തൃശൂർ: കൊവിഡ് വ്യാപിച്ചതോടെ, ആയിരക്കണക്കിന് രോഗികൾ ചികിത്സ തേടിയെത്തുന്ന മെഡിക്കൽ കോളേജിൽ സൂപർ സ്‌പ്രെഡ് ആശങ്ക. കർശന നിയന്ത്രണവും ഇടപെടലും ഉണ്ടായില്ലെങ്കിൽ കൊവിഡ് വ്യാപനം രൂക്ഷമാകുമെന്ന് ഹോസ്പിറ്റൽ ഇൻഫക്‌ഷൻ കൺട്രോൾ കമ്മിറ്റി. കൊവിഡ് പ്രതിരോധ പ്രവർത്തനം താറുമാറായെന്ന് സൂചിപ്പിക്കുന്നതാണ് യോഗത്തിൽ ഉയർന്ന അഭിപ്രായങ്ങളും നിർദ്ദേശങ്ങളും.
സൂപ്രണ്ട്, മൈക്രോ ബയോളജി ഡോക്ടർ, എച്ച്.ഒ.ഡി ചെയർമാർ, ഹെഡ് നഴ്‌സുമാർ, നഴ്‌സിംഗ് സൂപ്രണ്ട് എന്നിവരുടെ നേതൃത്വത്തിലായിരുന്നു യോഗം. അറുപതോളം എം.ബി.ബി.എസ്, ദന്തൽ കോളേജ് വിദ്യാർത്ഥികൾക്കടക്കം കൊവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെ കഴിഞ്ഞ പത്ത് ദിവസത്തിനുള്ളിൽ രോഗികളും കൂട്ടിരിപ്പുകാരുമായി നൂറോളം പേർക്ക് കൂടി കൊവിഡ് ബാധിച്ചു. 44 രോഗികൾക്കും 37 കൂട്ടിരിപ്പുകാർക്കും, ആർ.ടി.പി.സി.ആർ പരിശോധന നടത്തിയപ്പോഴാണ് രോഗം സ്ഥിരീകരിച്ചത്. കൂടാതെ ഡോക്ടർമാർ, മറ്റ് ജീവനക്കാർ എന്നിവരും ഇതിലുൾപ്പെടും. ഓപറേഷന് വിധേയരായ നിരവധി രോഗികളും ഇക്കൂട്ടത്തിലുണ്ട്. ഓപറേഷൻ തിയേറ്ററുകളിലും, വാർഡുകളിലും, രോഗികൾക്കൊപ്പം നിരവധി ജീവനക്കാരും കൊവിഡ് പോസിറ്റീവായി. ഇത് ഗുരുതരമായ ഒരു സ്ഥിതി വിശേഷമാണ് മെഡിക്കൽ കോളേജിൽ ഉണ്ടാക്കുന്നത്. വിദ്യാർത്ഥികൾക്ക് പോസിറ്റീവായതിനെ തുടർന്ന്, വരുംദിവസങ്ങളിൽ അവരുടെ സമ്പർക്കത്തിൽ ഉള്ളവർക്കും പോസിറ്റീവാകാനുള്ള സാദ്ധ്യതയേറെയാണ്. ഇന്നലെ ദന്തൽ വിഭാഗത്തിലെ കൂടുതൽ വിദ്യാർത്ഥികളെ പരിശോധനയ്ക്ക് വിധേയരാക്കി. ഈ സാഹചര്യത്തിലാണ് ആശുപത്രി ഇൻഫക്ഷൻ കൺട്രോൾ കമ്മിറ്റി അടിയന്തര യോഗം ചേർന്ന് നടപടികൾക്കായി ശുപാർശ ചെയ്തത്.
കമ്മിറ്റിയിലെ പ്രധാന പരാതികൾ
രോഗികളെ പരിശോധിച്ചെത്തുന്ന നഴ്‌സിംഗ് സ്റ്റാഫുകൾ കൈകൾ അണുവിമുക്തമാക്കുന്നില്ല
സാമൂഹിക അകലം പാലിക്കുന്നില്ല
സാനിറ്റൈസർ ഉപയോഗിക്കുന്നില്ല
വാർഡുകളിൽ നഴ്‌സിംഗ് സ്റ്റാഫിന്റെയും ക്ലീനിംഗ് സ്റ്റാഫിന്റെയും എണ്ണം കുറവ്
നാലിന് ശേഷം വാർഡുകളിൽ സുരക്ഷാ ജീവനക്കാരില്ല
കൂട്ടിരിപ്പുകാർ കൊവിഡ് പ്രോട്ടോക്കാൾ പാലിക്കുന്നില്ല
വാർഡുകളിൽ പോസിറ്റീവാകുന്നവരെ കൊവിഡ് വാർഡുകളിലേക്ക് മാറ്റാൻ കാലതാമസം
നിർദ്ദേശങ്ങളും ആവശ്യങ്ങളും
24 മണിക്കൂറും സെക്യൂരിറ്റി സ്റ്റാഫിനെ നിയമിക്കണം
കൂട്ടിരിപ്പുകാർ വാർഡുകളിൽ ഭക്ഷണം കഴിക്കരുത്
ആരോഗ്യ പ്രവർത്തകർ കോമൺ മുറികളിൽ കൂട്ടമായി ഇരുന്ന് ഭക്ഷണം കഴിക്കരുത്
ഐ.സി.യുകളിലും വാർഡുകളിലും കൃത്യമായ ഇടവേളകളിൽ ക്ലിനീംഗ് നടത്തണം
മെഡിക്കൽ വിദ്യാർത്ഥികൾക്ക് ക്ലാസുകൾ ഓൺലൈനായിരിക്കും. ഹോസ്റ്റലുകളിലേക്ക് ഇനിയൊരു നിർദ്ദേശം ഉണ്ടാകുന്നത് വരെ പ്രവേശനം ഉണ്ടാകില്ല
ലോല ദാസ്
പ്രിൻസിപ്പൽ ഇൻ ചാർജ്ജ്
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |