തൃശൂർ: സിൽവർ ലൈൻ സെമി ഹൈസ്പീഡ് പദ്ധതി, ശബരി പദ്ധതി, തലശ്ശേരി മൈസൂർ പുതിയ പാത തുടങ്ങിയ ദീർഘകാല പദ്ധതികൾ റെയിൽവേ മന്ത്രിയുമായുള്ള ചർച്ചയിൽ മുഖ്യമന്ത്രി ഉന്നയിച്ച പശ്ചാത്തലത്തിൽ, സംസ്ഥാനത്തെ ട്രെയിൻ ഗതാഗത രംഗത്ത് വലിയ മാറ്റങ്ങൾക്ക് കാരണമാകുന്ന അടിസ്ഥാന സൗകര്യ വികസന പദ്ധതികൾക്കും മുൻഗണന നൽകണമെന്ന ആവശ്യം ശക്തം.
കേരളത്തിലെ റെയിൽവേ വികസനപദ്ധതികൾ ചർച്ച ചെയ്യാനായി, അടുത്ത പാർലമെന്റ് സമ്മേളനത്തിന് ശേഷം പ്രത്യേക യോഗം ചേരാമെന്ന് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് മുഖ്യമന്ത്രി പിണറായി വിജയന് കൂടിക്കാഴ്ചയിൽ ഉറപ്പ് നൽകിയിരുന്നു. എന്നാൽ, ഉദ്യോഗസ്ഥ തലത്തിൽ വിശദമായ ചർച്ച നടത്തുമ്പോൾ നിലവിലുള്ള പാതകളിലെ വികസനങ്ങൾക്കും ഊന്നൽ നൽകേണ്ടതായിരുന്നുവെന്നാണ് യാത്രക്കാരുടെ സംഘടനകൾ ചൂണ്ടിക്കാട്ടുന്നത്. ചെറിയ ദൂരങ്ങളിലെ പാത ഇരട്ടിപ്പിച്ചാൽ തന്നെ വലിയ മാറ്റങ്ങളുണ്ടാകുമെന്നും പറയുന്നു.
അതേസമയം, സാധാരണക്കാരും സ്ഥിരം യാത്രക്കാരും കൂടുതലായി ആശ്രയിക്കുന്ന മെമു, പാസഞ്ചർ ട്രെയിനുകൾ സംസ്ഥാനത്ത് വളരെ കുറവാണ്. നിലവിൽ പാസഞ്ചറും മെമു ട്രെയിനുകളും പൂർണമായും ഓടിത്തുടങ്ങിയിട്ടുമില്ല. സ്ഥിരം ജോലിക്ക് പോകുന്ന നിരവധി പേർ ട്രെയിൻ യാത്രക്കാരാണ്. അതിനാൽ രാവിലെയും വൈകിട്ടും സ്ഥിരം യാത്രക്കാർക്കായി കൂടുതൽ മെമു, പാസഞ്ചർ വണ്ടികൾ ഓടിക്കേണ്ടതുണ്ടെന്നാണ് യാത്രക്കാരുടെ ആവശ്യം. നിലവിൽ ഓടുന്ന പല മെമു, പാസഞ്ചർ ട്രെയിനുകൾ ആർക്കും പ്രയോജനമില്ലാത്ത അസമയങ്ങളിലാണെന്നും പരാതി ഉണ്ടായിരുന്നു. ഇപ്പോൾ സ്ഥിരം യാത്രകൾക്കല്ലാതെ ട്രെയിനുകളെ ആശ്രയിക്കാവുന്ന സാഹചര്യമായിട്ടില്ല. പൊതുവായ യാത്രികർ വളരെ കുറവാണ്. ജൂലായ് ഒന്നു മുതൽ മെയിൽ, എക്‌സ്പ്രസ് ട്രെയിനുകളിൽ മിക്കവയും പ്രത്യേക വണ്ടികളായി ഓടിത്തുടങ്ങിയിരുന്നു.
പരിഗണിക്കേണ്ടത്
കോട്ടയം വഴിയും ആലപ്പുഴ വഴിയുമുള്ള പാത ഇരട്ടിപ്പിക്കൽ
ടെർമിനലുകളുടെ വികസനം
ഗുരുവായൂർ - തിരുന്നാവായ പാത
ഷൊർണ്ണൂരിൽ നിന്നും തൃശൂർ, പാലക്കാട് ഭാഗങ്ങളിലേയ്ക്കുള്ള ചെറിയ ദൂരത്തിന്റെ പാത ഇരട്ടിപ്പിക്കൽ
സിഗ്‌നൽ സംവിധാനത്തിന്റെ നവീകരണം
കൂടുതൽ മെമു സർവ്വീസുകൾ
താരതമ്യേന ചെലവ് കുറഞ്ഞതും, വേഗത്തിൽ നടപ്പിലാക്കാനാകുന്നതും അതോടൊപ്പം സംസ്ഥാനത്തെ ട്രെയിൻ ഗതാഗത രംഗത്ത് വലിയ മാറ്റങ്ങൾക്ക് കാരണമാകുന്നതുമായ അടിസ്ഥാന സൗകര്യ വികസന പദ്ധതികൾക്ക് മുൻഗണന നൽകിയാകണം കേന്ദ്രമന്ത്രിയുമായി ചർച്ച ചെയ്യേണ്ടതെന്നാണ് അഭ്യർത്ഥിക്കാനുള്ളത്.
പി. കൃഷ്ണകുമാർ
ജനറൽ സെക്രട്ടറി
തൃശൂർ റെയിൽവേ പാസഞ്ചേഴ്‌സ് അസോ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |