തൃശൂർ: 12 ആദിവാസി കോളനികളിലെ ഇന്റർനെറ്റ് കണക്ടിവിറ്റി ഉറപ്പാക്കാൻ ബി.എസ്.എൻ.എൽ എത്തിയതോടെ ഊരുകളിലെ വിദ്യാർത്ഥികളുടെ പഠനം മുടങ്ങില്ല. കണക്ടിവിറ്റി കുറവുള്ള മേഖലകളിലേക്ക് കണക്ടിവിറ്റി നൽകാൻ പരിപൂർണമായ സഹകരണം ടെലികോം അധികൃതർ വാഗ്ദാനം ചെയ്തിരുന്നു.
ടവർ, ബൂസ്റ്റർ ടവർ എന്നിവ സ്ഥാപിക്കാനും ഒപ്റ്റിക്കൽ ഫൈബർ ശൃംഖലയിലൂടെ വേഗമേറിയ ഇന്റർനെറ്റ് ലഭ്യമാക്കാനുമുള്ള ശ്രമം ഉടൻ ആരംഭിക്കാനും ടി.എൻ പ്രതാപൻ എം.പിയുടെ അദ്ധ്യക്ഷതയിൽ ടെലികോം അധികൃതരുമായും തദ്ദേശ സ്ഥാപനങ്ങളിലെ പ്രതിനിധികളുമായും ഓൺലൈനായി ചേർന്ന യോഗത്തിൽ തീരുമാനമായി. വനമേഖലകളിൽ ഇന്റർനെറ്റ് ലഭിക്കാൻ സാദ്ധ്യതക്കുറവുള്ള പ്രദേശങ്ങളിൽ അങ്കണവാടികൾ, വായനശാലകൾ പോലുള്ള പബ്ലിക് യൂട്ടിലിറ്റി ബിൽഡിംഗുകളിൽ വൈഫൈ സ്‌പോട്ട് നൽകി ഓൺലൈൻ പഠനം അടക്കമുളളവയ്ക്ക് സൗകര്യമൊരുക്കും. ഇതിനായി എം.പി ഫണ്ടിൽ നിന്നുള്ള തുക വിനിയോഗിക്കും. കളക്ടർ ഹരിത വി. കുമാർ, ഉപജില്ലാ വിദ്യാഭ്യാസ ഡയറക്ടർ മദനമോഹനൻ, ജില്ലാ പ്ലാനിംഗ് ഓഫീസർ ശ്രീലത, ബി.എസ്.എൻ.എൽ ടെലികോം അധികൃതർ, പഞ്ചായത്ത് പ്രസിഡന്റുമാർ തുടങ്ങിയവർ നേതൃത്വം നൽകും.
15000 രൂപയുടെ പ്ലാൻ ഒരു വർഷത്തേക്ക് സൗജന്യം
ബി.എസ്.എൻ.എൽ ഓരോ കോളനികൾക്കുമായി 15000 രൂപയുടെ സബ്‌സ്‌ക്രിപ്ഷൻ പ്ലാൻ ഒരു വർഷത്തേക്ക് സൗജന്യമായി നൽകും. അടുത്ത വർഷം മുതൽ അതത് പഞ്ചായത്തുകളിൽ നിന്ന് വാടക ഈടാക്കും. ഇന്റർനെറ്റ് ലഭ്യത കുറഞ്ഞ ആദിവാസി കോളനികളിലുൾപ്പെടെയുള്ള കുട്ടികളുടെ ഓൺലൈൻ പഠനം മുടങ്ങാതിരിക്കാൻ സമയബന്ധിത നെറ്റ് വർക്ക് ലക്ഷ്യമിട്ട് ജില്ലാ ഭരണകൂടം നടപടികൾ തുടങ്ങിയിരുന്നു. അതിരപ്പിള്ളി, മറ്റത്തൂർ, വാടാനപ്പിള്ളി, വരന്തരപ്പിള്ളി, പാണഞ്ചേരി, കോടശേരി, പഴയന്നൂർ, തെക്കുംകര എന്നിങ്ങനെ എട്ട് പഞ്ചായത്തുകളിലായി 24 കോളനികളിലാണ് ദുർബലമായ ഇന്റർനെറ്റ് മൂലം ഓൺലൈൻ പഠനം മുടങ്ങുന്നതായി കണ്ടെത്തിയിരുന്നു. എട്ട് പഞ്ചായത്തുകളിലെ 24 പട്ടികവർഗ കോളനികളിലും മറ്റുമായി 543 ഇടങ്ങളിൽ ഇന്റർനെറ്റ് സിഗ്‌നൽ കുറവാണ് എന്ന പരാതിയും ലഭിച്ചിരുന്നു.
ഇന്റർനെറ്റ് സൗകര്യം ലഭ്യമാവുന്ന കോളനികൾ
പാണഞ്ചേരി പഞ്ചായത്തിലെ പട്ടിലുംകുഴി, മാരായ്ക്കൽ, ചീനിക്കടവ്, പൂവൻചിറ, മണിയൻ കിണർ, പുത്തൂർ പഞ്ചായത്തിലെ പഴവെള്ളം, മരോട്ടിച്ചാൽ, വല്ലൂർ, അളഗപ്പനഗർ പഞ്ചായത്തിലെ വേപ്പൂർ, പയ്യാക്കര, തൃക്കൂർ പഞ്ചായത്തിലെ കാവല്ലൂർ, കള്ളായി.
എം.പി. ഫണ്ടിൽ നിന്ന് ലഭ്യമാക്കുന്നത്: 29.54 ലക്ഷം.
കണക്ടിവിറ്റി ബൂസ്റ്ററുകൾക്ക് : 7.90 ലക്ഷം
കണക്ടിവിറ്റി ലഭ്യമല്ലാത്ത ഏതെങ്കിലും പ്രദേശങ്ങൾ ഇനിയുമുണ്ടെങ്കിൽ അത് കൂടി പദ്ധതിയിൽ ഉൾപ്പെടുത്തും.
ടി.എൻ പ്രതാപൻ എം.പി
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |