തൃശൂർ: നൃത്ത, സംഗീത രൂപത്തിൽ രാമകഥ അവതരിപ്പിക്കുന്ന നർത്തകി ഉഷാ ഫ്രെഡിയുടെയും സംഘത്തിന്റെയും രാമകഥാ മാധുരിയെന്ന പരിപാടിക്ക് പ്രിയമേറുന്നു. നടന സാത്വിക എന്ന യു ട്യൂബ് ചാനൽ വഴിയാണ് എല്ലാ ദിവസവും രാമായണത്തിലെ വിവിധ സന്ദർഭം തിരഞ്ഞെടുത്ത് അവതരിപ്പിക്കുന്നത്.
നാലര മുതൽ ആറ് മിനിറ്റ് വരെ ദൈർഘ്യമുള്ള വീഡിയോകൾ യു ട്യൂബിന് പുറമെ വാട്‌സ് ആപ് ഗ്രൂപ്പുകളിലും പങ്കു വെയ്ക്കും. അമേരിക്ക, ഓസ്‌ട്രേലിയ തുടങ്ങി വിദേശത്തും ഇവർക്ക് പ്രേക്ഷകരുണ്ട്. കർക്കടകം ഒന്നിന് ആരംഭിച്ച പരിപാടി 31 വരെ തുടരും. 32 വർഷമായി നൃത്തരംഗത്ത് സജീവമാണ് ഉഷാ ഫ്രെഡി. ഭരതനാട്യം, കുച്ചുപ്പുടി, മോഹിനിയാട്ടം, കഥക് എന്നിവ അവതരിപ്പിക്കുന്നു.
ഭർത്താവ് ഫ്രെഡി ഗായകനും സംഗീതജ്ഞനുമാണ്. വിഷ്വൽ കമ്മ്യൂണിക്കേഷൻ കോഴ്‌സ് കഴിഞ്ഞ മകൻ ഫെൽഡസ് ഫ്രെഡി പരിപാടിക്കായുള്ള വീഡിയോ നിർമ്മാണ ജോലികൾ നിർവഹിക്കുന്നു. മകൾ ഒലിവിയ ഫ്രെഡി നൃത്തത്തിന് പുറമെ മോഡലിംഗ് രംഗത്തും സജീവമാണ്. ഇരുവരും സംഗീതോപകരണങ്ങളും കൈകാര്യം ചെയ്യും. 2017ൽ ആലുവ എസ്. എൻ. ഡി. പി. യൂണിയന്റെ ആഭിമുഖ്യത്തിൽ കാലടി നീലീശ്വരത്ത് ശ്രീനാരാണ ഗുരുവിന്റെ ജീവിതത്തെ ആസ്പദമാക്കി നൃത്തസംഗീത പരിപാടി അവതരിപ്പിച്ചിരുന്നു.
ഗുരുവിന്റെ ജനനം മുതൽ സമാധി വരെയുള്ള സംഭവം കോർത്തിണക്കിയായിരുന്നു മൂന്ന് മണിക്കൂറുള്ള പരിപാടി. ശിവഗിരി, അരുവിപ്പുറം, ചെമ്പഴന്തി തുടങ്ങി ഗുരുവുമായി ബന്ധപ്പെട്ട പ്രധാന സ്ഥലങ്ങളും സംഭവങ്ങളും ഉൾപ്പെടുത്തിയാണ് ഗുരുചരണം പരിപാടി നടത്തിയത്. രാധായനം, സുന്ദരകാണ്ഡം എന്നിങ്ങനെ രാമായണകഥയെ ആസ്പദമാക്കി തൃപ്രയാർ ശ്രീരാമസ്വാമി ക്ഷേത്രം, തൃശൂർ വടക്കുന്നാഥ ക്ഷേത്രം ഉൾപ്പെടെ വിവിധ ക്ഷേത്രങ്ങളിലും മറ്റുമായി പരിപാടികൾ നടത്തിയിട്ടുണ്ട്. കൊടകര ഒ. എസ്. സതീഷിന്റെ നേതൃത്വത്തിലാണ് രാമായണം കൂടുതൽ പഠിച്ചത്.
അംഗങ്ങൾ ഇവർ
ഒലിവിയ, അനീന, മീര, മീനാക്ഷി, ജ്യോതിക, ദക്ഷിണ, ദേവിക
ഭഗവാനുള്ള അർച്ചനയാണ് ഈ പരിപാടി. പങ്കെടുക്കുന്ന കുട്ടികൾ മാത്രമല്ല, അവരുടെ കുടുംബാംഗങ്ങളും സമയം നോക്കാതെ സഹായിക്കുന്നു. 150 ഓളം നൃത്തവിദ്യാർത്ഥികളുണ്ട്. ഇതുവരെ നടത്തിയ പരിപാടികളിലെല്ലാം തൃപ്രയാർ ക്ഷേത്രം തന്ത്രിയുൾപ്പെടെ വിവിധ ക്ഷേത്രം ഭാരവാഹികളുടെയും കൈതപ്രം ദാമോദരൻ നമ്പൂതിരി, കവിയും ഗാനരചയിതാവുമായ ചൊവ്വല്ലൂർ കൃഷ്ണൻകുട്ടി, ഗായകൻ ഷാജു മംഗളൻ തുടങ്ങിയവരുടെയും പിന്തുണയും സ്‌നേഹവും ലഭിച്ചു.
ഉഷാ ഫ്രെഡി
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |