തൃശൂർ: ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് പീച്ചി അണക്കെട്ടിന്റെ നാല് ഷട്ടറുകൾ രണ്ട് ഇഞ്ച് വീതം തുറന്നു. ഇന്നലെ രാവിലെ 8നു ജലനിരപ്പ് 76.55 മീറ്ററായി ഉയർന്നതിനെ തുടർന്നാണ് നാല് ഷട്ടറുകളും ഉയർത്തിയത്. ഡാമിലേക്ക് ഇപ്പോൾ ശക്തമായ നീരൊഴുക്ക് അനുഭവപ്പെടുന്നുണ്ട്. അപ്പർ റൂൾ കർവിന്റെ (76.65 മീറ്റർ) ജലവിതാനത്തെ മറികടന്നതിനെ തുടർന്നാണ് ഷട്ടറുകൾ തുറന്നത്. രാവിലെ മൂന്നാമത്തെ മുന്നറിയിപ്പ് നൽകുകയും തുടർന്ന് ഷട്ടറുകൾ തുറക്കുകയുമായിരുന്നു.
മണലിപ്പുഴയുടെ തീരങ്ങളിൽ താമസിക്കുന്നവർക്ക് ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. ഷട്ടറിലെ താഴ്ഭാഗം 76.2 മീറ്ററിലാണ് നിൽക്കുന്നത്. 3.05 മീറ്റർ വരെ ഷട്ടർ ഉണ്ട്. 2018ലെ പ്രളയത്തിന് ശേഷമാണ് അപ്പർ റൂൾ കർവ് അഥവാ ഡാമിൽ ഒരുമാസം സംഭരിക്കാവുന്ന പരമാവധി വെള്ളത്തിന്റെ അളവ് നിശ്ചയിച്ചത്. മുൻകാലങ്ങളിൽ 78.3 മീറ്റർ ഉയരത്തിൽ ജലനിരപ്പ് ഉയർന്നാൽ ആദ്യ മുന്നറിയിപ്പ് നൽകി 78.9 മീറ്ററിൽ വെള്ളം തുറന്നു വിടുകയായിരുന്നു പതിവ്.
ഒല്ലൂക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.ആർ. രവി, പാണഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് പി.പി. രവീന്ദ്രൻ, ജില്ലാ പഞ്ചായത്ത് അംഗം കെ.വി. സജു, പാണഞ്ചേരി പഞ്ചായത്ത് അംഗം ബാബു തോമസ്, എക്‌സിക്യൂട്ടീവ് എൻജിനിയർ റഫീഖ, അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എൻജിനീയർ ഇ.എസ്. ഗീത, അസിസ്റ്റന്റ് എൻജിനിയർ നവനീത് എന്നിവരുടെ സാന്നിധ്യത്തിലാണ് ഷട്ടറുകൾ തുറന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |