തൃശൂർ: രാമായണ മാസാരംഭത്തിലും വിലക്കുതിപ്പിൽ കുതിച്ചുപറന്ന് ഇറച്ചിക്കോഴി. രണ്ടാഴ്ച്ചയ്ക്കുള്ളിൽ കൂടിയത് കിലോയ്ക്ക് ഇരട്ടിയോളം രൂപ. രണ്ടാഴ്ച മുമ്പ് നൂറു രൂപയ്ക്ക് താഴെ വിറ്റിരുന്ന കോഴിക്ക് കഴിഞ്ഞ രണ്ട് ദിവസമായി 150 രൂപയാണ്. കേരളം, ആന്ധ്ര, കർണ്ണാടകം, തമിഴ്‌നാട് ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ കഴിഞ്ഞ എതാനും മാസമായി കൊവിഡ് വ്യാപനം രൂക്ഷമായതോടെ ഉത്പാദനം കുറച്ചതാണ് നിലവിലെ പ്രതിസന്ധിക്ക് കാരണമെന്നാണ് മൊത്തക്കച്ചവടക്കാർ പറയുന്നത്. ഈയിടെ അന്യ സംസ്ഥാനങ്ങളിൽ നിന്നുംവരുന്ന കോഴികളുടെ എണ്ണം വൻ തോതിൽ കുറഞ്ഞു. അന്യസംസ്ഥാന ലോബി കൃത്രിമ വിലക്കയറ്റം സൃഷ്ടിക്കുന്നതാണെന്നും ആക്ഷേപവും ഉയർന്നിട്ടുണ്ട്. വലിയ പെരുന്നാൾ അടുത്തതോടെ ആവശ്യക്കാർ ഏറുമെന്ന് മുൻകൂട്ടി കണ്ട് കോഴികളുടെ വരവ് കുറച്ചതാണെന്നും പറയുന്നു. ഇതോടൊപ്പം മത്സ്യത്തിനും വില വർദ്ധിക്കുന്നുണ്ട്.
ഉത്പാദന ചെലവ് കൂടി
കൊവിഡ് കാലത്ത് ഉത്പാദന ചെലവ് വർദ്ധിച്ച് വരികയാണെന്ന് കോഴി ഫാം ഉടമകൾ പറയുന്നു. കോഴിത്തീറ്റയ്ക്ക് കിലോയ്ക്ക് കഴിഞ്ഞ എതാനും മാസങ്ങൾക്കുള്ളിൽ 12 രൂപയാണ് വർദ്ധിച്ചത്. നേരത്തെ ഒരു കോഴിയുടെ ഉത്പാദന ചെലവ് 80 രൂപയോളമായിരുന്നെങ്കിൽ ഇപ്പോൾ 90 രൂപയ്ക്ക് മുകളിലാണെന്നും ഉടമകൾ പറഞ്ഞു.
ചിക്കൻ വിഭവങ്ങൾ ബഹിഷ്കരിക്കുമെന്ന് ഹോട്ടലുടമകൾ
ചിക്കന്റെ വില കുതിച്ചുയരുന്നത് തടയാൻ സർക്കാർ അടിയന്തരമായി ഇടപെട്ടില്ലെങ്കിൽ ഹോട്ടലുകളിൽ ചിക്കൻ വിഭവങ്ങൾ ബഹിഷ്‌ക്കരിക്കേണ്ടിവരുമെന്ന് കേരള ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ. ചിക്കന്റെ വിലയിൽ രണ്ടാഴ്ചക്കിടയിൽ ഇരട്ടിയോളം വർദ്ധനവാണ് ഉണ്ടായത്. നിലവിൽ ഹോട്ടലുകളിൽ പാഴ്‌സൽ മാത്രമേ അനുവദിക്കൂ. അതിനാൽ പ്രവർത്തന ചെലവ് പോലും കണ്ടെത്താനാകാതെ നട്ടം തിരിയുന്ന ഹോട്ടലുടമകൾക്ക് കടുത്ത തിരിച്ചടിയാണ് ചിക്കന്റെ വിലക്കയറ്റം. വിപണിയിൽ തദ്ദേശ ഫാമുകളിൽ നിന്നും ചിക്കനെത്തിക്കാനുള്ള അടിയന്തര നടപടി സർക്കാർ കൈക്കൊള്ളണമെന്ന് അസോസിയേഷൻ ആവശ്യപ്പെട്ടു.
പെട്ടെന്ന് ഉണ്ടായ പ്രതിസന്ധി മാത്രമാണിത്. നാല് സംസ്ഥാനങ്ങളിലും ഉത്പാദനം കൂട്ടിയിട്ടുണ്ട്. 42 ദിവസമാണ് വളർച്ചയുടെ കാലാവധി. അടുത്ത ആഴ്ച്ചയോടെ കൂടുതൽ വണ്ടികൾ കേരളത്തിലെത്തും. കൃത്രിമ വിലക്കയറ്റം സൃഷ്ടിക്കുകയാണെന്ന ആരോപണം ശരിയല്ല.
ബിന്നി ഇമ്മട്ടി
പൗൾട്രി ഫാർമേഴ്‌സ് ആൻഡ്
ട്രേഡേഴ്‌സ് സംസ്ഥാന പ്രസിഡന്റ്
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |