കൊടുങ്ങല്ലൂർ: കള്ള നോട്ടടി കേസിൽ അറസ്റ്റിലായ സഹോദരങ്ങളെ കുടുക്കിയത് മദ്യലഹരിയിൽ ഇടനിലക്കാരനുണ്ടായ ബൈക്ക് അപകടം. മേത്തല സ്വദേശി കോന്നംപറമ്പിൽ ജിത്തുവിനെ കള്ളനോട്ട് കേസിൽ പൊലീസ് അറസ്റ്റ് ചെയ്‌തോടെയാണ് കള്ളനോട്ട് ശൃംഖല തീരദേശത്ത് പിടിമുറുക്കിയതിനെ കുറിച്ചുള്ള വിവരം പുറത്തു വന്നത്.
കള്ളനോട്ട് ശൃംഖലയിലെ സഹോദരങ്ങൾ അറസ്റ്റിലായതോടെ വ്യാജ നോട്ട് മാഫിയയ്‌ക്കെതിരെ പൊലീസ് അന്വേഷണം ഊർജ്ജിതമാക്കി. 2017ൽ കള്ളനോട്ട് പ്രിന്റ് ചെയ്ത കേസിൽ ജ്യാമ്യത്തിലിറങ്ങിയ പ്രതികളാണ് വീണ്ടും ഇതേ കേസിൽ പിടിയിലാകുന്നത്. ഡ്യൂപ്ളിക്കേറ്റ് ബ്രദേഴ്‌സ് എന്ന് അറിയപ്പെടുന്ന ശ്രീനാരായണപുരം അഞ്ചാം പരുത്തി ഏരാശ്ശേരി വീട്ടിൽ രാകേഷ്, രാജീവ് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
ഇരുവരും കള്ളനോട്ട് പ്രിന്റ് ചെയ്ത് വിതരണം നടത്തിയതിന് 2017ൽ പിടിയിലായിരുന്നു. വീടിന്റെ മുകൾനിലയിൽ കള്ളനോട്ട് പ്രിന്റ് ചെയ്യുന്ന മെഷീൻ അടക്കമാണ് പിടിയിലായത്. ബാംഗ്‌ളൂരിലേക്ക് കടന്ന ഇവർ നൂതന രീതിയിൽ ഒറിജിലിനെ വെല്ലുന്ന കള്ളനോട്ടുകളാണ് അടിക്കുന്നത്. ബി.ജെപി ഭാരവാഹിയായിരുന്ന ഇരുവരും ജയിലിൽ കിടന്നപ്പോൾ പരിചയപ്പെട്ട ക്രിമിനലുകളെ ഉൾപ്പെടുത്തി കള്ളനോട്ട് വിതരണം വിപുലമാക്കി.
കള്ളനോട്ടുകൾ ദിവസപ്പലിശയ്ക്ക്
തീരദേശത്തെ മത്സ്യവിൽപ്പനക്കാരും ലോട്ടറി വിൽപ്പനക്കാരും ഉൾപ്പെടെയുള്ളവർക്ക് ദിവസ പലിശയ്ക്ക് കള്ളപ്പണം നൽകും. ആവശ്യക്കാർക്ക് ലക്ഷം രൂപയ്ക്ക് പകരം മൂന്നര ലക്ഷം രൂപയുടെ വ്യാജ കറൻസികളാണ് വിതരണം നടത്താനായി കൊടുക്കുക. തൃശൂരിൽ വ്യാജ കറൻസികൾ ബിസിനസ് മേഖലകളിലെ സാധാരണക്കാരിലേക്ക് വ്യാപകമായി എത്തുന്നുണ്ടെന്നുള്ള രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ തൃശൂർ റൂറൽ ജില്ലാ പൊലീസ് മേധാവി. ജി. പൂങ്കുഴലിയുടെ നേതൃത്വത്തിൽ കൊടുങ്ങല്ലൂർ ഡിവൈ.എസ്.പി. സലീഷ് എൻ. ശങ്കരൻ, മതിലകം ഇൻസ്‌പെക്ടർ ടി.കെ. ഷൈജു. കൊടുങ്ങല്ലൂർ ഇൻസ്‌പെക്ടറായ ബിജുകുമാർ, എസ്.ഐമാരായ സന്തോഷ്, പി.സി. സുനിൽ, എ.എസ്.ഐമാരായ സി.ആർ. പ്രദീപ്, കെ.എം. മുഹമ്മദ് അഷ്‌റഫ്, സുനിൽ, സീനിയർ സി.പി.ഒ.മാരായ ഗോപൻ, ശ്രീകുമാർ, മുരുകദാസ് തുടങ്ങിയവരടങ്ങിയ പ്രത്യേക അന്വേഷണ സംഘമാണ് പ്രതികളെ പിടികൂടിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |