പുതുക്കാട്: പച്ചക്കറിയെന്ന വ്യാജേന ഒരടിയോളം പൊക്കത്തിൽ ലോറിയുടെ പ്ലാറ്റ്‌ഫോമിന് മുകളിൽ ഉണ്ടാക്കിയ പ്രത്യേക അറയിലാക്കി കടത്തുകയായിരുന്ന 150 കിലോയോളം കഞ്ചാവുമായി രണ്ട് പേർ അറസ്റ്റിൽ. ഷൊർണ്ണൂർ, പരുത്തിപ്ര ഇടത്തൊടി വീട്ടിൽ അരുൺ (27), പട്ടാമ്പി ഓങ്ങല്ലൂർ സ്വദേശി തെക്കേപുരക്കൽ വീട്ടിൽ ഷൺമുഖദാസ് (27) എന്നിവരാണ് പിടിയിലായത്. ചാലക്കുടി ഡിവൈ.എസ്.പി സി.ആർ. സന്തോഷിന്റെ നേതൃത്വത്തിൽ പുതുക്കാട് പാലിയേക്കര ടോൾ പ്ലാസയ്ക്ക് സമീപം നടത്തിയ വാഹന പരിശോധനയിലാണ് സംഘം പിടിയിലായത്. വിപണിയിൽ രണ്ട് കോടിയോളം രൂപ വിലമതിക്കുന്നതാണ് കഞ്ചാവ്.
ആന്ധ്രയിൽ നിന്നും കിലോയ്ക്ക് 5000 രൂപയ്ക്ക് വാങ്ങുന്ന മേൽത്തരം ഗ്രീൻ കഞ്ചാവ് കേരളത്തിലെത്തിച്ച് ചില്ലറ വിൽപന നടത്തുമ്പോൾ ഗ്രാമിന് അഞ്ഞൂറ് മുതൽ മുകളിലേക്കാണ് വില ഈടാക്കുന്നത്. ആന്ധ്രയിൽ നിന്ന് പച്ചക്കറി കൊണ്ടുവരുന്ന ലോറിയിൽ പ്രത്യേക അറ ഉണ്ടാക്കിയാണ് കഞ്ചാവ് കടത്തിയിരുന്നത്. അറയ്ക്ക് മുകളിൽ പച്ചക്കറി നിറച്ചു വരുന്ന കാലി പ്ലാസ്റ്റിക് പെട്ടികൾ നിരത്തിയ നിലയിലായിരുന്നു. പുതുക്കാട് സി.ഐ ടി.എൻ. ഉണ്ണിക്കൃഷ്ണൻ, എസ്.ഐ സിദ്ധിക്ക് അബ്ദുൾ ഖാദർ, കൊടകര സി.ഐ ജയേഷ് ബാലൻ, ഹൈവേ പൊലീസ് എസ്.ഐ കെ.എൻ. ഉണ്ണിക്കൃഷ്ണൻ, ക്രൈം സ്‌ക്വാഡ് അംഗങ്ങൾ, പുതുക്കാട് സ്റ്റേഷൻ എസ്.ഐ പി.പി. ബാബു തുടങ്ങിയവരടങ്ങിയ സംഘമാണ് കഞ്ചാവ് പിടികൂടിയത്. ഒരു മാസത്തിനുള്ളിൽ ചാലക്കുടി ഡിവൈ.എസ്.പിയുടെ നേതൃത്വത്തിൽ 300 കിലോ കഞ്ചാവ് കൊരട്ടി, കൊടകര എന്നിവിടങ്ങളിൽ നിന്നായി പിടികൂടിയിരുന്നു. ലഹരി വസ്തുക്കൾ കടത്തുന്ന സംഘങ്ങൾക്കെതിരെ കർശന പരിശോധനയും നടപടികളും സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |