തൃശൂർ : ബലി പെരുന്നാൾ ആഘോഷവും ആരാധനയും കൊവിഡ് നിയന്ത്രണം പാലിച്ച് കരുതലോടെ നടത്തും. മന്ത്രിമാരായ അഡ്വ. കെ. രാജൻ, കെ.രാധാകൃഷ്ണൻ, ഡോ. ആർ. ബിന്ദു എന്നിവർ ജില്ലാ കളക്ടർ ഹരിത വി. കുമാറിന്റെ അദ്ധ്യക്ഷതയിൽ മതമേലദ്ധ്യക്ഷന്മാരുമായി ഓൺലൈനായി ചേർന്ന യോഗത്തിലാണ് തീരുമാനം.
സംസ്ഥാന സർക്കാരിന്റെ നിർദ്ദേശപ്രകാരമുള്ള ഇളവുകൾക്കനുസരിച്ചാണ് ചടങ്ങുകളും ആരാധനയും നിർവഹിക്കേണ്ടത്. പെരുന്നാൾ നമസ്‌കാരത്തിന് പരമാവധി 40 പേരെ മാത്രമേ അനുവദിക്കൂ. നമസ്‌കാരത്തിന് സാമൂഹിക അകലം പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കണം. ഒരു ഡോസെങ്കിലും വാക്‌സിൻ എടുത്തവർക്ക് മാത്രമാകും ആരാധനാലയങ്ങളിൽ നമസ്‌കാരത്തിന് അനുമതി. ആരാധനാലയങ്ങളുടെ ചുമതലയുള്ളവർ എണ്ണം കൃത്യമായി പാലിക്കപ്പെടുന്നുവെന്ന് ഉറപ്പാക്കാൻ ജാഗ്രത പാലിക്കണം. ബലി കർമ്മത്തിന്റെ സമയത്തും മാംസം വീട്ടിൽ എത്തിച്ചു നൽകുമ്പോളും ആരോഗ്യ വകുപ്പിന്റെ നിർദ്ദേശം പാലിക്കണം. ബലിപ്പെരുന്നാളിന്റെ ഭാഗമായ ചടങ്ങുകൾ പ്രോട്ടോക്കോൾ പാലിച്ച് മാത്രമേ നടത്തുകയുള്ളൂവെന്ന് മതമേലദ്ധ്യക്ഷന്മാർ ഉറപ്പ് നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |