തൃശൂർ: ഗവ. മെഡിക്കൽ കോളേജിൽ വിദ്യാർത്ഥികൾ അടക്കമുള്ളവർക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് സ്രവം വിശദപരിശോധനയ്ക്ക് പൂനെയിലെ ലാബിലേക്ക് അയച്ചു. ഒരേസമയം കൂടുതൽ പേർക്ക് ഒന്നിച്ച് രോഗം സ്ഥിരീകരിച്ചത് വൈറസ് വകഭേദമാണെന്ന സംശയത്തിനിടയാക്കി. ഇന്നലെ പുതിയതായി ആർക്കും രോഗം സ്ഥിരീകരിച്ചിട്ടില്ല. ഇന്നലെ കൊവിഡ് ഭീഷണിയുടെ പശ്ചാത്തലത്തിലും വിദ്യാർത്ഥികൾ പരീക്ഷയെഴുതി.
കഴിഞ്ഞദിവസം മെഡിക്കൽ കോളജിൽ നടത്തിയ കൊവിഡ് പരിശോധനയിൽ മെൻസ് ഹോസ്റ്റലിൽ 39 എം.ബി.ബി.എസ് വിദ്യാർത്ഥികൾക്കും 14 ബി.ഡി.എസ് വിദ്യാർത്ഥികൾക്കും കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഇവരെ കൂടാതെ 13 കോഫീ ഹൗസ് ജീവനക്കാർ, ഡോക്ടർമാർ, രോഗികൾ തുടങ്ങിയവർക്കും രോഗം കണ്ടെത്തി. അടുത്തിടെ ഹോസ്റ്റലിലെ മൂന്ന് എം.ബി.ബി.എസ് വിദ്യാർത്ഥികൾക്ക് രോഗം സ്ഥിരീകരിച്ചിരുന്നു. ഇവരിൽ നിന്നാണ് മറ്റുള്ളവരിലേക്ക് രോഗം പകർന്നതെന്നാണ് സൂചന.
പരീക്ഷ നടക്കുന്നതിനാൽ ഹോസ്റ്റൽ അടച്ചിട്ടില്ല. പരീക്ഷയ്ക്കായി ഒരുക്കിയ ആശുപത്രി മുറികൾ വേണ്ടെന്നു വെച്ചു. നിരീക്ഷണത്തിലുള്ള വിദ്യാർത്ഥികൾക്കായി പിന്നീട് പരീക്ഷ നടത്തും. ഹോസ്റ്റലുകൾ കേന്ദ്രീകരിച്ച് അണു നശീകരണ നടപടികൾ തുടർന്നു. ഹോസ്റ്റൽ വാർഡൻ ഡോ: പി.വി. സന്തോഷിന്റെ മേൽനോട്ടത്തിലാണ് നടപടികൾ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |