തൃശൂർ: കേരളത്തിലെ സഹകരണ പ്രസ്ഥാനത്തിന് മുതൽക്കൂട്ടായി യുവാക്കൾക്കായി പ്രത്യേക സഹകരണ സംഘങ്ങൾ രൂപീകരിക്കുമെന്ന് സഹകരണ മന്ത്രി വി.എൻ വാസവൻ. ഇരിങ്ങാലക്കുട നടവരമ്പിലെ കല്ലംകുന്ന് സർവീസ് സഹകരണ ബാങ്ക് സുവർണ ജൂബിലി മന്ദിരം ഉദ്ഘാടനം ഓൺലൈനായി നിർവഹിക്കുകയായിരുന്നു മന്ത്രി.
യുവാക്കളെ സഹകരണ സംഘ പ്രസ്ഥാനത്തിലേക്ക് ആകർഷിക്കുന്നതിന്റെ ഭാഗമായാണ് സഹകരണ വകുപ്പ് പുതിയ ചുവടുവയ്പ്പുമായി മുന്നോട്ട് പോകുന്നത്. ഇതിന്റെ ആദ്യഘട്ടത്തിൽ ഇരുപത്തിയഞ്ച് യുവ സംഘങ്ങൾ ആരംഭിക്കാനാണ് ലക്ഷ്യം. ഇതിൽ പതിനാലെണ്ണത്തിന്റെ രജിസ്‌ട്രേഷൻ പൂർത്തിയാക്കി. കലാകാരന്മാർക്ക് വേണ്ട സഹായങ്ങളും പിന്തുണയും നൽകുന്നതിന്റെ ഭാഗമായി ഈ വിഭാഗത്തിനായുള്ള പ്രത്യേക സഹകരണ സംഘങ്ങളും ആരംഭിക്കും.
കാർഷിക രംഗത്ത് കൃഷി ഉൽപന്നങ്ങളിൽ നിന്ന് മൂല്യ വർദ്ധിത ഉൽപന്നങ്ങൾ നിർമിക്കുകയും അവ വിതരണം നടത്തുകയും ചെയ്യുന്നു എന്നത് എടുത്ത് പറയണം. തികച്ചും സാമൂഹിക പ്രതിബദ്ധതയോടെയുള്ള പ്രവർത്തനങ്ങളാണ് സഹകരണ ബാങ്കുകൾ നടത്തുന്നത്. പ്രളയം, കൊവിഡ് പോലുള്ളവ ജനജീവിതത്തിന് ബുദ്ധിമുട്ടുണ്ടാക്കുന്ന സാഹചര്യത്തിൽ ആശ്വാസകരമായ സേവനം നൽകാൻ ഈ വിഭാഗത്തിന് കഴിഞ്ഞു എന്നത് കേരളത്തിന് എടുത്ത് പറയാവുന്ന നേട്ടമാണ്. പ്രളയത്തിൽ വീട് നഷ്ടപ്പെട്ടവർക്ക് സഹകരണ വകുപ്പിന്റെ കരുതലായി കെയർ ഹോം പദ്ധതിയിലൂടെ വീട് വെച്ച് നൽകാൻ കഴിഞ്ഞു എന്നത് വലിയ നേട്ടമാണെന്നും മന്ത്രി കൂട്ടിച്ചേർത്തു. ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആർ. ബിന്ദു അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗം പി.കെ ഡേവിസ്, ജില്ലാ സഹകരണ സംഘം ജോയിന്റ് രജിസ്റ്റാർ മോഹൻ മോൻ പി. ജോസഫ്, ഐ.സി.ഡി.പി ഫേയ്‌സ് രണ്ട് പ്രൊജക്ട് മാനേജർ പി.ആർ രവിചന്ദ്രൻ, ലത ചന്ദ്രൻ, വിജയലക്ഷ്മി വിനയ ചന്ദ്രൻ, എം.സി അജിത്, ബാങ്ക് പ്രസിഡന്റ് യു.പ്രദീപ് മേനോൻ തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |