31 പഞ്ചായത്തുകളിൽ ട്രിപ്പിൾ ലോക്ക് ഡൗൺ
തൃശൂർ: ജില്ലയിൽ നിയന്ത്രണം കടുപ്പിക്കുന്ന തദ്ദേശ സ്ഥാപനങ്ങളുടെ എണ്ണത്തിൽ വൻ കുതിപ്പ്. കഴിഞ്ഞ ആഴ്ചയിലെ വാരാവലോകനത്തിൽ 15 ശതമാനത്തിൽ കൂടുതൽ ടി.പി.ആർ നിരക്കുള്ളവ 17 എണ്ണമായിരുന്നെങ്കിൽ ഈ ആഴ്ചയിലത് 31ലെത്തി. ഇവിടെയെല്ലാം ഇന്ന് മുതൽ ഒരാഴ്ച്ചക്കാലം ട്രിപ്പിൾ ലോക്ക്ഡൗൺ ഏർപ്പെടുത്തും. വീണ്ടും രോഗവ്യാപനമെന്ന സ്ഥിതി വിശേഷമാണ് സംജാതമായിരിക്കുന്നത്.
കുന്നംകുളം, ചാവക്കാട്, കൊടുങ്ങല്ലൂർ മുനിസിപ്പാലിറ്റികൾ ഒഴിച്ച് 28 പഞ്ചായത്തുകളിലാണ് ട്രിപ്പിൾ ലോക്ക് ഏർപ്പെടുത്തിയിരിക്കുന്നത്. ജില്ലയിലെ ആകെയുള്ള 94 തദ്ദേശ സ്ഥാപനങ്ങളിൽ 71 സ്ഥലങ്ങളിലും ട്രിപ്പിൾ ലോക്ക്ഡൗണും ലോക്ക്ഡൗണും ആയി കഴിഞ്ഞു. പൂർണ്ണഇളവുകൾ ഉള്ളത് നാലു തദ്ദേശസ്ഥാപനങ്ങളിൽ മാത്രമായി ഒതുങ്ങി. ഭാഗിക ഇളവുകൾ തൃശൂർ കോർപറേഷൻ അടക്കം തദ്ദേശ സ്ഥാപനങ്ങളിലായി കുറഞ്ഞു.
കഴിഞ്ഞ എതാനും ദിവസങ്ങളായി ജില്ലയിലെ പ്രതിദിന രോഗികളുടെ എണ്ണം ആയിരത്തിനും രണ്ടായിരത്തിനും മുകളിലായിരുന്നു. ജില്ലയിൽ കൂടുതൽ രോഗികൾ ഉള്ള പഞ്ചായത്തും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കുള്ളതും വാടാനപ്പള്ളിയിലാണ്. 26.06 ആണ് ഇവിടെത്തെ ടി.പി.ആർ. 1182 പേരെ പരിശോധിച്ചതിൽ 308 പേർക്കാണ് ഇവിടെ കഴിഞ്ഞ ഒരാഴ്ച്ചക്കുള്ളിൽ രോഗം സ്ഥിരീകരിച്ചത്. മുളങ്കുന്നത്ത് കാവ് പഞ്ചായത്തിൽ 25 ശതമാനമായി ടി.പി.ആർ ഉയർന്നു. തീരദേശ പഞ്ചായത്തുകളിൽ തന്നെയാണ് കഴിഞ്ഞ ഒരാഴ്ച്ചയായി കൂടുതൽ വ്യാപനം ഉണ്ടായിട്ടുള്ളത്.
നിയന്ത്രണങ്ങൾ ഇങ്ങനെ
ട്രിപ്പിൾ ലോക്ഡൗൺ ഏർപ്പെടുത്തിയവ
വാടാനപ്പിള്ളി, പുന്നയൂർക്കുളം, മുളങ്കുന്നത്തുകാവ്, തളിക്കുളം, എടത്തിരുത്തി, പരിയാരം, വരവൂർ, പുന്നയൂർ, പടിയൂർ, ചാഴൂർ, ചാവക്കാട് നഗരസഭ, ശ്രീനാരായണ പുരം, മുരിയാട്, ചൊവ്വന്നൂർ, വള്ളത്തോൾ നഗർ, കടപ്പുറം, ദേശമംഗലം, കോടശേരി, വടക്കേക്കാട്, നാട്ടിക, അന്നമനട, എറിയാട്, പുത്തൂർ, കൊടുങ്ങല്ലൂർ, തിരുവില്വാമല, എങ്ങണ്ടിയൂർ, വലപ്പാട്, പാറളം, കണ്ടാശേരി.
മരണക്കണക്കിലും ഉയർച്ച
ജില്ലയിൽ ഒരിടവേളയ്ക്ക് ശേഷം കൊവിഡ് മരണങ്ങളും ഉയരുന്നു. ഈ മാസം 20 വരെയുള്ള കണക്ക് പ്രകാരം 253 പേർക്കാണ് ജീവൻ നഷ്ടപ്പെട്ടത്. ശരാശരി 12 പേർ ഈ മാസം മരിച്ചതായാണ് ആരോഗ്യ വകുപ്പിന്റെ കൊവിഡ് വെബ്‌സൈറ്റിൽ രേഖപ്പെടുത്തിയിരിക്കുന്നത്. തീരദേശ മേഖലയിലാണ് കൊവിഡ് മരണങ്ങൾ കൂടുതലും എന്നത് ആശങ്ക വർദ്ധിപ്പിക്കുന്നു. രണ്ട് മാസം മുമ്പ് 60 പേർ വരെ മരിച്ച ദിവസങ്ങൾ ഉണ്ടായിരുന്നത് പിന്നീട് 20ന് താഴെ എത്തിയിരുന്നു. എന്നാൽ ഈ മാസം 25 പേർ വരെ മരിച്ച ദിവസങ്ങൾ ഉണ്ടായി. മെഡിക്കൽ കോളേജിൽ കഴിഞ്ഞ ദിവസം രോഗം ബാധിച്ച ഭൂരിഭാഗം എം.ബി.ബി.എസ് വിദ്യാർത്ഥികളും രണ്ട് ഡോസ് വാക്‌സിൻ എടുത്തവരാണ്.
ജില്ലയിൽ ടി.പി.ആർ നിരക്ക് കൂടുന്നുണ്ട്. പരിശോധന കൂട്ടുന്നതിനും കൊവിഡ് പ്രോട്ടോക്കാൾ കർശനമായി പാലിക്കുന്നതിനും ബന്ധപ്പെട്ടവർക്ക് നിർദ്ദേശം നൽകി. തദ്ദേശ സ്ഥാപന മേധാവികളോട് ഇത് സംബന്ധിച്ച് നിർദ്ദേശം നൽകിയിട്ടുണ്ട്. ജില്ലാ ആരോഗ്യ വിഭാഗവും ആവശ്യമായ മുൻകരുതലുകൾ എടുത്തിട്ടുണ്ട്.
- (ഹരിത.വി.കുമാർ, ജില്ലാ കളക്ടർ)
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |