
ടാറിടുന്ന ദൂരം: തൃശൂർ കല്ലുംപുറം വരെ 33 കി.മീറ്റർ
സ്വകാര്യ വ്യക്തികളിൽ നിന്ന് സ്ഥലം ഏറ്റെടുത്ത് 22 മീറ്റർ വീതിയിൽ നാലുവരിപ്പാതയാക്കുന്നതിനായി കിഫ്ബിയിലേക്ക് പദ്ധതി വീണ്ടും സമർപ്പിച്ചിട്ടുണ്ട്. കഴിയുന്ന സ്ഥലങ്ങളിലെല്ലാം 16 മീറ്റർ വീതിയിൽ റോഡ് പണിയാനാണ് ലക്ഷ്യം.
മുരളി പെരുനെല്ലി എം.എൽ.എ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |