തൃശൂർ: എഴുത്തുകാരി തസ്ലിമ നസ്‌റിനെ കേരളത്തിലെത്തിക്കുകയും കൃതികളുടെ തർജ്ജമകൾ പ്രസിദ്ധീകരിക്കുകയും ചെയ്ത് മലയാളികൾക്ക് അവരെ പരിചിതയാക്കിയത് ഗ്രീൻ ബുക്‌സ് എം.ഡി കൃഷ്ണദാസായിരുന്നു. വൻ പൊലീസ് സുരക്ഷയോടെയായിരുന്നു അവരെ ഒന്നരപതിറ്റാണ്ട് മുൻപ് തൃശൂരിൽ കേരള സാഹിത്യ അക്കാഡമിയിലെത്തിച്ച് സാഹിത്യസമ്മേളനത്തിൽ പങ്കെടുപ്പിച്ചത്.
തനിക്ക് നേരിട്ട ഭീഷണികളെക്കുറിച്ച് അവർ അന്ന് ആദ്യമായി മലയാളികളോട് പത്രസമ്മേളനത്തിൽ തുറന്നുപറഞ്ഞു. തുടർന്നും അവർ തൃശൂരിലെത്തി സാഹിത്യപ്രഭാഷണം നടത്തി. അതിനെല്ലാം നേതൃത്വം വഹിച്ചത് കൃഷ്ണദാസായിരുന്നു.
വൻ പ്രസാധകരുടെ അദ്ദേഹം ഇടയിൽ ഇടം നേടിയതും അങ്ങനെയായിരുന്നു. കറന്റ് ബുക്‌സും അപ്പൻ തമ്പുരാന്റെ മംഗളോദയവും അടക്കം ചെറുതും വലുതുമായ നിരവധി പ്രസാധകർ നിലയുറപ്പിച്ച തൃശൂരിലെ ഒടുക്കത്തെ കണ്ണിയായിരുന്നു ഗ്രീൻ ബുക്ക്‌സ്.
2004ൽ സ്ഥാപനം തുടങ്ങുമ്പോൾ ബാലസാഹിത്യകാരൻ സി.ജി ശാന്തകുമാറായിരുന്നു ചെയർമാൻ. ലോക ക്ലാസിക്കുകൾ പുനഃ പ്രസിദ്ധീകരിച്ചാണ് ചുവടുറപ്പിച്ചത്. കഥകൾ, കവിതകൾ, പ്രശസ്തരുടെ ജീവചരിത്രങ്ങൾ, കുട്ടികളുടെ സാഹിത്യം എന്നിവ പ്രസിദ്ധീകരിച്ച് ഗ്രീൻ ബുക്‌സ് ശ്രദ്ധേയരായതും കൃഷ്ണദാസിന്റെ നേതൃത്വത്തിലായിരുന്നു. പ്രസാധന ചുമതലകൾക്കിടയിലും എഴുത്തിൽ അദ്ദേഹം സജീവമായി. പത്തേമാരിയിൽ കയറി ദുബായിൽ പോയി കഷ്ടപ്പെട്ട പ്രവാസികളുടെ കഥ പറയുന്ന കൃഷ്ണദാസിന്റെ ദുബായ്പ്പുഴ ഇംഗ്ലിഷിലും പുറത്തിറങ്ങി.
ഇരുപത് വർഷം മുമ്പാണ് ഈ പുസ്തകം രചിച്ചതെങ്കിലും അന്ന്, പുസ്തകത്തിൽ എഴുതിയത് മുപ്പതുവർഷം മുമ്പത്തെ ദുബായിലെ അവസ്ഥയാണ്. അരനൂറ്റാണ്ട് മുൻപത്തെ ദുബായ് ആയിരുന്നു പുസ്തകത്തിൽ വരച്ചുകാട്ടിയത്. പത്തേമാരിയിൽ കയറി കേരളം വിട്ട് ദുബായിൽ അദ്ധ്വാനിച്ച് പണമുണ്ടാക്കിയവരുടേയും ജീവിതത്തിലെ നല്ലകാലം അവിടെ വിയർപ്പൊഴുക്കേണ്ടി വന്നവരുടേയും കഥയായിരുന്നു അത്. കേരളത്തിലെ പ്രവാസികളുടെ ദുബായ് ചരിത്രം കൂടിയായി ആ പുസ്തകം വിലയിരുത്തപ്പെട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |