തൃശൂർ: അനധികൃതമായി റേഷൻ മുൻഗണനാ വിഭാഗത്തിൽ കയറിക്കൂടിയവർക്ക് സ്വയം ഒഴിവാകാനുള്ള അപേക്ഷ സമർപ്പിക്കാൻ നൽകിയ സമയ പരിധി അവസാനിച്ചു. 6692 അപേക്ഷകളാണ് ഇതുവരെ ലഭിച്ചത്. എ.എ.വൈ വിഭാഗത്തിൽ 515, മുൻഗണന വിഭാഗത്തിൽ (പി.എച്ച്.എച്ച്) 3353, എൻ.പി.എസ് വിഭാഗത്തിൽ 2824 അപേക്ഷകളുമാണ് വിവിധ താലൂക്ക് സപ്ലൈ ഓഫീസുകൾ വഴി ലഭിച്ചത്. വ്യാഴാഴ്ച്ച വൈകീട്ട് അഞ്ച് വരെയായിരുന്നു അപേക്ഷ സമർപ്പിക്കാനുള്ള സമയ പരിധി.
നടപടി ശക്തമാക്കിയതോടെ സ്വയം മാറാൻ അപേക്ഷയുമായി ആയിരങ്ങളാണ് എത്തിയത് . അപേക്ഷ നൽകാതെ പിന്നീട് പരിശോധനയിലൂടെ കണ്ടെത്തിയാൽ ദേശീയ ഭക്ഷ്യഭദ്രതാ നിയമപ്രകാരം കർശന നടപടി സ്വീകരിക്കുമെന്ന് മുന്നറിയിപ്പ് നൽകിയിരുന്നു. തൃശൂർ, തലപ്പിള്ളി, ചാവക്കാട്, കുന്നംകുളം, ചാലക്കുടി, കൊടുങ്ങല്ലൂർ, മുകുന്ദപുരം താലൂക്കുകളിലായി കഴിഞ്ഞ ഒരു മാസത്തിലുള്ളിലാണ് ഇത്രയേറെ അപേക്ഷകൾ ലഭിച്ചത്.
നേരത്തെ ജൂൺ 30നകം അപേക്ഷ നൽകണമെന്നായിരുന്നു നിർദ്ദേശം. എന്നാൽ പിന്നീടത് ജൂലായ് 15 വരെ നീട്ടുകയായിരുന്നു. മൂന്നു വിഭാഗങ്ങളായി എറ്റവും കൂടുതൽ അപേക്ഷ നൽകിയത് തൃശൂർ താലൂക്കിലാണ്. കഴിഞ്ഞ ഒരു മാസത്തിനുള്ളിൽ 2230 പേരാണ് ഒഴിവാക്കൽ അപേക്ഷ നൽകിയത്. എറ്റവും കുറവ് കൊടുങ്ങല്ലൂർ താലൂക്കിലാണ്. 557 അപേക്ഷകളാണ് ഇവിടെ ലഭിച്ചിരിക്കുന്നത്.
താലൂക്ക് അടിസ്ഥാനത്തിൽ അവസാന ദിവസം വരെ ലഭിച്ച അപേക്ഷകൾ
തൃശൂർ 2,230
തലപ്പിള്ളി 1,122
ചാവക്കാട് 865
മുകുന്ദപുരം 686
ചാലക്കുടി 1,232
കൊടുങ്ങല്ലൂർ 557
ആകെ അപേക്ഷകൾ 6,692
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |