തൃശൂർ: അനർഹമായി മുൻഗണനാ റേഷൻ കാർഡ് കൈവശം വയ്ക്കുന്നവർക്ക് ശിക്ഷാ നടപടികളില്ലാതെ പൊതുവിഭാഗത്തിലേക്ക് മാറാനുള്ള അവസാന തിയതി ഇന്നലെ കഴിഞ്ഞതോടെ റേഷൻ കടകളിലേയ്ക്കും വീടുകളിലേയ്ക്കും ഇന്ന് മുതൽ സ്‌ക്വാഡുകളെത്തും. താലൂക്ക് സപ്‌ളൈ ഓഫീസിൽ നിന്നാണ് സ്‌ക്വാഡുകളെ നിയോഗിക്കുക. മുൻഗണനാ റേഷൻ കാർഡുകൾ കൈവശം വെച്ചിട്ടുള്ള വീടുകളിലെത്തി പരിശോധന നടത്തി അനർഹമാണെന്ന് കണ്ടാൽ ഉടൻ റേഷൻ കാർഡ് പിടിച്ചെടുക്കും. മറ്റ് ശിക്ഷാ നടപടികളിലേക്ക് പെട്ടെന്ന് കടക്കും. റേഷൻകടകളിൽ നിന്ന് മുൻഗണനാ കാർഡുടമകളുടെ വിവരം ശേഖരിക്കും. വ്യാപക പരിശോധന നടത്താനാണ് ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ ശ്രമം.
അർഹതയുള്ള അനേകം കുടുംബങ്ങൾ മുൻഗണനാ റേഷൻ കാർഡിനായി കാത്തിരിക്കുന്നുണ്ടെന്നും ഒരാൾക്ക് പോലും അധികമായി കാർഡ് നൽകാവുന്ന സ്ഥിതിയല്ലെന്നും കഴിഞ്ഞ ദിവസം മന്ത്രി വ്യക്തമാക്കിയിരുന്നു. അനർഹരെ മുൻഗണനാ പട്ടികയിൽ നിന്ന് ഒഴിവാക്കി കടുത്ത നടപടി സ്വീകരിക്കാനാണ് ഉദ്യോഗസ്ഥർക്ക് നൽകിയിരിക്കുന്ന നിർദ്ദേശം. സംസ്ഥാനത്ത് അനർഹമായി കൈവശം വച്ചിരുന്ന കാർഡ് പൊതുവിഭാഗത്തിലേക്ക് മാറ്റുന്നതിന് 90,000 ഓളം അപേക്ഷകൾ ലഭിച്ചിട്ടുണ്ടെന്നാണ് കണക്ക്. ജില്ലയിൽ മാത്രം ആറായിരത്തിലേറെ പേർ അപേക്ഷ നൽകിയിട്ടുണ്ട്.
ശിക്ഷകൾ
അനർഹരായ വ്യക്തികളിൽ നിന്ന് മുൻഗണനാ കാർഡുകൾ കണ്ടെത്തിയാൽ ഭക്ഷ്യഭദ്രതാ നിയമപ്രകാരം നടപടി.
പിഴ, കാർഡ് റദ്ദ് ചെയ്യൽ, ക്രിമിനൽ കുറ്റം ചുമത്തൽ, 2016 നവംബർ മുതൽ ഇതുവരെ കൈപ്പറ്റിയ റേഷൻ സാധനങ്ങളുടെ അധികവില ഈടാക്കൽ, പിഴ അടയ്ക്കാത്ത പക്ഷം റവന്യൂ റിക്കവറി എന്നിവയുണ്ടാകും
സർക്കാർ, അർദ്ധ സർക്കാർ, പൊതുമേഖലാ, ബാങ്കിംഗ് മേഖലയിൽ ജോലി ചെയ്യുന്നവർ, സർവീസ് പെൻഷൻ വാങ്ങുന്നവർ എന്നിവർ മുൻഗണനാ കാർഡുകൾ കൈവശം വെച്ചിട്ടുണ്ടെങ്കിൽ അവർക്കെതിരെ വകുപ്പുതല നടപടി
മുൻഗണനാ കാർഡിന് അർഹതയില്ലാത്തവർ
സംസ്ഥാന കേന്ദ്ര സർക്കാർ ജീവനക്കാർ, അദ്ധ്യാപകർ, പൊതുമേഖലാ സഹകരണ സ്ഥാപനങ്ങളിലെ സ്ഥിരം ജീവനക്കാർ, സർവീസ് പെൻഷൻകാർ, ആദായ നികുതി നൽകുന്നവർ എന്നിങ്ങനെ പ്രവാസികളടക്കം കാർഡിൽ ഉൾപ്പെട്ടിട്ടുള്ള എല്ലാ അംഗങ്ങൾക്കും കൂടി പ്രതിമാസം ഇരുപത്തയ്യായിരം രൂപയോ അതിലധികമോ വരുമാനമുണ്ടെങ്കിൽ, ഒരേക്കറിലധികം ഭൂമി കൈവശമുള്ളവർ, ആയിരം ചതുരശ്ര അടിക്ക് മുകളിലുള്ള വീടോ ഫ്‌ളാറ്റോ സ്വന്തമായി ഉള്ളവർ, ഏക ഉപജീവനമാർഗ്ഗമായ ടാക്‌സി ഒഴികെ സ്വന്തമായി നാലു ചക്രവാഹനമുള്ളവർ.
അനർഹർ ഉപയോഗിക്കുന്നില്ലെന്ന് ഉറപ്പാക്കുന്നതിന് ഉദ്യോഗസ്ഥരുടെയും പൊതുപ്രവർത്തകരുടെയും മാത്രമല്ല പൊതുജനങ്ങളുടേയും സജീവ ഇടപെടൽ വേണം. അനർഹരെക്കുറിച്ചുളള വിവരങ്ങൾ താലൂക്ക് സപ്‌ളൈ ഓഫീസിൽ അറിയിക്കാം. വിവരം അറിയിക്കുന്നവരുടെ പേരുവിവരങ്ങൾ രഹസ്യമായി സൂക്ഷിക്കും.
ടി. അയ്യപ്പദാസ്
ജില്ലാ സപ്ലൈ ഓഫീസർ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |