ചാലക്കുടി: ആഗസ്റ്റ് 15ന് മുമ്പ് സംസ്ഥാനത്ത് സമ്പൂർണ ഡിജിറ്റൽ വിദ്യാഭ്യാസ സംവിധാനം പൂർത്തിയാക്കുമെന്ന് പട്ടിക ജാതിവർഗ വികസന വകുപ്പ് മന്ത്രി കെ. രാധാകൃഷ്ണൻ. ജില്ലാ പഞ്ചായത്ത് വിദ്യാതരംഗം പദ്ധതിയുടെ ഭാഗമായി അതിരപ്പിള്ളി പഞ്ചായത്തിലെ ആറ് ആദിവാസി കോളനികളിൽ ഇന്റർനെറ്റ് കണക്ഷൻ ഏർപ്പെടുത്തുന്ന പദ്ധതി ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
കേരളാ വിഷന്റെ ഫൈവർ ഒപ്‌റ്റിക്കൽ കേബിളാണ് കോളനികളിൽ എത്തിച്ചത്. സംസ്ഥാനത്ത് 1034 പിന്നാക്ക പ്രദേശങ്ങളിൽ നെറ്റ് സൗകര്യമില്ല. ഇതിൽ 76 എണ്ണത്തിൽ വൈദ്യുതിയുടെ പ്രശ്‌നവും നിലനിൽക്കുന്നു. ഇത്തരം പ്രദേശങ്ങളിലാണ് കേബിൾ ഏജൻസികളുമായി സഹകരിച്ച് പദ്ധതി നടപ്പാക്കുന്നതെന്നും മന്ത്രി പറഞ്ഞു.
വാച്ചുമരം കോളനിയിൽ നടന്ന ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ. ഡേവിസ് അദ്ധ്യക്ഷനായി. പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. റിജേഷ്, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷാന പറയങ്ങാട്ടിൽ, സ്ഥിരം സമിതി അദ്ധ്യക്ഷരായ പി.എം. അഹമ്മദ്, കെ.എസ്. ജയ, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ ജെനീഷ് പിജോസ്, വി.എസ്. പ്രിൻസ്, സെക്രട്ടറി കെ.ജി. തിലകൻ, കേരള വിഷൻ പ്രതിനിധി ആന്റോ വി.മാത്യു എന്നിവർ സംസാരിച്ചു.
വാഴച്ചാൽ ഡി.എഫ്.ഒ എസ്.വി. വിനോദ്, ചാലക്കുടി ടി.ഡി.ഒ ഇ.ആർ. സന്തോഷ്‌കുമാർ, മുൻ എം.എൽ.എ ബി.ഡി. ദേവസി, മുൻ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.വിജു വാഴക്കാല തുടങ്ങിയവർ സംബന്ധിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |