തൃശൂർ: പ്രളയവും കൊവിഡും സൃഷ്ടിച്ച തിരിച്ചടിയുടെ തുടർച്ചയായി മഴയുടെ ഏറ്റക്കുറച്ചിലുകളും കാലാവസ്ഥാ വ്യതിയാനങ്ങളും താങ്ങുവിലയില്ലാതെയും കഷ്ടപ്പെടുകയാണ് ചെങ്ങാലിക്കോടൻ കർഷകർ. നേന്ത്രക്കായയ്ക്ക് മാത്രമായി 30 രൂപ താങ്ങുവില നൽകുമ്പോൾ, ഏറെ ശ്രദ്ധയും പരിചരണവും വേണ്ടതും ഭൗമ സൂചികാ പദവിയുളളതുമായ ചെങ്ങാലിക്കോടനും അതേ വില മാത്രമാണുളളത്. കർഷകന് ചിലപ്പോൾ ലഭിക്കുന്നത് 25 രൂപ മാത്രമാകും. വിപണിയിൽ 6070 രൂപ വിലയുളളതിനാൽ സ്വകാര്യകച്ചവടക്കാരേയും ഇടനിലക്കാരേയുമാണ് കർഷകർ കൂടുതലായും ആശ്രയിക്കുന്നത്. എന്നാലും ലഭിക്കുന്നത് പകുതി വിലമാത്രമാകും.
കാലം തെറ്റി പെയ്ത മഴയും കഴിഞ്ഞമാസങ്ങളിലുണ്ടായ വെയിലും കാരണം കായ്ക്കൾക്ക് വേണ്ടത്ര പരിപാലനം നൽകാൻ കഴിഞ്ഞില്ല എന്നാണ് കർഷകർ പറയുന്നത്. അതുകൊണ്ട് ഓണവിപണിയിൽ വില കിട്ടുമോ എന്ന ആശങ്കയിലാണവർ. സമയാസമയങ്ങളിൽ നൽകേണ്ട വളങ്ങളുടെ കുറവുണ്ടായതിനാൽ പഴങ്ങളുടെ തൂക്കവും ഭംഗിയും കുറയും. വെളളം ലഭിക്കാത്തതും വാഴയുടെ വളർച്ചയെ ബാധിച്ചിട്ടുണ്ട്. വാഴ കുലയ്ക്കാൻ വൈകുകയുമുണ്ടായി. മികച്ച കന്നിന്റെ കുറവ്, വിൽപ്പനയിലെ പ്രയാസങ്ങൾ, ജലസേചന സൗകര്യങ്ങളില്ലായ്മ, ജൈവവളത്തിന്റെ അഭാവം അങ്ങനെ നിരവധി കടമ്പകൾ കടന്നാണ് ചെങ്ങാലിക്കോടന്റെ കൃഷി നടത്തുന്നത്.
വേനൽക്കാലത്ത് മൂന്നു ദിവസത്തിൽ ഒരിക്കൽ നനയ്ക്കണം. വാഴയ്ക്കു കിട്ടുന്ന ശരിയായ നനയാണ് കുലയ്ക്കുന്നതിൽ നിർണ്ണായകമാകുന്നത്.
ചിങ്ങത്തിലെ ആദ്യ ദിവസങ്ങളിലാണ് ഓണം വരുന്നതെങ്കിൽ വൃശ്ചികമാസത്തിൽ നന തുടങ്ങണം. ചാരവും ചാണകപ്പൊടിയും നനയ്ക്കുന്നതിന് മുൻപ് കൊടുക്കണം. മണ്ണ് കൂട്ടുമ്പോൾ അതിൽ തന്നെ മേൽ വളങ്ങൾ ചേർത്തു കൊടുക്കാം. കുല വരുന്നതിനു മുൻപ് താങ്ങു കൊടുക്കണം. കുലയുടെ വലിപ്പം കൂടുതൽ ആണെങ്കിൽ മൂന്നാം താങ്ങ് കൊടുത്ത് കുലയെ നേരെ നിറുത്തണം. കുല പൊതിഞ്ഞു കെട്ടണം. ഉണങ്ങിയ ഇലകൾ കൊണ്ട് പൊതിയണം. കായകൾക്ക് ഒരു കേടുപറ്റാതെ ഇരിക്കുമ്പോഴാണ് കാഴ്ച്ചക്കുലകൾക്ക് വിപണിയിൽ നല്ല വില കിട്ടുക. ഇങ്ങനെ പരിപാലനച്ചെലവ് ഏറെയാണ്.
വാഴകർഷകരുടെ അടക്കമുളള എല്ലാ കർഷകർക്കുമുളള നഷ്ടപരിഹാര വിതരണം തുടരുകയാണ്. ഈ വർഷത്തിനുളളിൽ തന്നെ എല്ലാവർക്കും നഷ്ടപരിഹാരം നൽകാനാകുമെന്നാണ് പ്രതീക്ഷ.
- ടി.വി. ജയശ്രീ, പ്രിൻസിപ്പൽ കൃഷി ഓഫീസർ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |