തൃശൂർ: ആളും ആരവവുമില്ലാതെ കർക്കടക പുലരിയിൽ വടക്കുന്നാഥന്റെ തിരുമുറ്റത്ത് നടത്തിയ ആനയൂട്ടിൽ 15 ആനകൾ അണിനിരന്നു. കൊവിഡ് പ്രോട്ടോക്കാൾ പ്രകാരം അമ്പത് പേർക്ക് മാത്രമായിരുന്നു പ്രവേശനം. കർക്കടക മാസാചാരണത്തിന് തുടക്കം കുറിച്ച് പുലർച്ചെ വടക്കുന്നാഥക്ഷേത്രം തന്ത്രി പുലിയന്നൂർ ശങ്കരനാരായണൻ നമ്പൂതിരിപ്പാടിന്റെ മുഖ്യകാർമ്മികത്വത്തിൽ 108 നാളികേരം കൊണ്ടുള്ള ഗണപതി ഹോമത്തോടെയായിരുന്നു തുടക്കം.
ആറ് ആനകളെ വീതം ഇരുത്തി കരിമ്പടം വിരിച്ച് പൂജ നടത്തിയ ശേഷം കുട്ടികൊമ്പൻ വാരിയത്ത് ജയരാജിന് ക്ഷേത്രം മേൽശാന്തി കൊറ്റമ്പിള്ളി നാരായണൻ നമ്പൂതിരി ആദ്യ ഉരുള നൽകി. ദേവസ്വം മന്ത്രി കെ. രാധാകൃഷ്ണൻ, റവന്യൂമന്ത്രി കെ. രാജൻ, മുൻ മന്ത്രി വി.എസ് സുനിൽകുമാർ, ക്ഷേത്ര ക്ഷേമ സമിതി ഭാരാവാഹികൾ എന്നിവർ ചേർന്ന് വിഭവങ്ങൾ നൽകി. ഔഷധക്കൂട്ടുകൾ ഉപയോഗിച്ച് തയ്യാറാക്കിയ ഉണക്കലരി ചോറ്, പൈനാപ്പിൾ, ആപ്പിൾ, ശർക്കര, നാളികേരം, വെള്ളരിക്ക എന്നിവയും നൽകി.
കൊച്ചിൻ ദേവസ്വം ബോർഡിന്റെ കൊമ്പൻ എറണാകുളം ശിവകുമാർ, കുട്ടൻകുളങ്ങര അർജ്ജുനൻ, ശങ്കരംകുളങ്ങര മണികണ്ഠൻ, ഊക്കൻസ് കുഞ്ചു എന്നീ കൊമ്പന്മാരും പങ്കെടുത്തു. വിദഗ്ദ്ധ ഡോക്ടർമാരുടെ സംഘം പരിശോധിച്ച ശേഷമാണ് ആനകളെ ക്ഷേത്രത്തിലേക്ക് പ്രവേശിപ്പിച്ചത്. പടിഞ്ഞാറെ നടയിലൂടെ ക്ഷേത്രത്തിലെത്തിയ ആനകൾ ഊട്ടിന് ശേഷം വടക്കുന്നാഥനെ വലംവച്ച് കിഴക്കേ ഗോപുര നടവഴിയാണ് പുറത്തുപോയത്. വരുംദിവസങ്ങളിൽ കൊച്ചിൻ ദേവസ്വത്തിന് കീഴിലെ ആനകൾക്ക് സുഖചികിത്സ തുടങ്ങും. ക്ഷേത്രത്തിനുള്ളിൽ ഗണപതി ക്ഷേത്രത്തിന്റെ ശ്രീകോവിലിന് മുന്നിലായിരുന്നു ഗണപതി ഹോമം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |